ന്യൂഡിന് ഐഎഫ്എഫ്കെയിലും വിലക്കോ? പ്രദർശനം മാറ്റി, സെൻസർഷിപ്പ് ലഭിച്ചില്ലെന്ന്...
തിരുവനന്തപുരം: വിവാദ ചിത്രമായ ന്യൂഡ് ഐഎഫ്എഫ്കെയിലും പ്രദർശിപ്പിക്കില്ല. ആദ്യ പ്രദർശനം താൽക്കാലികമായി മാറ്റി. ഏകയായ ഒരമ്മയുടെ അതിജീവനത്തിന്റെ കഥയാണ് രവി ജാദവിന്റെ ന്യൂഡ് എന്ന ചിത്രം പറയുന്നത്. IFFIയില്‍ പ്രദര്‍ശനം നിഷേധിക്കപ്പെട്ട ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഇടം നേടിയിരുന്നു. സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഐഎഫ്എഫ്കെയിലെ പ്രദർശനം മാറ്റി വെച്ചതെന്നാണ് റിപ്പോർട്ട്.
സെന്‍സര്‍ഷിപ്പ് ലഭിക്കുന്ന മുറയ്ക്ക് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി. അടുത്ത ദിവസം സെന്‍സര്‍ബോര്‍ഡില്‍ നിന്നും സംവിധായകന് ലഭിക്കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാകും മേളയിലെ ന്യൂഡിന്റെ പ്രദര്‍ശനത്തില്‍ അന്തിമ തീരുമാനമാവുക. ചിത്രത്തില്‍ ശരീരഭാഗങ്ങള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കുന്നുവെന്നതായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം. വൈകുന്നേരം ആറിനായിരുന്നു ഐഎഫ്എഫ്കെയിൽ ന്യൂഡിന്റെ ആദ്യ പ്രദര്‍ശനം നിശ്ചയിച്ചിരുന്നത്.
ഐഎഫ്എഫ്ഐയിലും വിലക്ക്
സനൽകുമാർ ശശിധരന്റെ എസ് ദുർഗയ്ക്കും രവിജാദവിന്റെ മറാത്തി ചിത്രം ന്യൂഡിനും ഗോവയില്‍ നടക്കുന്ന 48-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള അന്തിമ പട്ടികയില്‍ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജൂറി ചെയർമാൻ സുജോയ് ഘോഷ് രാജിവെച്ച സംഭവം പോലും ഉണ്ടായിരുന്നു. നഗ്ന മോഡലുകളുടെ കഥ പറയുന്ന ന്യൂഡ് ആയിരുന്നു ജൂറി ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി കണ്ടുവച്ചിരുന്നത്. ന്യൂഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകുവായിരുന്നു ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത്.
വസ്ത്രങ്ങൾ ശരീരം മറയ്ക്കാൻ
അതേസമയം ഗോവൻ ചലച്ചിത്ര മേളയിൽ നിന്നും ഒഴിവാക്കിയതിന് തൊട്ടു പിന്നാലെ ന്യൂഡിന്റെ ട്രെയിലർ അപ്രതീക്ഷിതമായി പിൻവലിക്കപ്പെടുകയും ചെയ്തിരുന്നു. രവി ജാദവാണ് ടിത്രത്തിന്റെ സംവിധായകൻ. ഒരു ആർട്ട് സ്കൂലിലെ ന്യൂഡ് മോഡലായ യുവതിയുടെ കഥയാണ് ന്യൂഡിന്റെ ഇതിവൃത്തം. ഇവരുടെ ജോലി എന്താണെന്നുള്ളത് പ്രിയപ്പെട്ടവരിൽ നിന്നും മറക്കാൻ ശ്രമിക്കുന്നതും, അതിന്റെ കഷ്ടപ്പാടുകളുമാണ് സിനിമയിൽ ചിത്രീകരിച്ചയിരിക്കുന്നത്. ഭർത്താവിന്റെ പീഡനം മുലം ബന്ധുവീട്ടിൽ എത്തുകയും ഈ തൊഴിൽ സ്വീകരിക്കേണ്ടിവരികയുമാണ് യുവതി. ചുരങ്ങിയ വാക്കുകളാലും ദൃശ്യങ്ങളുമായാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. " വസ്ത്രങ്ങൾ ശരീരം മറക്കാനുള്ളതാണ്. മറിച്ച് അത് ആത്മാവിനെ പുതയ്ക്കുന്നില്ല. ഞാൻ എന്റെ വർക്കിലൂടെ ആത്മാവിനെ കണ്ടെത്താനാണ് ശ്രമിക്കുന്നത്" എന്ന് ട്രെയിലറിന്റെ അവസാനം അഭിനേതാവ് പറയുന്നുമുണ്ട്.
സുരഭിക്ക് മേളയിൽ ക്ഷണമില്ല
അതേസമയം ഐഎഫ്എഫ്കെ തുടങ്ങിയതു മുതൽ വിവാദവും ഉടലെടുത്തിരുന്നു. മേളയിൽ ദേശീയ പുസ്കാര ജേതാവ് സുരഭിയെ ക്ഷണിക്കാത്തത് വിവാദത്തിന് വഴിവെച്ചിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരഭി ലക്ഷ്മിയിലൂടെ കേരളത്തിലെത്തുന്നത്. കേരളത്തില്‍ സുരഭിക്ക് ലഭിച്ചത് പ്രത്യേക പരാമര്‍ശം മാത്രം. മലയാളത്തിലെ മുന്‍നിര നടിമാരുടെ കുട്ടത്തിലല്ല സുരഭി. ദേശീയ പുരസ്‌ക്കാരം ലഭിച്ചതിന് ശേഷമാണ് നടിയെന്ന തരത്തില്‍ സുരഭി ശ്രദ്ധിക്കപ്പെടുന്നത് പോലും. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ നടിയെ അപമാനിച്ചിരിക്കുകയാണ് ഐഎഫ്എഫ്‌കെ. കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്രമേളയില്‍ ഈ ദേശീയ പുരസ്‌ക്കാര ജേതാവിന് സ്ഥാനമില്ലെന്ന് മാത്രമല്ല, സിനിമ കാണാന്‍ പാസ്സ് പോലുമില്ല. സുരഭിക്ക് നേരിട്ട ഈ അവഗണനയ്ക്ക് എതിരെ വലിയ തോതില്‍ വിമര്‍ശനം ഉയരുകയായിരുന്നു.
മിന്നാമിനുങ്ങും പ്രദർശിപ്പിച്ചില്ല
മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ പ്രകാശ് രാജ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടകനായിരുന്നു. ഇത്തവണത്തെ സംസ്ഥാനത്തെ മികച്ച നടിയായ രജിഷ വിജയന് വിളക്ക് കൊളുത്താനുള്ള അവസരം ലഭിച്ചു. എന്നാല്‍ ദേശീയ പുരസ്‌ക്കാരം നേടിയ സുരഭിയെ ചലച്ചിത്ര മേള സംഘാടകര്‍ പാടേ മറന്നു കളഞ്ഞു എന്നാണ് ആരോപണം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ അവള്‍ക്കൊപ്പം എന്ന പ്രത്യേക വിഭാഗമുണ്ട്. എന്നാൽ ഇവിടെയും സുരഭിക്ക് അവാർഡ് നേടികൊടുത്ത മിന്നാമിനുങ്ങ് പ്രദർസിപ്പിച്ചില്ല എന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
ആദരിക്കേണ്ട വേദിയല്ല അത്...
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പാസ്സ് ലഭിച്ചില്ലെന്ന് ദേശീയ പുരസ്‌ക്കാര ജേതാവായ സുരഭി പറഞ്ഞത് ശരിയല്ലെന്നാണ് കമലിന്റെ പ്രതികരണം. സുരഭിക്ക് വേണ്ടി പാസ് തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാലത് ആരുടേയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ സാധിക്കില്ലെന്നും കമല്‍ വ്യക്തമാക്കുകയായിരുന്നു. ദേശീയ പുരസ്‌ക്കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്ര മേളയെന്നും കമല്‍ പറഞ്ഞു. സലിം കുമാറും സുരാജ് വെഞ്ഞാറമ്മൂടുമൊക്കെ ദേശീയ പുരസ്‌ക്കാരം ലഭിച്ച അഭിനേതാക്കളാണ്. ഇവരെയൊന്നും മേളയില്‍ ആദരിച്ചിട്ടില്ലല്ലോ എന്നും കമല്‍ ചോദിക്കുന്നു. മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത നടിമാരായ ഷീലയും രജിഷ വിജയനും ക്ഷണിച്ചിട്ട് വന്നവരല്ലെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.