ഷുഹൈബ് വധക്കേസിൽ പിടിയിലായത് സിപിഎമ്മിന്റെ സ്ഥിരം ക്രിമിനൽ; നേതാക്കളുമായി അടുത്ത ബന്ധമെന്ന് 'ജനം'
കണ്ണൂർ: എടയന്നൂർ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടികൊന്ന കേസിൽ കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സിപിഎമ്മിന്റെ സ്ഥിരം ക്രിമിനലെന്ന് ജനം ടിവി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ആകാശ് തില്ലേരിയെന്ന് പോലീസ് പറഞ്ഞെന്നും ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.
ആര് എന്ത് ചെയ്താലും അത് സിപിഎമ്മിന്റെ തലയിൽ; വളഞ്ഞിട്ട് ആക്രമിക്കുന്നു, പ്രതിരോധിക്കണമെന്ന് ഇപി...
ഷുഹൈബ് വധത്തിലെ പ്രതികളെ കുറിച്ച് സംശയം, പാര്‍ട്ടി നല്‍കിയ പ്രതികളോ? ഡമ്മികളെന്ന് സുധാകരന്‍
സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ആകാശ് അറസ്റ്റിലായതോടെ പാർട്ടി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണ് ശുഹൈബിന്റേത് എന്ന് വ്യക്തമായിരിക്കുകയാണെന്നും ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ആകാശ്.
വിനീഷ് വധക്കേസിലെ പ്രതി
തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകനായിരുന്ന വിനീഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യ പ്രതിയായ ആകാശ് ഇപ്പോൾ ജാമ്യത്തിലാണ്. ഇതിനിടയിലാണ് മറ്റൊരു കൊലപാതക കേസിൽ കൂടി ആകാശ് തില്ലങ്കേരി അറസ്റ്റിലാകുന്നത്.
മാരകായുധങ്ങളും ബോംബുകളും പിടികൂടി
ആർഎസ്എസ് പ്രവർത്തനായ വിനീഷ് മരിച്ചതിനു ശേഷം നടന്ന സിപിഎം പ്രകടനത്തിൽ വിനീഷിനെ വെട്ടിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് ഇയാൾ മുദ്രാവാക്യം മുഴക്കിയത് പിന്നീട് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം തില്ലങ്കേരിയിലെ ഇയാളുടെ വീടിനടുത്തുള്ള സിപിഎം കേന്ദ്രത്തിൽ വെച്ച് മാരകായുധങ്ങളും ബോംബുകളും പിടികൂടിയിരുന്നുവെന്നും ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.
കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തിന് മുന്നിൽ നടന്നത്
കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തിന് മുന്നിൽ നടന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടു ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തിൽ നടത്തിയ അഭിപ്രായപ്രകടനങ്ങളെ പാർട്ടി തുറന്ന് എതിർത്തത് ഇതിന് മുമ്പ് വാർത്തയായിരുന്നു. ആകാശ് തില്ലങ്കേരിയ്ക്കും അദ്ദേഹവുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്കും ഇവരുടെ സുഹൃത്ത് മിഥുന്‍ മഹേന്ദ്രനും നേരെയാണ് സദാചാര ഗുണ്ടകള്‍ അസഭ്യവര്‍ഷവും ഭീഷണിപ്പെടുത്തലുമുണ്ടായിരുന്നത്. ഇതിന് ശേഷം പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
തെറ്റ് പറ്റിയെന്ന് സ്വയം സമ്മതിച്ചു
ഇതിനെതിരെ പി ജയരാജനും രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് പി ജയരാജനുമായി സംസാരിച്ച് സംഭവത്തിൽ തെറ്റ് പറ്റിയെന്ന് സ്വയം സമ്മതിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്. സിപിഎമ്മിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിടുന്ന പെൺകുട്ടികളെയടക്കം മോശം രീതിയിൽ കമന്റുകളിട്ട് പ്രതിരോധിക്കുന്നു എന്ന പരാമർശവും ആകാശ് തില്ലങ്കേരിക്കെതിരെ ഇതിനു മുമ്പ് വന്നിട്ടുണ്ട്.
കീഴടങ്ങിയത് രണ്ട് പേർ
ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് ഷുഹൈബ് വധക്കേസിൽ കീഴടങ്ങിയിരിക്കുന്നത്. ആകാശിന്റെ മാതാപിതാക്കള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. കീഴടങ്ങാനായി ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് എന്നതും ഇവര്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ തെളിവാണ്. ആകാശിനെ പിടികൂടുമെന്ന ഘട്ടം വന്നപ്പോഴാണ് പ്രതികള്‍ ഇരുവരും കീഴങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.
അഞ്ച് പേർ പിടിയിൽ
ഇവര്‍ ഉള്‍പ്പെടെ സിപിഎം ബന്ധമുള്ള അഞ്ച് പേരെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചോദ്യം ചെയ്യുകയാണ്. പേരാവൂര്‍, മുഴക്കുന്ന് മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ശനിയഴ്ച രാത്രിവരെ നടത്തിയ തിരച്ചിലിലാണ് മറ്റു മൂന്നുപേരെ പിടികൂടിയത്.