ദിലീപിനെതിരെ പോലീസിന്റെ വൃത്തികെട്ട കളി.. ദിലീപിനെ കുരുക്കാൻ സാക്ഷി പറയുക ഈ പ്രമുഖരെന്ന് ഷോൺ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ പരസ്യമായി ദിലീപിന്റെ പക്ഷം പിടിക്കുന്നവരാണ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും. ദിലീപ് നിരപരാധിയാണെന്ന് പലതവണ ആവര്‍ത്തിച്ചിട്ടുണ്ട് ഈ അച്ഛനും മകനും. പിസി ജോര്‍ജാകട്ടെ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനും മടിച്ചിട്ടില്ല. പോലീസിനെതിരെയും ഗുരുതര ആരോപണങ്ങള്‍ പിസി ഉന്നയിക്കുകയുണ്ടായി. ഷോണ്‍ ജോര്‍ജും ഒട്ടും കുറയ്ക്കുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ പോലീസ് വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്നാണ് ഷോണ്‍ ജോര്‍ജിന്റെ വിമര്‍ശനം. കേസിലെ പോലീസ് നീക്കങ്ങളെ ചോദ്യം ചെയ്യുന്ന ഷോണ്‍ ജോര്‍ജ്, ദിലീപിന് എതിരെ ആരൊക്കെയാവും സാക്ഷി പറയുകയെന്നും വെളിപ്പെടുത്തുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചു? വെട്ടിത്തുറന്ന് പറഞ്ഞ് സംവിധായകന്‍!
ദിലീപിന് വേണ്ടി ഷോൺ
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഒരു വാക്ക് പോലും പറയാത്തവരാണ് ദിലീപിന് വേണ്ടി ഘോരഘോരം വാദങ്ങള്‍ ഉന്നയിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട് ഷോണ്‍ ജോര്‍ജ്. പോലീസ് ദിലീപിനെ കേസില്‍ മനപ്പൂര്‍വ്വം കുടുക്കിയതാണ് എന്ന പിസി ജോര്‍ജിന്റെ അഭിപ്രായം തന്നെയാണ് മകനും. അതിനുള്ള തെളിവുകളും ഷോണ്‍ ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
പോലീസിന്റെ കളി
കേസില്‍ മാപ്പ്‌സാക്ഷിയായി പോലീസുകാരനെ കൊണ്ടുവന്നത് പോലീസിന്റെ കളിയാണ് എന്നാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞുവെയ്ക്കുന്നത്. ദിലീപ് ജയിലിലായി നാല്‍പ്പത്തി അഞ്ചാം ദിവസമാണ് മാപ്പ് സാക്ഷിയായ പോലീസുകാരനെ അവതരിപ്പിക്കുന്നത്. അതും ദിലീപ് രണ്ടാമത്തെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ച സമയത്ത് എന്ന് ഷോണ്‍ ചൂണ്ടിക്കാണിക്കുന്നു.
ജാമ്യ നീക്കം തടയാൻ
പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതിന് ശേഷം, സുരക്ഷയ്ക്കായി നിയോഗിച്ച ഈ പോലീസുകാരനോട് ദിലീപിന്റെ പേര് പറഞ്ഞു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതോടെ ദിലീപിന്റെ രണ്ടാം ജാമ്യാപേക്ഷ കോടതി തള്ളി. ഏഴ് മാസം മുന്‍പ് നടന്ന ഒരു കുറ്റകൃത്യത്തിന് വേണ്ടി ഏഴ് മാസത്തിന് ശേഷം സര്‍വ്വീസില്‍ ഉണ്ടായിരുന്ന പോലീസുകാരനെ മാപ്പ് സാക്ഷിയാക്കിയെന്ന് ഷോണ്‍ പറയുന്നു.
തികച്ചും വൃത്തികെട്ട ഒരു കളി
പള്‍സര്‍ സുനിക്ക് കൂട്ട് നിന്ന പോലീസുകാരനെ മാപ്പ്‌സാക്ഷിയാക്കി അയാളെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ഷോണ്‍ ആരോപിക്കുന്നു. ഇത് ഗുരുതരമായ പിഴവാണ്. ആ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടാനോ ശിക്ഷ വാങ്ങിച്ച് കൊടുക്കാനോ ശ്രമിക്കാത്ത പോലീസ് കളിക്കുന്നത് തികച്ചും വൃത്തികെട്ട ഒരു കളിയാണ് എന്നും മനോരമ ന്യൂസിനോട് ഷോണ്‍ ജോര്‍ജ് തുറന്നടിച്ചു.
സാഹചര്യത്തെളിവുകള്‍ മാത്രം മതി
നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന പോലീസ് വാദവും ഷോണ്‍ ജോര്‍ജ് തളളിക്കളയുന്നു. ഈ കേസില്‍ ദിലീപിനെ കോടതി ശിക്ഷിക്കാന്‍ സാഹചര്യത്തെളിവുകള്‍ മാത്രം മതി. അതായത് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ക്വട്ടേഷന്‍ ചൂണ്ടിക്കാണിക്കുന്ന ശക്തമായ സാഹചര്യത്തെളിവുകാണ് വേണ്ടത്. പോലീസ് പറയുന്ന ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ കഥ വിശ്വസനീയമല്ലെന്നാണ് ഷോണിന്റെ വാദം.
ഒന്നരക്കോടിയുടെ ക്വട്ടേഷൻ
ദിലീപും പള്‍സര്‍ സുനിയുമായി പലതവണ കണ്ടുവെന്നതോ പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നതോ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് ഷോണ്‍ വ്യക്തമാക്കുന്നു. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കുന്നത് ലോകത്തെ ആദ്യത്തെ സംഭവം ആയിരിക്കുമെന്നും ഷോണ്‍ ജോര്‍ജ് പരിഹസിച്ചു.
ദിലീപിനെതിരെ ഗൂഢാലോചന നടന്നു
ക്വട്ടേഷന്‍ നടപ്പിലാക്കിയ ശേഷം ബാക്കി പണത്തിന് വേണ്ടി പള്‍സര്‍ സുനിയോ സുനിയുടെ ആളുകളോ ദിലീപിനെ സമീപിച്ചതായി പോലീസ് പറയുന്നില്ല. ഇത് വിശ്വസിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും ഷോണ്‍ പറയുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് തനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് അയാള്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് രംഗത്തിറങ്ങുന്നതെന്നും ഷോണ്‍ ജോര്‍ജ് വിശദീകരിച്ചു.
ഒരു തെളിവെങ്കിലും കാണിച്ച് തരൂ
കേസില്‍ ദിലീപിനെതിരെ ഒരു തെളിവെങ്കിലും കാണിച്ച് തരൂ എന്ന് പോലീസിനെ ഷോണ്‍ വെല്ലുവിളിക്കുന്നു. സാക്ഷികള്‍ കൂറുമാറുമെന്ന് പോലീസ് പറയുന്നു. ഈ സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നാണെങ്കില്‍ അത് നേരത്തെ പറയാമായിരുന്നില്ലേ എന്നും ഷോണ്‍ ചോദിക്കുന്നു.
അത്യപൂര്‍വ്വമായ വിധി
ദുബായില്‍ പോകുന്നതിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് കോടതിയെ സമീപിച്ചപ്പോഴാണ് സാക്ഷികളെ സ്വാധീനിച്ചുവെന്ന് പോലീസ് ആരോപിക്കുന്നത്. എന്നാല്‍ ദിലീപിന് അനുകൂലമായിട്ടാണ് കോടതി വിധിച്ചത്. ഇത് അത്യപൂര്‍വ്വമായ കാര്യമാണെന്നും കോടതിക്ക് ബോധ്യം വന്നത് കൊണ്ടാണ് ഇത്തരമൊരു വിധിയുണ്ടായതെന്നും ഷോണ്‍ ജോര്‍ജ് മനോരമ ചാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചു.
ഇവരാകും സാക്ഷി പറയുക
കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിനിമാ രംഗത്ത് നിന്നും 50 സാക്ഷികളാണ് ഉള്ളത്. ഈ സാക്ഷികളുടെ ആരൊക്കെ ആയിരിക്കുമെന്നും ഷോണ്‍ ജോര്‍ജ് വെളിപ്പെടുത്തുന്നു. ബൈജു കൊട്ടാരക്കര, എംഎ നിഷാദ്, ലിബര്‍ട്ടി ബഷീര്‍ എന്നിവരൊക്കെയാവും ദിലീപിനെതിരെ സാക്ഷി പറയുക. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ നിലപാടെടുക്കുന്നവരാണ് ഇവര്‍.
മഞ്ജു വാര്യർ പ്രധാന സാക്ഷി
സിനിമയിലെ രാഷ്ട്രീയം തനിക്ക് അറിയില്ല. അതേസമയം ദിലീപ് ജയിലില്‍ കിടന്ന 85 ദിവസവും ചാനല്‍ ചര്‍ച്ചയില്‍ വന്നവരെല്ലാം കേസില്‍ സാക്ഷികളായേക്കാം എന്ന് ഷോണ്‍ പറയുന്നു. നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാവുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഷോണ്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.
ക്വട്ടേഷന് കാരണം എന്ത്
ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിരോധം തെളിയിക്കാന്‍ പോലീസിന് എളുപ്പമാണ്. ദിലീപ്- മഞ്ജുവാര്യര്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുമായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടിക്കെതിരായ ക്വട്ടേഷനുള്ള കാരണം അതാണോ എന്ന് കോടതി വിലയിരുത്തേണ്ടതാണ് എന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.