ആ സ്ത്രീയ്ക്ക് തന്റെ അമ്മയുടെ പ്രായമുണ്ട്.. പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയെന്ന് ഷോൺ
കോട്ടയം: സരിത കേസില്‍ കെഎം മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണിയെ പിസി ജോര്‍ജ് കടന്നാക്രമിച്ചിരുന്നു. ആ നാണക്കേടിന് മറുപടിയെന്നോണമാണ് പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിനെ പേരെടുത്ത് പറയാതെ നിഷാ ജോസ് ലൈംഗികാരോപണത്തില്‍ കുടുക്കിയിരിക്കുന്നത് എന്നാണ് പൊതുവിലുള്ള സംസാരം. ഷോണ്‍ ജോര്‍ജ് തന്നെയാണ് നിഷയുടെ പുസ്തകത്തില്‍ പറയുന്ന രാഷ്ട്രീയ നേതാവിന്റെ മകനെന്ന് ഏതാണ്ടുറപ്പായിട്ടുണ്ടെന്നാണ് പ്രാചരണങ്ങൾ. നിഷയോടൊത്ത് ട്രെയിനില്‍ യാത്ര ചെയ്ത കാര്യം ഷോണ്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
എന്നാല്‍ അപമാനിച്ച ആളുടെ പേര് വെളിപ്പെടുത്താതെ തന്നെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നിരിക്കുകയാണ്. ആരോപണത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ നിഷയെ കോടതി കയറ്റും എന്നാണ് ഷോണ്‍ ജോര്‍ജിന്റെ ഭീഷണി.
പുസ്തകം വിറ്റ് പോകാനുള്ള തന്ത്രം
മനോരമയ്ക്ക് നല്കിയ പ്രതികരണത്തില്‍ നിഷ ജോസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഷോണ്‍ ജോര്‍ജ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കോട്ടയത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തില്‍ നിഷ ജോസ് ഉന്നയിച്ചിരിക്കുന്ന ആരോപണം. പേര് വെളിപ്പെടുത്താത്ത ആ നേതാവിന്റെ മകന് ഷോണ്‍ ജോര്‍ജ് ആണ് എന്നതിനുള്ള സൂചനകളും പുസ്കത്തിലുണ്ട്. ഇതോടെ ഷോണ്‍ ജോര്‍ജിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയ പ്രചാരണവും നടക്കുന്നുണ്ട്. പുസ്തകം വിറ്റുപോകാനുള്ള തന്ത്രമാണ് എന്നാരോപിച്ച് പിസി ജോര്‍ജും ഷോണിന്റെ ഭാര്യ പാര്‍വ്വതിയും രംഗത്ത് വന്നിരുന്നു.
കേസെടുക്കാനാകില്ലെന്ന് പോലീസ്
നിഷയുടെ ആരോപണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അപമാനത്തില്‍ ഷോണ്‍ ജോര്‍ജ് പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ സാധിക്കില്ലെന്നാണ് പോലീസ് നിലപാട്. ഷോണ്‍ പറയുന്ന വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനാവില്ലെന്നും നിഷ പരാതിപ്പെടാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ആരാണ് ട്രെയിനില്‍ വെച്ച് മോശമായി പെരുമാറിയത് എന്ന് പറഞ്ഞില്ലെങ്കിലും തന്റെ കാര്യത്തില്‍ വ്യക്തത വരുത്തണം എന്നാണ് ഷോണ്‍ ആവശ്യപ്പെടുന്നത്. പോലീസ് പരാതി തള്ളിയ സാഹചര്യത്തില്‍ മാനനഷ്ടക്കേസുമായി ഷോണ്‍ ജോര്‍ജ് കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമ്മയുടെ പ്രായമുള്ള സ്ത്രീ
താന്‍ നിഷയെ അപമാനിച്ചുവെങ്കില്‍ അവര്‍ തെളിവുമായി വരട്ടെയെന്ന് ഷോണ്‍ പറയുന്നു. പുസ്കത്തില്‍ പറയുന്ന ടിടിഇയെ ചോദ്യം ചെയ്യട്ടെയെന്നും ഷോണ്‍ പറയുന്നു. താന്‍ അപമാനിച്ചുവെങ്കില്‍ അവര്‍ പരാതി നല്കി അന്വേഷിക്കാന്‍ പറയണം. തന്റെ അമ്മയ്ക്ക് 55 വയസ്സുണ്ട്. നിഷയ്ക്ക് 52 വയസ്സും. അമ്മയുടെ പ്രായമുള്ള സ്ത്രീയെ അപമാനിക്കാന്‍ മാത്രം മോശക്കാരനല്ല താന്‍. ആ വ്യക്തി താനല്ലെന്ന് നിഷ പറയുന്നത് വരെ വെറുതെ ഇരിക്കില്ലെന്നും ഷോണ്‍ പറയുന്നു. ഈ ആരോപണം തന്നെ അപമാനിക്കാനും പുസ്തകം വിറ്റ് പോകാനുമുള്ള തന്ത്രമാണെന്നും ഷോണ്‍ ആരോപിക്കുന്നു.
ഒരുമിച്ച് യാത്ര ചെയ്തിരുന്നു
കോഴിക്കോട്ട് നിന്നും കോട്ടയത്തേക്കുള്ള യാത്രയില്‍ താനും നിഷയും ഒരുമിച്ചുണ്ടായിരുന്നു. തങ്ങള്‍ക്കൊപ്പം ചില സിപിഎം നേതാക്കളുമുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ വെച്ചും നിഷയോട് സംസാരിച്ചിരുന്നു. ശേഷം രണ്ട് പേരും സ്വന്തം ബര്ത്തുകളിലേക്ക് പോയി. കോട്ടയത്ത് എത്തിയപ്പോള്‍ നിഷയെ കൊണ്ടുവിടണോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ നിഷ വേണ്ടെന്ന് പറഞ്ഞു. ഇത്രയുമാണ് അന്ന് സംഭവിച്ചതെന്ന് ഷോണ്‍ വ്യക്തമാക്കുന്നു. നിഷയുടെ ആരോപണത്തിന് ശേഷം പള്ളിയില്‍ പോലും പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. പുറത്തിറങ്ങിയാല്‍ ഇതേക്കുറിച്ചുള്ള ചോദ്യം മാത്രമാണ്. സരിത ജോസ് കെ മാണിയോട് കാട്ടിയ മാന്യതയെങ്കിലും നിഷ തന്നോട് കാണിക്കണമെന്നും ഷോണ്‍ പറയുന്നു.
ആ എംപി ഒരു ആണാണോ
ജോസ് കെ മാണി പീഡിപ്പിച്ചുവെന്ന് സരിത പറഞ്ഞിരുന്നു. താനാണ് പീഡിപ്പിച്ചത് എങ്കില്‍ അത് തുറന്ന് പറയാന്‍ നിഷ തയ്യാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു. എംപിയുടെ ഭാര്യയും മാണിയുടെ മരുമകളുമായി്ട്ടും അവര്‍ പ്രതികരിക്കാത്തത് തെറ്റാണ്. ഇത്ര സ്വാധീനമുണ്ടായിട്ടും അപമാനിച്ച ആള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ പൊതുപ്രവര്‍ത്തനമെന്ന് പറഞ്ഞിട്ട് കാര്യമില്ല. തന്റെ ഭാര്യയ്ക്കാണ് ഈ അനുഭവമെങ്കില്‍ അവന്റെ വീട്ടില്‍ കേറി കാല് തല്ലിയൊടിക്കാതെ കിടന്നുറങ്ങില്ല. ഭാര്യ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടിട്ടും പ്രതികരിക്കാതിരിക്കുന്ന ജോസ് കെ മാണി എംപി ഒരു ആണാണോ എന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.
പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ പരിശോധിച്ചിട്ടുണ്ടോ? എസ്ഐയുടെ ചോദ്യം വൈറൽ!
ഷമിക്കുള്ള കുരുക്ക് മുറുക്കി ഹസിൻ ജഹാൻ.. പാക് സുന്ദരിയോടൊപ്പം ഒത്തുകളി.. തെളിവുകൾ കൈമാറി!