കോൺഗ്രസ് നേതാവിന്റെ അവിഹിത ബന്ധം, രക്ഷിച്ചത് എകെ ആന്റണി, വെളിപ്പെടുത്തലുമായി സെൻകുമാർ!
തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി വന്‍ ചര്‍ച്ചയാകുന്നു. എന്റെ പോലീസ് ജീവിതം എന്ന പേരിലുളള പുസ്തകത്തില്‍ കേരള രാഷ്ട്രീയത്തില്‍ കോളിളക്കങ്ങളുണ്ടാക്കാന്‍ തക്ക വെളിപ്പെടുത്തലുകള്‍ ഉളളതാണ്.
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡ് ആണ് എന്ന് പുസ്തകത്തില്‍ ആരോപണമുളളത്. നിലവില്‍ ബിജെപി പാളയത്തിലുളള സെന്‍കുമാറിന്റെ പുസ്തകത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ അവിഹിത ബന്ധത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ:
സെൻകുമാറിന്റെ വെളിപ്പെടുത്തലുകൾ
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ടിപി സെന്‍കുമാറിന്റെ പുസ്തകത്തില്‍ സര്‍വ്വീസ് കാലത്തെ അനുഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ടും ചാരക്കേസുമായി ബന്ധപ്പെട്ടും പുസ്തകത്തില്‍ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമുണ്ട്.
നേതാവിന്റെ അവിഹിത ബന്ധം
ഭരണഘടനാ പദവി വഹിക്കുന്ന പ്രമുഖനായ കോണ്‍ഗ്രസ് നേതാവിന്റെ അവിഹിത ബന്ധത്തെ കുറിച്ചും അതില്‍ എകെ ആന്റണി ഇടപെട്ട് രക്ഷിച്ചതിനെ കുറിച്ചും പുസ്തകത്തില്‍ പറയുന്നു. കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ ഭര്‍ത്തൃമതിയായ യുവതിയുമായി മുന്‍ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവിന് അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു.
കെണിയൊരുക്കി അയൽക്കാർ
ഈ ഫ്‌ളാറ്റിലേക്ക് നേതാവ് സ്ഥിരമായി വന്ന് പോകുന്നത് അയല്‍ക്കാര്‍ക്ക് ശല്യമായി തുടങ്ങി. ഒരു ദിവസം നേതാവിനെ പിടികൂടാന്‍ അടുത്തുളള ഫ്‌ളാറ്റിലുളളവര്‍ കെണിയൊരുക്കി കാത്തിരുന്നു.. ഇക്കാര്യം ഒരാള്‍ തന്നെ വിളിച്ച് പറഞ്ഞുവെന്ന് സെന്‍കുമാര്‍ പറയുന്നു.
ആന്റണിയെ വിളിച്ചു
വിവരം അറിഞ്ഞതോടെ ആ സ്ഥലത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് സംഗതി സത്യമാണ് എന്ന് സ്ഥിരീകരിച്ചു. ഇക്കാര്യം എകെ ആന്റണിയെ വിളിച്ച് നേതാവിനെ അറിയിക്കുകയാണ് താന്‍ ചെയ്തത്. അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന കാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് എകെ ആന്റണിയെ വിളിക്കാന്‍ തോന്നിയത്.
സംഭവിക്കേണ്ടത് സംഭവിച്ചില്ല
തനിക്ക് വളരെ പരിചയമുളള ആന്റണിയുടെ പിഎ ആയ പ്രതാപനെ വിളിച്ച് കാര്യം അറിയിച്ചു. പ്രതാപന്‍ ഫോണ്‍ അപ്പോള്‍ തന്നെ ആന്റണിക്ക് നല്‍കി. എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചില്ലെന്നും ആന്റണി ആ നേതാവിനെ വിളിച്ച് വിവരം പറഞ്ഞിരിക്കാമെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ പറയുന്നു.
'എന്റെ പോലീസ് ജീവിതം'
എന്റെ പോലീസ് ജീവിതം എന്ന പുസ്തകത്തിലെ 158മത്തെ പേജിലാണ് ഈ വിവാദ വെളിപ്പെടുത്തല്‍ ഉളളത്. ആറ് വര്‍ഷം മുന്‍പ് 2013ല്‍ ആണ് ഈ സംഭവം. അന്ന് സെന്‍കുമാര്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ആയിരുന്നു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന് കരുതി വിട്ട് കളയാമായിരുന്നിട്ടും സര്‍ക്കാരിന്റെ പ്രതിച്ഛായയെ കരുതിയാണ് ആന്റണിയെ വിഷയം അറിയിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.
കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡ്
പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥ തന്നോട് വെളിപ്പെടുത്തിയെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥ മൂന്ന് തവണ ഇക്കാര്യം തന്നോട് പറഞ്ഞു. ഇതേ ഐപിഎസ് ഉദ്യോഗസ്ഥ തന്നെ പിന്നീട് പെരുമ്പാവൂര്‍ കേസ് ഏറ്റെടുത്തപ്പോള്‍ ആ പരാമര്‍ശത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സെന്‍കുമാറിന്റെ പുസ്തകത്തില്‍ പറയുന്നു.
ഉദ്യോഗസ്ഥർക്കെതിരെ
മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യാജ രേഖയുണ്ടാക്കി എന്നും പുസ്തകത്തില്‍ ആരോപണമുണ്ട്. താന്‍ വീണ്ടും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് എത്താതിരിക്കാന്‍ ഇന്നത്തെ ഡിജിപിയായ ലോക്‌നാഥ് ബെഹ്ര ദില്ലിയില്‍ കരുക്കള്‍ നീക്കിയെന്നും ടിപി സെന്‍കുമാര്‍ തന്റെ സര്‍വ്വീസ് സ്റ്റോറിയില്‍ ആരോപിക്കുന്നു.
നമ്പി നാരായണൻ നിരപരാധിയല്ല
ജേക്കബ് തോമസിന് എതിരെയും സര്‍വ്വീസ് സ്‌റ്റോറിയില്‍ ആരോപണങ്ങള്‍ ഉണ്ട്. ജേക്കബ് തോമസ് നിഗൂഢതകളുളള ആളാണ്. തനിക്ക് എതിരായ കേസുകള്‍ക്ക് പിന്നില്‍ ജേക്കബ് തോമസാണ്. ചാരക്കേസില്‍ നമ്പി നാരായണന്‍ നിരപരാധി അല്ലെന്നും സെന്‍കുമാര്‍ പറയുന്നു. എല്ലാ സത്യങ്ങളും മൂടി വെക്കാന്‍ കഴിയില്ല. നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും സത്യം ഒരു നാള്‍ പുറത്ത് വരുമെന്നും പുസ്തകത്തില്‍ പറയുന്നു.
അമേഠിയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം, രാഹുൽ ഗാന്ധിക്കെതിരെ ബ്രഹ്മാസ്ത്രം തൊടുത്ത് ബിജെപി!
അവസാന മണിക്കൂറിൽ സ്ത്രീ വോട്ടർമാരെ വീഴ്ത്താൻ പ്രിയങ്ക ഗാന്ധിയുടെ യോർക്കർ! പുത്തൻ തന്ത്രം