ഷുഹൈബ് വധത്തില്‍ സര്‍ക്കാരിന് ആശ്വാസം; സിബിഐക്ക് സ്‌റ്റേ, പത്രവാര്‍ത്ത മാത്രം കണക്കിലെടുക്കാവോ?
വിശദമായ വാദം ആവശ്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഈ മാസം 23ന് അപ്പീലില്‍ വിശദമായ വാദംകേള്‍ക്കും.
കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യത മങ്ങി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് അന്വേഷണം സിബിഐക്ക് വിട്ടിരുന്നത്. അന്ന് തന്നെ സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ നിലപാടില്‍ സംശയം പ്രകടിപ്പിച്ചാണ് സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നത്. ഷുഹൈബിന്റെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളണമെന്നായിരുന്നു സര്‍ക്കാര്‍ വാദം...
വിശദമായ വാദം
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളണമെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ നിലനില്‍ക്കില്ല എന്നാണ് അവര്‍ വാദിച്ചത്. പക്ഷേ, വിശദമായ വാദം ആവശ്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഈ മാസം 23ന് അപ്പീലില്‍ വിശദമായ വാദംകേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ അപ്പീല്‍ പരിഗണിച്ചത്. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ അമരേന്ദ്ര ശരണ്‍ ആണ് ഹാജരായത്. ഷുഹൈബിന്റെ കൊലപാതകം നടന്നതിന് ശേഷം പോലീസ് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. സര്‍ക്കാരിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ബോധിപ്പിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
സര്‍ക്കാര്‍ പറയുന്നത്
ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിന് വേണ്ട സമയം അനുവദിച്ചിരുന്നില്ല. ഹര്‍ജിക്കാരുടെ വാദം മാത്രമാണ് കോടതി കേട്ടത്. കേസ് ഡയറി കോടതി പരിശോധിച്ചിരുന്നില്ല. പത്രവാര്‍ത്തകളും എഫ്‌ഐആറും മാത്രം വായിച്ചചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേസ് ഡയറിയില്‍ വിശദമായിക്കിയിരുന്നു. എന്നാല്‍ കോടതി പരിശോധിച്ചില്ല. പ്രതികള്‍ കൊല നടത്താന്‍ ഉപയോഗിച്ച ആയുധം നേരത്തെ കണ്ടെടുക്കാന്‍ സാധിക്കാത്തതിന് കാരണമുണ്ടെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു.
ആയുധങ്ങള്‍ സംബന്ധിച്ച്
ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. 18ന് തന്നെ രണ്ടു പ്രതികളെ പോലീസ് പിടികൂടിയിരുന്നു. 27നാണ് മറ്റൊരു പ്രതിയെ പിടികൂടിയത്. മാര്‍ച്ച് അഞ്ചിന് ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നാണ് പോലീസിന് ആയുധങ്ങള്‍ സംബന്ധിച്ച വിവരം ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ആയുധം കണ്ടെടുക്കാന്‍ വൈകിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഈ വിവരങ്ങളെല്ലാം കേസ് ഡയറി പരിശോധിച്ചാല്‍ വ്യക്തമാകും. മുദ്രവച്ച കവറില്‍ കേസ് ഡയറി ഹാജരാക്കാന്‍ തയ്യാറാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
വിശ്വാസ്യത നഷ്ടപ്പെട്ടോ?
എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ രാത്രി കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത് കഴിഞ്ഞമാസം 12നാണ്. തുടര്‍ന്ന് കേസ് അന്വേഷിച്ച പോലീസ് സംഘം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഇങ്ങനെ ഒരു ഘട്ടത്തില്‍ കേസ് സിബിഐക്ക് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി അപക്വമാണൈന്നാണ് സര്‍ക്കാര്‍ നിലപാട്. കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കങ്ങളാണ് അന്വേഷണം സംഘം നടത്തുന്നത്. കൊലപാതകം നടന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ഒരുമാസം തികയുന്നതിന് മുമ്പ് നിലവിലെ അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.
സിപിഎമ്മുകാര്‍ പ്രതികളായപ്പോള്‍
പ്രധാന പ്രതികളെ പിടികൂടിയിട്ടുണ്ട്. 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര മേഖലാ എഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്ന പറയുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ഏത് അന്വേഷണവും നടത്താന്‍ ഒരുക്കമാണെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. പിന്നീടാണ് മാറ്റം വന്നത്. സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ അറസ്റ്റിലായതാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ കാരണമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറയുന്നു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഷുഹൈബിന്റെ കുടുംബം പറയുന്നത്. സിപിഎം ഭരണത്തിലിരിക്കുമ്പോള്‍ പോലീസ് സുതാര്യ അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും കുടുംബം പറയുന്നു.
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ഒരു കോടി കോപ്പികള്‍ വിറ്റ മഹാത്ഭുതം!! വീല്‍ചെയറില്‍ വിരിയിച്ച വസന്തം
സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?
വീപ്പ കേസിൽ ചുരുളഴിഞ്ഞു! ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ... സജിത്തും ജീവനൊടുക്കി...