ഈ ഹിന്ദുവിരുദ്ധ സർക്കാരിൻ്റെ ലക്ഷ്യം ഹിന്ദു സമൂഹത്തെ അപമാനിക്കൽ, വിമർശിച്ച് ശോഭാ സുരേന്ദ്രൻ!
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് ആരാധനാലയങ്ങളടക്കം തുറന്നിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ എല്ലാ ആരാധനാലയങ്ങളും തുറന്നേക്കില്ല. അതേസമയം ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങള്‍ തുറക്കാനാണ് തീരുമാനം. ഇതിനെതിരെ ദുരൂഹത ആരോപിച്ച് ബിജെപി രംഗത്ത് വന്നിരിക്കുകയാണ്.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിലെ രാഷ്ട്രീയം, അഴിമതികൾ മൂടിവയ്ക്കാനും ഹിന്ദു സമൂഹത്തെ അപമാനിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. വളരെ കൃത്യമാണ് ശ്രീ പിണറായി വിജയൻ സർക്കാരിൻ്റെ അജൻഡ. മുസ്ലിം, ക്രിസ്ത്യൻ പള്ളികളിൽ ഭൂരിഭാഗവും അടച്ചു തന്നെ ഇടാനാണു ആ സമുദായ നേതൃത്വങ്ങൾ തീരുമാനിച്ചത്.
കേരളം കൊവിഡ് സമൂഹ വ്യാപനത്തിൻ്റെ വക്കിൽ നിൽക്കുമ്പോൾ അവർ പ്രകടമാക്കിയ സാമൂഹിക പ്രതിബദ്ധതയുടെയും സൂക്ഷ്മതയുടെയും ഒപ്പം തന്നെയാണ് ഹിന്ദു സമൂഹവും. അതു കൊണ്ടു തന്നെയാണല്ലോ ക്ഷേത്രങ്ങൾ തുറക്കേണ്ടതില്ല എന്ന് ക്ഷേത്ര സംരക്ഷണ സമിതി ഉൾപ്പെടെ ഉത്തരവാദപ്പെട്ട കൂട്ടായ്മകൾ തീരുമാനിച്ചത്. പക്ഷേ, ഭക്തലക്ഷങ്ങളുടെ അഭിപ്രായത്തിനു കടകവിരുദ്ധമായ തീരുമാനമാണ് ദേവസ്വം ബോർഡിൻ്റേത്. അതു സർക്കാരിൻ്റെ തീരുമാനമാണ്, മുഖ്യമന്ത്രിയുടെ തീരുമാനമാണ്.
കൂടുതലായി ഇടപഴകുകയും കൊവിഡ് കൂടുതൽ പടരുകയും ചെയ്ത് ആളുകൾ മരിക്കട്ടെ എന്ന നീചമനസ്സു തന്നെയാണ് ഇതിനു പിന്നിൽ. അങ്ങനെയാകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു വരെയുള്ള ഒരു വർഷം കേരളം അതു മാത്രം ചർച്ച ചെയ്യും; രോഗപ്രതിരോധം, മരണങ്ങൾ, മാസ്ക്, സാനിറ്റൈസർ, ക്വാറൻ്റയിൻ ഇതൊക്കെയല്ലാതെ അഴിമതി, മണ്ണുവാരൽ, സ്വജനപക്ഷപാതം, ഭരണത്തിൻ്റെ വീഴ്ചകൾ തുടങ്ങിയതൊന്നും ചർച്ചയാകില്ല. അതിൻ്റെ മറവിൽ ഊറ്റാനുള്ളതത്രയും ഊറ്റുകയും ചെയ്യാം മസ്ജിദുകളും മോസ്കുകളും അടഞ്ഞു കിടക്കുകയും ക്ഷേത്രങ്ങൾ തുറക്കുകയും ചെയ്താൽ അതിൻ്റെ പേരിൽ ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്താൻ അവസരമൊരുക്കുക കൂടിയാണ് ഈ ഹിന്ദുവിരുദ്ധ സർക്കാരിൻ്റെ ലക്ഷ്യം''.
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രതികരണം ഇങ്ങനെ: '' IMAഎതിർത്തിട്ടുംക്ഷേത്രങ്ങൾ ഭക്തർക്ക് വേണ്ടി തുറക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നതിൻ്റെ പിന്നിൽ ദുരൂഹത ഉണ്ട്. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താൽപ്പര്യം? എന്തിനോടുള്ള ഏർപ്പാട് എന്ന് സർക്കാർ വ്യക്തമാക്കണം. ഹിന്ദു സംസ്ക്കാരമനുസരിച്ച് ഈശ്വരൻ തൂണിലും തുരുമ്പിലുമുണ്ട് , ഈശ്വരപ്രാർത്ഥന വ്യക്തിപരമാണ്.
സമൂഹ കൂട്ട പ്രാർത്ഥന ക്ഷേത്രങ്ങളിൽ ഹൈന്ദവ ആചാരപ്രകാരം ഇല്ല. ഗുരുവായൂരും ശബരിമലയും പോലെ സമ്പാദ്യം ഉള്ള ക്ഷേത്രങ്ങളിൽ നിന്ന് കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളെ സഹായിക്കണം. അല്ലാതെ കയ്യിട്ട് വാരി സർക്കാർ ഫണ്ടിലേക്ക് മാറ്റുകയല്ല വേണ്ടത്. ദേവസ്വം അധികാരികൾക്ക് ശമ്പളവും കിമ്പളവും കിട്ടാനും നേടാനുമുള്ള ധൃതിയാണ് ദേവസ്വങ്ങളുടെ താൽപ്പര്യം. തബ്ളിഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഹിഡൻ അജണ്ട സർക്കാർ ഉത്തരവിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു''.