നിലയ്ക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചു! പിണറായി സർക്കാരിന് ശോഭാ സുരേന്ദ്രന്റെ മുന്നറിയിപ്പ്!
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രകാരം സംസ്ഥാനത്ത് ക്ഷേത്രങ്ങളടക്കമുളള ആരാധനാലയങ്ങള്‍ തുറന്നിരിക്കുകയാണ്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ അടക്കം ചിലവ മാത്രമേ തുറന്നിട്ടുളളൂ.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട നേതാക്കള്‍ പലരും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ദേവസ്വം ക്ഷേത്രങ്ങള്‍ തുറക്കുന്നതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം. പിന്നാലെ കടകംപളളി സുരേന്ദ്രനെ നിലയ്ക്ക് നിര്‍ത്തണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍.
ക്ഷേത്രം തുറന്നതിന് പോര്
ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങള്‍ തുറക്കാനുളള തീരുമാനം ദുരുദ്ദേശപരമാണ് എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചത്. സര്‍ക്കാരിന്റെ ലക്ഷ്യം ക്ഷേത്രത്തിലെ കാണിക്കയാണെന്നും മുരളീധരന്‍ ആരോപിച്ചു. ശബരിമല ആവര്‍ത്തിച്ചുകളയാം എന്നുളള ചിലരുടെ ലക്ഷ്യമാണ് നടക്കാതെ പോയതെന്നാണ് ദേവസ്വം മന്ത്രി സുരേന്ദ്രന്‍ തിരിച്ചടിച്ചത്.
നിലയ്ക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചു
തുടര്‍ന്നാണ് കടകംപളളിക്കെതിരെ ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' പിണറായി വിജയന്‍ സര്‍ക്കാരിലെ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനെ നിലയ്ക്കു നിര്‍ത്തേണ്ട സമയം വളരെ മുമ്പേ അതിക്രമിച്ചതാണ്. ഇനിയും അതു വൈകരുത് എന്നാണ് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നിഗൂഢ തീരുമാനത്തെ ന്യായീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ കൂട്ടുപിടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതിലൂടെ വ്യക്തമാകുന്നത്.
പൊതുവായി ബാധകമായ മാര്‍ഗ്ഗനിര്‍ദേശങ്ങൾ
കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ക്ഷേത്രങ്ങള്‍ തുറന്നത് എന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെല്ലാം ജനാധിപത്യപരമായ മാന്യതയോടെയും മര്യാദയോടെയും അംഗീകരിക്കുന്ന ഒരു സര്‍ക്കാരിന്റെ പ്രതിനിധിയല്ല കടകംപള്ളി. അങ്ങനെ ആയിരുന്നെങ്കില്‍ ഈ പറയുന്നതിലും അര്‍ത്ഥമുണ്ടായിരുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള ലോക്ഡൗണ്‍ ഇളവുകളില്‍ കേന്ദ്രം നല്‍കിയത് രാജ്യത്തിനു പൊതുവായി ബാധകമായ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ്.
കൊവിഡ് തീപോലെ പടരുകയാണ്
സംസ്ഥാനത്തിന് ഇവിടുത്തെ പ്രത്യേക സാഹചര്യമനുസരിച്ച് അത് കൂടുതല്‍ കര്‍ക്കശമാക്കാം; കേന്ദ്രം നിര്‍ദേശിച്ചതിനേക്കാള്‍ അധികം ഇളവുകള്‍ നല്‍കാന്‍ പാടില്ല എന്നേയുള്ളു. കേരളത്തില്‍ കൊവിഡ് തീപോലെ പടരുകയാണ്. ദിവസവും നൂറോളം ആളുകളാണ് പോസിറ്റിവാകുന്നത്. ആരോഗ്യ മന്ത്രി ബിബിസി ചാനലില്‍ പോയിരുന്ന് മൂന്നു മരണം മാത്രം എന്ന് മേനി നടിച്ച സ്ഥാനത്ത് ഇപ്പോള്‍ മരണം ഇരുപതിനോട് അടുക്കുന്നു.
ജനങ്ങള്‍ പരിഹസിച്ചു ചിരിക്കുന്നു
സ്ഥിതിഗതികള്‍ ഇത്രയും ഗുരുതരമായിരിക്കെ ആരാധനാലയങ്ങള്‍ തുറക്കാതിരിക്കാനും ആളുകള്‍ കൂട്ടം ചേരുന്ന ഏതു സാഹചര്യവും ഒഴിവാക്കാനുമാണ് ജാഗ്രതയുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക. അതു ചെയ്യാതെ കേന്ദ്രം പറഞ്ഞിട്ടാണ് എന്ന് പറയുമ്പോള്‍ ശ്രീ കടകംപള്ളീ ജനങ്ങള്‍ പരിഹസിച്ചു ചിരിക്കുന്നതു താങ്കള്‍ കാണുന്നില്ലേ?
സര്‍ക്കാര്‍ കത്തെഴിതിയിരുന്നോ
മറ്റൊരു പ്രധാന ചോദ്യമുണ്ട്. കേരളത്തിലെ സ്ഥിതി കൈവിട്ടു പോവുകയാണ് എന്നും അതുകൊണ്ട് കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ വിവിധ തലങ്ങളില്‍ ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വെറും ഔപചാരികതയുടെ പേരിലെങ്കിലും കേന്ദ്രത്തിന് കടകംപള്ളിയുടെ സര്‍ക്കാര്‍ കത്തെഴിതിയിരുന്നോ. അങ്ങനെയൊരു അനുമതി പോലും പ്രസക്തമല്ലാത്ത വിധം സാമാന്യബോധം പ്രകടിപ്പിക്കേണ്ട സമയമാണ്.
11 മാസം കൂടി സഹിക്കേണ്ടതുണ്ട്
എങ്കിലും കേന്ദ്രത്തോട് മുമ്പില്ലാത്ത ഭയഭക്തി പ്രകടിപ്പിക്കുന്നതുകൊണ്ട് ചോദിക്കുകയാണ്: അങ്ങനെയൊരു നാലു വരി കത്ത് എഴുതിയിരുന്നോ? ഇല്ല, എന്ന് രാജ്യത്തിന് അറിയാം. സംഭവിച്ചുപോയ അഹങ്കാരം (അബദ്ധമല്ല) തിരുത്തി തിരിച്ചുവന്നാല്‍ കേരള സമൂഹത്തിന് അതൊരു ആശ്വാസമായിരിക്കും. താങ്കളെ ഇനിയും 11 മാസം കൂടി കേരളജനത മന്ത്രി എന്ന നിലയില്‍ സഹിക്കേണ്ടതുകൊണ്ട് ദേവസ്വം ബോര്‍ഡിനെക്കൊണ്ട് തെറ്റുതിരുത്തിക്കാനും സ്വയം ഹിന്ദു വിരുദ്ധമായി സംസാരിക്കാതിരിക്കാനുമെങ്കിലും ജാഗ്രത കാട്ടണം''.