തന്നെ കൊല്ലാന്‍ പിണറായിയുടെ നിര്‍ദേശം, കുത്തിയിരിപ്പ് സമരവുമായി ശോഭാ സുരേന്ദ്രൻ
ആറ്റിങ്ങല്‍: ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ കുത്തിയിരിപ്പ് സമരവുമായി ഡിവൈഎസ്പി ഓഫീസിന് മുന്നില്‍. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കിടെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നും പോലീസ് നടപടിയെടുത്തില്ല എന്നും ആരോപിച്ചാണ് ശോഭാ സുരേന്ദ്രന്റെ സമരം. ആറ്റിങ്ങല്‍ പളളിക്കലില്‍ ആണ് ശോഭാ സുരേന്ദ്രന്റെ പ്രചാരണ ജാഥയ്ക്കിടെ സംഘര്‍ഷമുണ്ടായത്.
കൊച്ചിയിലെത്തിച്ച കുഞ്ഞിനെ 'ന്യൂനപക്ഷ ജിഹാദി'യുടെ വിത്തെന്ന് ആക്ഷേപിച്ച് 'ഹിന്ദുരാഷ്ട്ര സേവകൻ'!
ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനം പളളിക്കലില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ സംഘടിച്ചെത്തി കൂവി വിളിക്കുകയായിരുന്നു. പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് നേരെ പോലീസ് കണ്ണടയ്ക്കുകയാണ് എന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നു. നീതി കിട്ടും വരെ കുത്തിയിരിപ്പ് സമരം തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
തന്നെ കൊല്ലാന്‍ പിണറായിയുടെ നിര്‍ദേശമുണ്ടെന്നും അതുകൊണ്ടാണ് പോലീസ് പ്രതികളെ പിടികൂടാത്തത് എന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. തന്നെ കൊല്ലാന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ വെട്ടുകത്തിയും ബോംബുമായാണ് വന്നത്. അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണം. ഇത്തരം ഗുണ്ടകളെ ഇറക്കി തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്നാണോ പോലീസ് കരുതുന്നത് എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
താന്‍ ചെയ്ത കുറ്റം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണോ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നതാണ് പോലീസിന്റെ ശ്രമം എങ്കില്‍ കയ്യിലെ തോക്കുപയോഗിച്ച് തന്നെ ഇല്ലായ്മ ചെയ്യട്ടെ എന്നും ശോഭ പറഞ്ഞു. തന്റെ ശബ്ദത്തേയും വാക്കുകളേയും എല്‍ഡിഎഫും യുഡിഎഫും ഭയപ്പെടുന്നു. ആറ്റിങ്ങലില്‍ പകല്‍ സഖാക്കളായവര്‍ രാത്രിയായാല്‍ ഭീകരവാദികളാണ്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ആരും തടയുകയോ തെറിവിളിക്കുകയോ ചെയ്യുന്നില്ലെന്നും ഇതിന് അവസാനമുണ്ടാകണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ