അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണം; ദേവസ്വം ബോർഡിന്റെ കർശന നിർദ്ദേശം
കൊച്ചി: ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡിന്റെ കർശന നിർദ്ദേശം. പമ്പയിൽ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലായി. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുൾപ്പൊട്ടൽ സാധ്യതാ മുന്നറിയിപ്പും ഉണ്ട്. മഴ ശക്തമായി തുടരുന്നു.
പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാർ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പമ്പയിലേക്കുള്ള ബസ്സ് സർവ്വീസ് കെ.എസ് ആർ ടി സി നിറുത്തിവച്ചു.പമ്പ മുതൽ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും ന ട പ ന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. പമ്പയിലെ ഒഴുക്ക് കൂടുതൽ ശക്തിപ്പെട്ടിരിക്കുന്നു. കൊമ്പു പമ്പാ ഡാമിന്റെ ഷട്ടറുകൾ കൂടുതലായി തുറന്നിട്ടുണ്ട്. പമ്പയിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വെള്ളത്തിനടിയിലായിരിക്കുകയാണ്.
വൈദ്യുതി ബന്ധവും ഫോൺ ബന്ധവും തകരാറിലായിട്ടുണ്ട്. പൂർണ്ണമായും ശബരിമലയും പമ്പയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അയ്യപ്പഭക്തരെ ശബരിമലയിലേക്ക് കടത്തിവിടില്ല. പൊലീസ് പമ്പയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പാതകൾ അടച്ചിട്ടു. അതേ സമയം എല്ലായിടത്തും മുന്നറിയിപ്പ് നൽകാൻ ദേവസ്വം ബോർഡ് പൊലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിരിക്കുകയാണ്.അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിർദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.പമ്പയിലേക്ക് വരുന്ന വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞ് തിരിച്ചയക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരും പമ്പയിലെ അപകടകരമായ സാഹചര്യം മാറിയ ശേഷം അയ്യപ്പ ദർശനത്തിനെത്തുന്നതാകും ഉചിതമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ അറിയിച്ചു. പമ്പയിലും ശബരിമലയിലും ജോലിക്കെത്തിയിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണ്.ഇവരുടെ ബന്ധുക്കൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. മൊബെൽ ടവറുകളിൽ സിഗ്നലുകൾ ലഭ്യമല്ലാത്തത് പമ്പയിലും ശബരിമലയും വാർത്താ വിനിമയത്തിന് തടസ്സം നേരിടുന്നുണ്ട്.ശബരിമലയിൽ മേൽശാന്തിയും സഹായികളും ദേവസ്വം ജീവനക്കാരും മാളികപ്പുറം മേൽശാന്തിയും നിലവിൽ താമസിക്കുന്നുണ്ട്.ശക്തമായ മഴയും ജലത്തിന്റെ കുത്തൊഴുക്കും കാരണം ക്ഷേത്ര തന്ത്രിക്ക് ശബരിമലയിൽ എത്താനായിട്ടില്ല. തന്ത്രിയും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും അടങ്ങുന്ന സംഘം ഇന്നലെ വണ്ടിപ്പെരിയാർ പുൽമേട് വഴി സന്നിധാനത്തെത്താൻ ശ്രമം നടത്തിയിരുന്നു.എന്നാൽ പ്രതികൂല കാലാവസ്ഥ യാത്രയ്ക്ക് ഉപ്പുതറയിൽ തടസ്സം സൃഷ്ടിച്ചു.ഇന്ന് വൈകുന്നേരമെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശബരിമലയിലേക്ക് പ്രവേശിക്കാനാണ് ഇവരുടെ ശ്രമം. എന്നാൽ നിറപ്പുത്തരി പൂജ കൃത്യമായി തന്നെ ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ശബരിമലയിൽ നടന്നു.പതിവ് പൂജകൾ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കും. ചിങ്ങമാസപൂജയ്ക്കായി നാളെ വൈകിട്ട് ക്ഷേത്ര നട വീണ്ടും തുറക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17 മുതൽ 21 വരെ ക്ഷേത്രനട തുറന്നിരിക്കും. 21 ന് രാത്രിയിൽ ആണ് ക്ഷേത്ര ശ്രീകോവിൽ നട അടക്കുന്നത്.
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
നിങ്ങൾക്കും
സംഭാവന
നൽകാം.
ഇതാണ്
സംഭാവനകൾ
അയക്കാനുള്ള
വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.