ഷുഹൈബിന്റെ രക്തത്തിന് പിണറായി വിജയൻ കണക്ക് പറയേണ്ടി വരും!! ആഞ്ഞടിച്ച് വിടി ബൽറാം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു. കൊലയാളികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ് എന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് മാത്രമല്ല, സിപിഎം മട്ടന്നൂര്‍ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പോലീസ് പറയുന്നു.
ഇതോടെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിന് നില്‍ക്കക്കള്ളി ഇല്ലാതെ വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സിപിഎമ്മിനെ കടന്നാക്രമിക്കുന്നു. തൃത്താല എംഎല്‍എ വിടി ബല്‍റാമും സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
സുധാകരന്റെ സമരം
ഷുഹൈബിന്റെ അതിക്രൂരമായ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അനിശ്ചിത കാല നിരാഹാര സമരം നടത്താന്‍ ഒരുങ്ങുകയാണ്. 48 മണിക്കൂര്‍ സമരമാണ് സുധാകരന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡമ്മി പ്രതികളാണ് പിടിയിലായതെന്ന് സുധാകരന്‍ ആരോപിക്കുന്നു
സിപിഎമ്മിനെതിരെ
ഷുഹൈബ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് വിടി ബല്‍റാം സിപിഎമ്മിന് എതിരെ ആഞ്ഞടിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നൂറില്‍ തൊണ്ണൂറ് എണ്ണത്തിലും സിപിഎമ്മിന് പങ്കുണ്ടെന്ന് ബല്‍റാം ആരോപിച്ചു.
സിപിഎം അക്രമ പാർട്ടി
ഷുഹൈബിന്റെ കൊലപാതകത്തിലും സിപിഎമ്മിന് പങ്കുണ്ടെന്നും കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎം നേതാക്കളാണ് എന്നും വിടി ബല്‍റാം ആരോപിച്ചു. ക്രിമിനലുകളോട് പാര്‍ട്ടി സ്വീകരിക്കുന്ന മൃദുസമീപനം കാരണമാണ് സിപിഎമ്മിനെ അക്രമ പാര്‍ട്ടിയെന്ന് വിളിക്കുന്നതെന്നും ബല്‍റാം പറഞ്ഞു.
പിണറായിക്കെതിരെ
സംസ്ഥാനത്ത് സിപിഎം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമയെ അസഭ്യം പറയുകയാണ് സിപിഎമ്മുകാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും രമയ്ക്ക് നേരെ നടക്കുന്ന ആക്രമണത്തെ എതിര്‍ക്കാന്‍ തയ്യാറാവുന്നില്ലെന്ന് ബല്‍റാം കുറ്റപ്പെടുത്തി.
കണക്ക് പറയേണ്ടി വരും
രമയ്ക്ക് നേരെ നടക്കുന്ന അധിക്ഷേപത്തിന് എതിരെ പ്രതികരിക്കുന്നതിന് പകരം മാണിക്യ മലരായ പൂവിയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും എംഎല്‍എ പറഞ്ഞു. പിണറായി വിജയന്റെ പോലീസിന്റെ നിലപാട് ഇത്തരത്തില്‍ ആണെങ്കില്‍ ഷുഹൈബിന്റെ രക്തത്തിന് കണക്ക് പറയേണ്ടി വരും.
പ്രതികളെ പിടികൂടണം
സിപിഎം നല്‍കിയ ഡമ്മി പ്രതികളാണ് പോലീസ് പിടിയിലുള്ളതെന്നും ബല്‍റാം ആരോപിച്ചു. ഷുഹൈബിനെ കൊലപ്പെടുത്തിയ യഥാര്‍ത്ഥ പ്രതികളേയും കൊലപാതകം ആസൂത്രണം ചെയ്തവരേയും പിടികൂടാന്‍ പോലീസ് തയ്യാറാകണം. അല്ലെങ്കില്‍ പ്രാകൃതമായ ഈ ശൈലിയുടെ പേരില്‍ കമ്മ്യൂണിസ്റ്റുകാരും അവരുടെ പ്രത്യയശാസ്ത്രവും ആറടി മണ്ണില്‍ കുഴിച്ച് മൂടപ്പെടുമെന്നും ബല്‍റാം പറഞ്ഞു.
വിഎസിനെതിരെ ആകാശ് തില്ലങ്കേരിയുടെ മമ്മൂട്ടി ഡയലോഗ്! ടിപിയുടെ ഗതി വരുമെന്ന് പോസ്റ്റ്
ആർത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്.. നവമി രാമചന്ദ്രന് നേർക്ക് സംഘി സൈബർ ആക്രമണം