അധികമുള്ള മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാം; വനം വകുപ്പ് മന്ത്രിക്ക് പിസി ജോർജിന്റെ ഉപദേശം
Recommended Video
തിരുവനന്തപുരം: എണ്ണത്തിൽ പെരുകിയ വന്യജീവികളെ വെടിവെച്ച് കൊന്ന് ഇറച്ചി വിൽക്കണമെന്ന് പിസി ജോർജ് എംഎൽഎ. പെരിയാർ കടുവാ സങ്കേതത്തിന്റെ നാൽപതാം വാർഷികാഘോഷ വേദിയിലായിരുന്നു പിസി ജോർജ് വിവാദ നിർദ്ദേശം മുന്നോട്ട് വെച്ചത്. അധികമുള്ള മൃഗങ്ങളെ കൊന്ന് ഇറച്ചി വിറ്റാൽ സർക്കാർ ഖജനാവിന് ഇത് മുതൽക്കൂട്ടാകുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജുവിനോട് പിസി ജോർജ് പറഞ്ഞു.
ഓസ്ട്രേലിയയിൽ അവരുടെ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി എല്ലാ കടകളിലും കിട്ടും. എന്നാൽ കേരളത്തിൽ കാട്ടുപന്നികളെ കൊന്നാൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കണം എന്നാണ് നിയമം. മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിലും നല്ലത് വെളിച്ചെണ്ണ ഒഴിച്ച് ഭക്ഷണമാക്കുന്നതല്ലെയെന്നായിരുന്നു പിസി ജോർജിന്റെ അഭിപ്രായം.
പന്നി, കേഴ, കുരങ്ങ് തുടങ്ങിയവയുടെ എണ്ണം ക്രമാതീതമായി പെരുകുകയാണ്. നാട്ടിലിറങ്ങുന്ന ഇവ കർഷകർക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുതലെ താൻ ഈ അഭിപ്രായം പറയുന്നുണ്ടെന്നും, ഈ സർക്കാരെങ്കിലും പരിഹാരം കാണണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.
നിലവിലുള്ള നിയമപ്രകാരം വന്യമൃഗങ്ങളെ കൊല്ലാനാകില്ലെന്ന് മന്ത്രി കെ രാജു പ്രതികരിച്ചു. കേന്ദ്രസർക്കാർ അനുമതിയോടെ ശല്യക്കാരായ മൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആലോചിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.