ഷുഹൈബ് വധത്തില്‍ സിബിഐ; ദില്ലിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കും!! സര്‍ക്കാര്‍ നീക്കം വിവാദമാകും
തിങ്കളാഴ്ച സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
കൊച്ചി: ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതി അഭിഭാഷകനെ നിയോഗിച്ചുവെന്ന് വിവരം. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണാകും സര്‍ക്കാരിന് വേണ്ടി ഹൈക്കോടതില്‍ ഹാജരാകുക. സര്‍ക്കാര്‍ തീരുമാനം പുതിയ വിവാദത്തിന് തിരികൊളുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എന്തിന് ഭയപ്പെടുന്നുവെന്നാണ് ഉയരുന്ന ചോദ്യം. പോലീസിന്റെ വീര്യം നഷ്ടപ്പെടുത്തുന്നതാണ് സിംഗിള്‍ ബെഞ്ച് വിധിയെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായ കേസായതിനാലാണ് സര്‍ക്കാര്‍ അമിതമായ താല്‍പ്പര്യം കാണിക്കുന്നതെന്നാണ് വിമര്‍ശനം. എങ്കിലും ഷുഹൈബ് വധത്തില്‍ സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങള്‍ പ്രധാനവുമാണ്...
അപ്പീല്‍ തിങ്കളാഴ്ച
തിങ്കളാഴ്ച സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിലപാടില്‍ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് കെമാല്‍ പാഷയാണ് കേസ് സിബിഐക്ക് വിട്ടത്. തൊട്ടടുത്ത ദിവസം തന്നെ കെമാല്‍ പാഷ ക്രിമിനല്‍ കേസുകള്‍ വാദംകേള്‍ക്കുന്ന ബെഞ്ചില്‍ നിന്ന് മാറ്റപ്പെട്ടിരുന്നു. ഇത് സ്വാഭാവികമായ കോടതി നടപടികളാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ നടപടിയില്‍ സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്.
എന്തുകൊണ്ട് സുപ്രീംകോടതി അഭിഭാഷകന്‍
സര്‍ക്കാര്‍ അഭിഭാഷകനല്ല ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുക എന്നത് വിമര്‍ശനത്തതിന് ഇടയാക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍ ഉണ്ടായിരിക്കെ സുപ്രീംകോടതി അഭിഭാഷകനെ ഹാജരാക്കുന്നത് ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ഉണ്ടാകരുത് എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. ഹാരിസണ്‍, സോളാര്‍, ലോട്ടറി കേസുകളിലും സര്‍ക്കാര്‍ പുറത്തുനിന്ന് അഭിഭാഷകരെ ഇറക്കിയിയിരുന്നു എന്നാണ് ഇതിന് ബദലായി ഉന്നയിക്കപ്പെടുന്ന ന്യായം. ഹൈക്കോടതിയില്‍ നിന്ന് തന്നെ അനുകൂല വിധി സമ്പാദിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകനെ ഇറക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വാദങ്ങള്‍ ഇങ്ങനെ
കണ്ണൂര്‍ മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ രാത്രി കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത് കഴിഞ്ഞമാസം 12നാണ്. തുടര്‍ന്ന് കേസ് അന്വേഷിച്ച പോലീസ് സംഘം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നു. തെളിവെടുപ്പ് നടത്തുന്നു, വിശദമായി ചോദ്യം ചെയ്യുന്നു, ആയുധങ്ങള്‍ കണ്ടെടുക്കുന്നു... ഇത്തരം ഏത് കേസിലും അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അന്വേഷണം സംഘം തുടരുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഇങ്ങനെ ഒരു ഘട്ടത്തില്‍ കേസ് സിബിഐക്ക് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി അപക്വമാണൈന്നാണ് സര്‍ക്കാര്‍ നിലപാട്.
പോലീസിന്റെ ശേഷി
കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കങ്ങളാണ് അന്വേഷണം സംഘം നടത്തുന്നത്. കൊലപാതകം നടന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടുന്നത് പോലീസിന്റെ കാര്യനിര്‍വഹണശേഷി ചോദ്യം ചെയ്യുന്നതാണ്. ഒരുമാസം തികയുന്നതിന് മുമ്പ് നിലവിലെ അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. പ്രധാന പ്രതികളെ പിടികൂടിയിട്ടുണ്ട്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ ബോധിപ്പിക്കും. 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര മേഖലാ എഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്ന പറയുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കും.
മുന്‍ നിലപാട് മാറ്റി
കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരിശോധിച്ചിട്ടില്ല. സംസ്ഥാന പോലീസിന് തന്നെ ഈ കേസ് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അവര്‍ക്ക് അനുകൂലമായി വിധിച്ചത്. സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഏത് അന്വേഷണവും നടത്താന്‍ ഒരുക്കമാണെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. പിന്നീടാണ് മാറ്റം വന്നത്. സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ അറസ്റ്റിലായതാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ കാരണമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറയുന്നു.
ഷുഹൈബിന്റെ കുടുംബം പറയുന്നത്
പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഷുഹൈബിന്റെ കുടുംബം പറയുന്നത്. സിപിഎം ഭരണത്തിലിരിക്കുമ്പോള്‍ പോലീസ് സുതാര്യ അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്ന കുടുംബം പറയുന്നു. ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണത്തിന് വേണ്ടി നിരാഹാരമിരിക്കാനും നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന പോലീസ് വാദം ശരിയല്ലെന്നും അവര്‍ പറയുന്നു. യുഎപിഎ വകുപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുഎപിഎ ചുമത്താവുന്നതാണെന്ന് സിംഗിള്‍ ബെഞ്ച് സൂചിപ്പിച്ചിരുന്നു.
കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു! നെഞ്ചിൽ ഗുരുതര പരിക്ക്; പിന്നിൽ ആർഎസ്എസ്?
ഏപ്രില്‍ മൂന്നിന് മുസ്ലിമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ബിട്ടനില്‍ കത്തുകള്‍ പ്രചരിക്കുന്നു...
ഹാദിയയുടേത് മതംമാറ്റത്തിന് വേണ്ടി നടത്തിയ ലൗ ജിഹാദെന്ന് ബിജെപി.. പിന്നിൽ പോപ്പുലർ ഫ്രണ്ട്