കോന്നി പിടിക്കുമെന്നുറപ്പിച്ച് ബിജെപി: ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയായേക്കും
ദില്ലി: വിജ്ഞാപനങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പാലാ, മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ അരൂര്‍ ഒഴികേയുള്ള അഞ്ച് മണ്ഡലങ്ങളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ അടക്കമുള്ള ആറ് മണ്ഡലങ്ങളിലും ലീഡ് നേടാന്‍ കഴിഞ്ഞതും യുഡിഎഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
മറുവശത്ത് ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്നും കരകയറി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തിരികെ പിടിക്കാനുള്ള മാര്‍ഗമായാണ് എല്‍ഡിഎഫ് നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് ബിജെപി പ്രധാനമായും പ്രതീക്ഷ പുലര്‍ത്തുന്നത്. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും രണ്ടാംസ്ഥാനത്ത് എത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. കോന്നിയില്‍ മൂന്നാം സ്ഥാനത്തായെങ്കില്‍ രണ്ടാംസ്ഥാനത്തുള്ള എല്‍ഡിഎഫുമായി നാനൂറില്‍ താഴെ വോട്ടുകളുടെ വ്യത്യാസം മാത്രമേയുള്ളു.
വീണ്ടും പെട്ട് കെ സുരേന്ദ്രന്, ചെലവായ പണം വേണമെന്ന് ലീഗ്.. പിന്നാലെ ഫേസ്ബുക്ക് കുറിപ്പ്
മാത്രവുമല്ല, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ വര്‍ധിച്ച മണ്ഡലം കൂടിയാണ് ബിജെപി. ശക്തരായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കിയാല്‍ ഉപതിരഞ്ഞെടുപ്പിലും മുന്നേറ്റം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപിയില്‍ ഇപ്പോള്‍ ആലോചന നടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ലോക്സഭാ തിരഞ്ഞെടുപ്പിൽ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയില്‍ ഇത്തവണ ബിജെപിക്ക് നേടാനായത്. യുഡിഎഫിന് കഴിഞ്ഞ തവണ 53,480 വോട്ടും എൽഡിഎഫിന് 45,384 വോട്ടും ലഭിച്ചപ്പോൾ ഇത്തവണ യുഡിഎഫിന് ലഭിച്ചത് 49,667 വോട്ടും എൽഡിഎഫിന് ലഭിച്ചത് 46,946 വോട്ടുമാണ്. അതായത് യുഡിഎഫിന് 3,813 വോട്ടിന്റെയും എൽഡിഎഫിന് 1,562 വോട്ടിന്റെയും കുറവാണ് ഇത്തവണ കോന്നിയില്‍ ഉണ്ടായത്
സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വ
സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവും ശബരിമല വിഷയവുമായിരുന്നു മണ്ഡലത്തില്‍ ബിജെപിക്ക് കരുത്തായത്. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം പരിശോധിക്കുമ്പോള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയം വരെ പ്രതീക്ഷിക്കാമെന്നാണ് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. കെ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു പ്രാദേശിക നേതാക്കളുടെ ആവശ്യം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ബിജെപി ആലോചന ശോഭാ സുരേന്ദ്രനിലെത്തുകയായിരുന്നു.
ശോഭാ സുരേന്ദ്രനെ അറിയിച്ചു
സ്ഥാനാര്‍ത്ഥിക്കാര്യം സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനെ അറിയിച്ചതായാണ് സൂചന. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് കോന്നിയിലെ തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞമാസം മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തരെ കണ്ട് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ നേട്ടം അനുകൂലഘടകമാവുമെന്നും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്നുമുള്ള പ്രതികരണമാണ് അദ്ദേഹത്തിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്.
നാലിടത്ത് പാര്‍ട്ടിക്ക് മുന്നേറ്റം
കോന്നി മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ നാലിടത്ത് പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിഞ്ഞതും വിജയസാധ്യതയായി വിലയിരുത്തുന്നു. യുഡിഎഫ് എംഎല്‍എ അടൂര്‍ പ്രകാശിന് കോന്നിയില്‍ അനുകൂലമായിരുന്ന ചില ഘടകങ്ങള്‍ ശോഭാ സുരേന്ദ്രനും ഉപയോഗപ്പെടുത്താനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. ശബരിമലയില്‍ ഉടന്‍ നിയമനിര്‍മ്മാണമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരിച്ചടിയാവുമോ എന്ന ആശങ്കയും കോന്നിയില്‍ ബിജെപിക്കുണ്ട്.
കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം
മറുവശത്ത് 2016 ല്‍ അടൂര്‍ പ്രകാശ് നേടിയ 20748 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകുറഞ്ഞെങ്കിലും മേധാവിത്വം കോണ്‍ഗ്രസിന് തന്നെയായിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത്, ഡിസിസി പ്രസിഡന്റ് ബാബുജോർജ് എന്നിവരുടെ പേരുകളാണ് യുഡിഎഫ് ചര്‍ച്ചയില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. 1996 ല്‍ കൈവിട്ട മണ്ഡലം യുവരക്തത്തെ ഇറക്കിയാല്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.