ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ട... സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ആയിരുന്ന ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച്. നേരത്തേ കേസ് അന്വേഷണം സിംഗിള്‍ ബഞ്ച് സിബിഐയ്ക്ക് വിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
ഷുഹൈബ് വധം; പ്രതികളെ രക്ഷിക്കാൻ സർക്കാർ കോടികൾ ഒഴുക്കുന്നുവെന്ന് സതീശൻ പാച്ചേനി
സിംഗിള്‍ ബഞ്ച് വിധി തിടുക്കത്തില്‍ ഉള്ള ഒന്നായിരുന്നു എന്നാണ് ഡിവിഷന് ബഞ്ച് കണ്ടെത്തിയിട്ടുള്ളത്. നിയമപരമായി ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി.
ഷുഹൈബ് വധത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇക്കാര്യം ഡിവിഷന് ബഞ്ച് അംഗീകരിക്കുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ വീട്ടുകാര്‍ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെമാല്‍ പാഷ ആയിരുന്നു അന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകനാണ് ഹാജരായത്. ഇതിന് വേണ്ടി അമ്പത് ലക്ഷം രൂപയോളം ചെലവാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷുഹൈബ് കൊല്ലപ്പെട്ട് 23 ദിവസത്തിനുള്ളില്‍ ആയിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസ് സിബിഐയ്ക്ക് വിട്ടത്. 2018 ഫെബ്രുവരി 12 ന് ആയിരുന്നു കണ്ണൂരില്‍ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. കേസില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു.