യുപിയിൽ നിന്നിറങ്ങി വയനാട്ടിലേക്ക് രാജകുമാരൻ എഴുന്നള്ളണം, രാഹുലിനെതിരെ ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം യുപിയിലെ ബിജെപി സർക്കാരിന് എതിരെ വൻ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ഹത്രാസ് സന്ദർശനം പാർട്ടിക്ക് യുപിയിലും രാജ്യത്തും പുത്തനുണർവ് നൽകിയിരിക്കുന്നു.
Recommended Video
ഈ ദളിത് സംരക്ഷകൻ എന്നത് രാഹുൽ ഗാന്ധിക്ക് ചേരാത്ത വേഷമാണ് എന്ന് പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. കയറിക്കിടക്കാൻ കൂരയില്ലാതെ ആത്മഹത്യ ചെയ്യുന്ന മനുഷ്യർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലുണ്ടെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ രാഹുലിനെതിരെ ശോഭാ സുരേന്ദ്രൻ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.
അടിയന്തരാവസ്ഥയെ പിന്തുണച്ച 'ജനാധിപത്യ' ബോധം
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' എന്റെ മുൻ പോസ്റ്റിനെതിരെ ജനയുഗം വാർത്ത നൽകിയത് ശ്രദ്ധയിൽ പെട്ടു. രാഹുൽ ഗാന്ധിക്കെതിരെ ബിജെപിക്കാർ പ്രതികരിച്ചാൽ സിപിഐ പത്രത്തിനെന്താണിത്ര കൊള്ളാൻ? അല്ല, രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചത് സിപിഐ സ്ഥാനാർത്ഥിയായിരുന്നില്ലേ? അടിയന്തരാവസ്ഥയെ പിന്തുണച്ച 'ജനാധിപത്യ' ബോധമൊക്കെ സിപിഐക്കാർക്ക് കൈമോശം വന്നിട്ടില്ലല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം.
സ്വന്തം മണ്ഡലത്തിൽ കൂടി
ഒരു ദളിത് പെൺകുട്ടിയുടെ കൊലപാതകത്തെ രാഷ്ട്രീയവൽക്കരിച്ച് കയ്യടി നേടാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി, സ്വന്തം മണ്ഡലത്തിൽ കൂടി ഈ 'ആത്മാർത്ഥ' കാണിക്കണമെന്ന്, ഒരു ആത്മഹത്യയെ ഉദ്ധരിച്ച് മുൻപോസ്റ്റിൽ പരാമർശിച്ചത് പലരും വ്യകതിപരമായി ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തനത്തിൽ ഇറങ്ങിയ കാലം മുതൽ സത്യസന്ധമല്ലാത്ത, ബോധ്യമില്ലാത്ത ഒരു കാര്യവും ആരോപണവുമായി ഉന്നയിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിന്റെയും സത്യാവസ്ഥ വെളിപ്പെടുത്താൻ ആഗ്രഹമുണ്ട്.
വിശ്വനാഥൻ എന്നയാൾ ആത്മഹത്യ ചെയ്തു
ഈ കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തിയതി രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിൽ അറുപത്തിരണ്ടു വയസ്സുള്ള വിശ്വനാഥൻ എന്നയാൾ ആത്മഹത്യ ചെയ്തിരുന്നു. അഞ്ച് ദിവസം കഴിഞ്ഞാണ് മരണവിവരം പുറംലോകം അറിയുന്നത്. ഒൻപതാം തിയതി മംഗളം പത്രത്തിന്റെ പ്രാദേശിക ലേഖകൻ എഴുതിയ റിപ്പോർട്ട് വായിച്ചാണ് ഞാൻ കുടുംബവുമായി ബന്ധപ്പെടുന്നത്. ഒരു വീട് ആയിരുന്നു വിശ്വനാഥന്റെ മോഹം. പിന്നെ വീട്ടിലേക്കുള്ള ഒരു വഴിയും.
എം പിയുടെ പേര് രാഹുൽ ഗാന്ധി
2012ലെ ജനസമ്പർക്ക പരിപാടി മുതൽ ഈ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ വരെ അപേക്ഷിച്ചു. ഇതിനിടയിൽ പലതവണ കാട്ടുതീ പടർന്ന് വീട് കത്തിപോയി. ഒടുവിൽ എല്ലാ പ്രതീക്ഷയും നഷ്ടപെട്ട വിശ്വനാഥൻ ആത്മഹത്യ ചെയ്തു. സംസ്കാര ചടങ്ങുകൾക്കായി, ഒന്നര മൈൽ നടന്ന് പോയാണ് ശവശരീരം മറവ് ചെയ്തത്. ഉത്തർ പ്രദേശിൽ അല്ലാത്തതിനാൽ വാർത്തയാകാഞ്ഞതാകും.എം പിയുടെ പേര് രാഹുൽ ഗാന്ധി എന്നാണ്.
മാധ്യമങ്ങൾ കൊണ്ടാടിയ 'രാഹുൽ പ്രതീക്ഷ'
ഉത്തർപ്രദേശിൽ നിന്ന് ഒന്നിറങ്ങി ഈ വയനാട്ടിൽ സ്വന്തം മണ്ഡലം നോക്കാൻ രാജകുമാരൻ എഴുന്നള്ളേണ്ടിയിരിക്കുന്നു. ആ അസാന്നിധ്യമാണ് ഇടതുപക്ഷ മാധ്യമങ്ങൾ കൊണ്ടാടിയ 'രാഹുൽ പ്രതീക്ഷ'. നാട്ടുകാർക്ക് ആ ബോധ്യമുള്ളത് കൊണ്ടാണ് സ്ഥിരമായി ഒരു പ്രസിഡന്റ് പോലുമില്ലാതെ ആ പാർട്ടിയെ ഇങ്ങനെ വഴിയാധാരമാക്കിയത്'' എന്നാണ് ശോഭാ സുരേന്ദ്രന്റെ കുറിപ്പ്.
ദളിത് സംരക്ഷകൻ ചേരാത്ത വേഷം
രാഹുൽ ഗാന്ധിയുടെ ഹത്രാസ് യാത്രയെ കുറിച്ച് ശോഭാ സുരേന്ദ്രന്റെ മുൻപത്തെ പോസ്റ്റ് ഇങ്ങനെ: '' ഉത്തർപ്രദേശിൽ പൂണൂലിട്ട ബ്രാഹ്മണനാകാനും, ഗോവയിൽ കത്തോലിക്കാനാകാനും, വയനാട്ടിലെത്തുമ്പോൾ മുസ്ലിം ലീഗിന്റെ പച്ചക്കൊടിക്ക് കീഴിൽ നിൽക്കാനും, ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷനായി വൈദേശിക വേരുകൾ ഊട്ടിയുറപ്പിക്കാനും കഴിയുന്ന രാഹുൽ ഗാന്ധിക്ക്, ഈ സീസണിൽ പക്ഷെ ചേരാത്ത വേഷമായി പോയി ഈ ദളിത് സംരക്ഷകൻ എന്നത്.
പകരം വീട്ടാൻ ശ്രമിക്കുന്നത് തീക്കളി
നാടകാന്ത്യം പൂജ്യം എന്ന ഘട്ടമെത്തുമ്പോൾ 'വയ്യമ്മേ... നിർത്തി ' എന്ന മട്ടിൽ സോണിയ ഗാന്ധിയെ ഏല്പിച്ച് തിരികെ പോകുന്ന, സ്വന്തം മണ്ഡലത്തിൽ കയറിക്കിടക്കാൻ കൂരയില്ലാതെ ആത്മഹത്യാ ചെയ്യുന്ന മനുഷ്യരുള്ളപ്പോൾ, കുടുംബ സ്വത്തായി വെച്ചനുഭവിച്ച ഇടങ്ങളിലെ തോൽവിയുടെ കയ്പിന് വർഗീയ കലാപം ഉണ്ടാക്കി പകരം വീട്ടാൻ ശ്രമിക്കുന്നത് തീക്കളിയാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല...''