'മുരളീധരന് എംപി സ്ഥാനം വരദാനമായി കിട്ടിയത്, അതിവേഗ റെയിലിൽ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം': ശോഭ
കോഴിക്കോട്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അതിവേഗ റെയിലുമായി സ്വീകരിച്ച നിലപാട് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിരുദ്ധ നയം സ്വീകരിക്കില്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാത്രമാണ് തീരുമാനമെടുക്കുകയുള്ളുവെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.
കേന്ദ്രസഹമന്ത്രി വി മുരളീരനെ കുറിച്ചും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷയേക്കാള്‍ സംസ്ഥാനത്തിനായി പ്രവര്‍ത്തിക്കേണ്ട ചുമതല വി മുരളീധരനുണ്ടെന്ന് ശോഭ പറഞ്ഞു. രാജ്യസഭ എം പി സ്ഥാനം വരദാനമായി കിട്ടിയതാണെന്നും സമരപ്പന്തലിലേക്ക് വി മുരളീധരന്‍ ഇതുവരെ എത്തിയിട്ടില്ലെന്നും ശോഭ പറഞ്ഞു.

ഒരു കോഴിക്കോട്ടുകാരനെന്ന നിലയില്‍ വി മുരളീധരന്‍ എത്രയും പെട്ടെന്ന് സമരപ്പന്തല്‍ സന്ദര്‍ശിക്കണം. പാര്‍ട്ടിയില്‍ ചുമതലകളില്ലെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 'ഹര്‍ഷിനക്ക് ആരോഗ്യ മന്ത്രി നല്‍കിയ വാക്ക് പാലിക്കാന്‍ തയ്യാറാകണം. അര്‍ഹമായ നഷ്ടപരിഹാരം നല്‍കി മാപ്പ് പറയാന്‍ മന്ത്രി തയ്യാറാവണം. മെഡിക്കല്‍ കോളേജ് നിയമനങ്ങളില്‍ പോലും പാര്‍ട്ടിക്കാരെ നിയമിക്കുകയാണ്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് നിയമനത്തില്‍ പോലും ഇതാണ് നടക്കുന്നത്'- ശോഭ പറഞ്ഞു.
'സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് സര്‍ക്കാരിന് അവഗണനയാണ്. നഴ്‌സിംഗ് പഠനത്തില്‍ പോലും സംസ്ഥാനത്ത് അവസരം ഒരുക്കുന്നില്ല. ആരോഗ്യമേഖലയില്‍ വിദഗ്ദ പഠനങ്ങള്‍ ഇല്ലാത്തവരാണ്. അടിയന്തര പ്രശ്‌ന പരിഹാരം കാണാന്‍ വീണ ജോര്‍ജിന് എന്തുകൊണ്ട് സാധിക്കുന്നില്ല. ക്ലിഫ് ഹൗസിലെ കുളം നവീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്. എന്നാല്‍ അടിസ്ഥാന വര്‍ഗങ്ങളുടെ നേരെ കണ്ണടയ്ക്കുകയാണ്. കുടുംബ വാഴ്ചയാണ് പിണറായി സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്'- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, അതിവേഗ റെയിലുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഇ ശ്രീധരന്‍ മുന്നോട്ട് വെച്ച അതിവേഗ റെയില്‍ പദ്ധതി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. കേരളത്തിന്റെ സാഹചര്യത്തില്‍ അധികം ഭൂമി ഏറ്റെടുക്കാതെ, സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ, പരിസ്ഥിതി നാശമില്ലാതെ വേഗതയില്‍ എത്തുന്ന ഒരു പാതയെ പറ്റിയാണ് ഇ ശ്രീധരന്‍ ചൂണ്ടിക്കാണിച്ചത്. അത് കേരളത്തിന് ആവശ്യമായ പദ്ധതിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ വികസനമാണ് പരമ പ്രധാനം. അത് യാഥാര്‍ത്ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നടപ്പിലാക്കാന്‍ പറ്റാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സില്‍വര്‍ലൈന്‍ അല്ല വേണ്ടത്. വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ ഭൂപ്രകൃതി നശിപ്പിക്കരുത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്. കഴിഞ്ഞ തവണ റെയിവെ മന്ത്രിയെ കാണാന്‍ ഇ ശ്രീധരനും കൂടെയുണ്ടായിരുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications