ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ജോലി; വിവാദം
കണ്ണൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരക്ക് ജോലി നല്‍കിയത് വിവാദമാവുന്നു. കാക്കയങ്ങാട് സ്വദേശിയായ കേസിലെ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്സായി ജോലി നല്‍കിയത്.
കോണ്‍ഗ്രസ് കണിച്ചാര്‍ മുന്‍ മണ്ഡലം പ്രസിഡന്‍റ് ചാക്കോ തൈക്കുന്നിലിന്‍റെ ശുപാര്‍ശയിലാണ് ജോലി നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ശുഹൈബിന്‍റെ കൊലയാളിയുടെ സഹോദരിക്ക് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ജോലി നല്‍കിയതിനെതിരെ കോണ്‍ഗ്രസനിനുള്ളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

സംഭവത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറഞ്ഞുവെന്ന് ശുഹൈബിന്‍റെ പിതാവ് പറഞ്ഞു. നടപടി തിരുത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ നിമയനത്തിനായി ചാക്കോ തൈക്കുന്നില്‍ വഴിവിട്ട് ഇടപെട്ടതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
സംഭവം വിവാദമായതോടെ താല്‍ക്കാലിക നിയമനം തേടിയ യുവതി ഈ മാസം 18 ന് ശബളം പോലും വാങ്ങാതെ രാജിവെച്ചുവെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മതിയായ യോഗ്യതയും മുൻപരിചയും ഉള്ളതിനാലും ജീവനക്കാരുടെ കുറവും കണക്കിലെടുത്താണ് പെട്ടെന്ന് നിയമനം നടത്തിയതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. കെപിസിസി ഭാരവാഹിയായ മമ്പറം ദിവാകരനാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകര ആശുപത്രി ഭരണസമിതിയുടെ പ്രസിഡന്‍റ്.












Click it and Unblock the Notifications