'കെകെ ശൈലജ മന്ത്രിയാണ്, ആക്ടിവിസ്റ്റ് അല്ല. ഓർത്താൽ നന്ന്'; ആരോഗ്യമന്ത്രിക്കെതിരെ ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗിക്കെതിരായ പീഡന ശ്രമത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയ്ക്ക് എതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. ആംബുലൻസിൽ പീഡനമുണ്ടായപ്പോൾ വിഷയത്തെ സാമാന്യവൽക്കരിക്കുകയാണ് ആരോഗ്യമന്ത്രി ചെയ്തത്. കെകെ ശൈലജ മന്ത്രിയാണെന്നും ആക്ടിവിസ്റ്റ് അല്ലെന്നും ഓർക്കണമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: ''കൊവിഡ് രോഗികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ കേരളത്തിൽ തുടർകഥയാകുകയാണ്. ഏറ്റവുമൊടുവിൽ കോഴിക്കോട് ഉള്ളിയേരിയിൽ മലബാർ മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാനെത്തിയ യുവതിയെ ആശുപത്രിയിൽ വച്ച് പീഡിപ്പിക്കാനാണ് ശ്രമിച്ചത്. ആരോഗ്യമന്ത്രി മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഒരു കൊവിഡ് രോഗി രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതൽ സർക്കാർ സംവിധാനത്തിന് കീഴിലായിരിക്കെ ആ രോഗിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള പ്രാഥമിക ഉത്തരവാദിത്തം സർക്കാരിനില്ലേ?
കഴിഞ്ഞ തവണ ആംബുലൻസിൽ പീഡനമുണ്ടായപ്പോൾ, സമൂഹത്തിന്റെ വൈകൃതത്തിന്റെ പ്രശ്നമാണത് എന്നും എല്ലാ മേഖലയിലും സ്ത്രീകൾ അത്തരം പീഡനങ്ങൾക്ക് വിധേയരാകുന്നു എന്നും പറഞ്ഞ് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും വിഷയത്തെ സാമാന്യവൽക്കരിക്കുകയുമാണ് ആരോഗ്യമന്ത്രി ചെയ്തത്. നിങ്ങളൊരു ആക്ടിവിസ്റ്റ് അല്ല ആരോഗ്യമന്ത്രിയാണ് എന്ന് നിങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ കൊവിഡ് രോഗികളെ ലൈംഗീക അതിക്രമങ്ങൾക്ക് ഞങ്ങൾ ഇനിയും വിട്ടുകൊടുക്കേണമോ?
Recommended Video
നിങ്ങളുടെ കീഴിലെ പോലീസിന് ശരിക്കും എന്താണ് പണി? (മനോവീര്യം തകർത്തേ എന്ന കരച്ചിലുകൾക്കപ്പുറം മറുപടി ഉണ്ടാവണം). സ്ത്രീകൾ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്ന കാലത്ത് അധികാരത്തിലിരിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ നീതി നിർവഹണത്തിലെ ഗുരുതര വീഴ്ച്ചയെക്കുറിച്ച് നിങ്ങളിനി ആരോടാണ് പരാതിപ്പെടാൻ പോകുന്നത്? ഒന്നുകൂടി ഓർമിപ്പിക്കുന്നു, കെ കെ ശൈലജ മന്ത്രിയാണ്, ആക്ടിവിസ്റ്റ് അല്ല. ഓർത്താൽ നന്ന്...''