'സ്ത്രീയെ നാവ് കൊണ്ട് ബലാത്സംഗം ചെയ്യുകയാണ്, യുട്യൂബ് ചാനലുകൾക്ക് സെൻസർഷിപ്പ് വേണം'; ഷാഹിദ കമാൽ
തിരുവനന്തപുരം; സ്ത്രീകൾക്കെതിരായ അപവാദ പ്രചരത്തിനെതിരെ രൂക്ഷവിമർശനവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ.യുട്യൂബ് ചാനലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്നും അവർ പറഞ്ഞു. ഡെയ്ലി ഹണ്ടിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷാഹിദാ കമാലിന്റെ പ്രതികരണം. ഭാഗ്യലക്ഷ്മി വിഷയത്തിൽ യു ട്യൂബർ വിജയ് പി നായർക്കെതിരെ ഷാഹിദ ആഞ്ഞടിച്ചു. ഷാഹിദയുടെ വാക്കുകയളിലേക്ക്
Recommended Video
യുട്യൂബ് ചാനലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണ്. സബ്സ്ക്രൈബേഴ്സിനെ കൂട്ടാനായി ഒരു സ്ത്രീയെ നാവ് കൊണ്ട് ബലാത്സംഗം ചെയ്യുകയാണ് ചെയ്തത്. വനിതാ കമ്മീഷൻ ആദ്യ അധ്യക്ഷയായ ,കേരളത്തിൽ ഇന്നും സ്ത്രീകളുടെ അഭിമാനമായ കവിയത്രി സുഗതകുമാരി ടീച്ചറെ കുറിച്ച് എത്ര മോശമായാണ് സംസാരിച്ചത്. അവർ കാറിൽ പോയെന്നാണ് പറഞ്ഞത്. സ്ത്രീകൾക്ക് എന്തേ പുരുഷൻമാരുടെ ഒപ്പം കാിൽ യാത്ര ചെയ്തൂടെ? അതും ഔദ്യോഗിക വാഹനത്തിൽ.ഇത്തരം ആരോപണങ്ങളെയൊക്കെ അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച് തള്ളുന്നു.
എല്ലാ സ്ത്രീകൾക്കും പുരുഷനെ പോലെ തന്നെ ഈ ലോകത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വീഡിയോയിൽ പല പുരുഷൻമാരുടെ പേര് ചേർത്താണ് സ്ത്രീകളെ അധിക്ഷേപിച്ചത്.അപ്പോഴൊന്നും ഈ പുരുഷൻമാരെ കുറിച്ച് യാതൊരു ചർച്ചയും നടന്നില്ല. ഭാഗ്യലക്ഷ്മിയുംസുഹൃത്തുക്കളും ചേർന്ന് ചെയ്ത പ്രവൃത്തിയെ ഞാൻ അംഗീകരിക്കുന്നില്ല.നിയമത്തിന് മുൻപിൽ അത് തെറ്റാണ്.
സ്ത്രീ എന്ന നിലയിൽ എന്നെ കുറിച്ച് പറഞ്ഞാലും എന്റെ മനസിൽ ആദ്യം ഉണ്ടാകുമെന്ന പ്രതികരണം ഇങ്ങനെ തന്നെയാണ് എങ്കിലും നിയമ വാഴ്ചയുള്ള രാജ്യത്ത് അതിനനുസരിച്ച് പ്രവർത്തിക്കണം. പക്ഷേ അത്തരം ഒരു സാഹചര്യത്തിലേക്ക് നയിച്ചത് എന്താണെന്നുള്ളതും പ്രധാന വിഷയമാണ്. സ്ത്രീകളെഅധിക്ഷേപിക്കുമ്പോൾ സ്വന്തം വീട്ടിലുള്ളവരും ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തെയാണ് വിമർശിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണെന്നും അവർപറഞ്ഞു.
കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നടത്തുന്ന അണികളോട് സഹതാപം മാത്രമാണെന്നും അവർ പറഞ്ഞു. കോൺഗ്രസിന്റെ പല നേതാക്കളും തന്നോട് പ്രതിപക്ഷ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. എന്നാൽ ഇതൊന്നും അറിയാതെ പൊട്ടൻ കളിക്കുന്ന അണികളോട് തനിക്ക് സഹതാപം മാത്രമാണ് ഉള്ളത്. ഏത് രാഷ്ട്രീയത്തിൽ വിശ്വസിക്കണമെന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താത്പര്യമാണ്. സ്ഥാനമാനത്തിന് വേണ്ടിയാണ് പോയതെന്നാണ് തനിക്കെതിരെ ഉയർത്തുന്ന ആരോപണം.
കോൺഗ്രസിലെന്താ അധികാരത്തിനായി കടിപിടി കൂടുന്ന നേതാക്കൾ ഇല്ലേ? സ്ഥാനത്ത് വേണ്ടി തന്നെയല്ലേ അവർ അവിടെ നിൽക്കുന്നത്. എംഎൽഎയാവാനും മന്ത്രിയാവാൻ പോരെടുക്കുകയാണ്. അവരുടെ അണികളാണ് സ്ഥാനത്തിന് വേണ്ടിയല്ലേ പോയതെന്ന് ചോദിക്കുന്നത്, ഇതൊക്കെ തനിക്ക് തമാശയായാണ് തോന്നുന്നത്, അവർ പറഞ്ഞു.