40 ദിവസം കാത്തിരുന്നു, സ്റ്റെന്റ് ഇല്ലാതെ രോഗി മരിച്ചു! കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി
കോഴിക്കോട്: കോടികളുടെ കുടിശ്ശിക സര്‍ക്കാര്‍ മുടക്കിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. റേഡിയോളജിയിലേക്ക് ഉപകരണങ്ങള്‍ നല്‍കുന്നത് വിതരണക്കാര്‍ നിര്‍ത്തിവെച്ചതോടെയാണ് നിരവധി രോഗികള്‍ ദുരിതത്തിലായത്. വിതരണക്കാരുടെ സമരം കാരണം രോഗി മരിച്ചതോടെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. വയനാട് മേപ്പാടി സ്വദേശിയായ അബ്ദുറഹ്മാന്‍ ആണ് സ്റ്റെന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചത്.
പിത്താശയ രോഗിയായ അബ്ദുറഹ്മാന്‍ 40 ദിവസത്തോളമാണ് സ്‌റ്റെന്റിന് വേണ്ടി കാത്തിരുന്നത്. എന്നാല്‍ വിതരണക്കാരുടെ സമരം കാരണം സ്‌റ്റെന്റ് ലഭിക്കാതിരുന്നതോടെ ചികിത്സ നടന്നില്ല. പാന്‍ക്രിയാസില്‍ ട്യൂമര്‍ വന്ന് പിത്തരസം അടഞ്ഞ് പോയിരുന്നതിനാല്‍ രക്ഷപ്പെടുത്താനുളള ഏക പരിഹാര മാര്‍ഗം സ്റ്റെന്റ് ഇടുക എന്നതായിരുന്നു.

ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ഈ പ്രതിസന്ധിക്ക് കാരണം എന്നാണ് ആരോപണം ഉയരുന്നത്. മാസങ്ങള്‍ക്ക് മുന്‍പും സമാന പ്രതിസന്ധിയുണ്ടായി കാത്ത് ലാബടക്കം അടച്ചിട്ടിരുന്നു. കുടിശ്ശിക മുടക്കം കാരണം സ്റ്റെന്റ് വിതരണം നിലച്ചതോടെ നിരവധി ഹൃദയ ശസ്ത്രക്രിയകള്‍ അടക്കം മുടങ്ങിയിരുന്നു. ആഗസ്റ്റോടെ കുടിശ്ശിക മുഴുവന്‍ അടച്ച് തീര്‍ക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിച്ചത്. എന്നാല്‍ ഈ ഉറപ്പ് ആരോഗ്യ വകുപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് വിതരണക്കാര്‍ വീണ്ടും സമരത്തിലേക്ക് കടന്നത്.
വിതരണക്കാര്‍ക്ക് 90 ലക്ഷം രൂപയാണ് കുടിശ്ശിക ഇനത്തില്‍ കൊടുത്ത് തീര്‍ക്കാനുളളതെന്നും 60 ലക്ഷം രൂപ കൊടുത്ത് തീര്‍ത്തതായും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. കോഴിക്കോട് കൂടാതെ ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലും സ്‌റ്റെന്റ് വിതരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. 47 കോടി രൂപയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുളളത്. എന്നാല്‍ പ്രതിസന്ധിയില്ലെന്നും രോഗികള്‍ക്ക് ചികിത്സ മുടങ്ങിയിട്ടില്ല എന്നുമാണ് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രതികരണം. മെഡിക്കല്‍ കോളേജ് അധികൃതര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications