ഷുഹൈബിന്റെ കൊലയാളികളെ സിപിഎം കൈവിട്ടു.. ആകാശ് തില്ലങ്കേരി അടക്കമുള്ളവർ പുറത്ത്!
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് കൈ കഴുകാന്‍ സിപിഎം നേതാക്കള്‍ക്ക് സാധിച്ചില്ല. കാരണം ഷുഹൈബ് കൊലക്കേസില്‍ പിടിയിലായവരെല്ലാം സിപിഎം പ്രവര്‍ത്തകര്‍ ആണ്.
മട്ടന്നൂരിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന് ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കോലാഹലങ്ങള്‍ക്കിടയില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൊലക്കേസില്‍ പ്രതികളായവരെ സിപിഎം പുറത്താക്കിയിരിക്കുകയാണ്.
എല്ലാവരും സിപിഎമ്മുകാർ
ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ അറസ്റ്റിലായവരെല്ലാം കടുത്ത സിപിഎം പ്രവര്‍ത്തകരാണ്. ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ സിപിഎമ്മിന്റെ സജീവമായ സൈബര്‍ പോരാളികള്‍ കൂടിയാണ്. പ്രതികളുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ സിപിഎമ്മിന് പക്ഷേ പിന്നീട് നിലപാട് തിരുത്തേണ്ടതായി വന്നു. ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണ് എന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് തുറന്ന് സമ്മതിക്കേണ്ടി വന്നു.
പാർട്ടിയിൽ നിന്നും പുറത്താക്കി
സിപിഎം തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ തുറന്ന് സമ്മതിച്ചിരുന്നു അക്കാര്യം. ഷുഹൈബിന്റെ കൊലയാളികള്‍ തങ്ങളുടെ കൂട്ടത്തിലുള്ളവരാണെന്നും എന്നാല്‍ അക്കാര്യത്തില്‍ തങ്ങള്‍ക്ക് അഭിമാനമില്ലെന്നും സ്വരാജ് തുറന്ന് സമ്മതിക്കുകയുണ്ടായി. ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റക്കാരായവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
പുറത്തായത് നാല് പേർ
ഷുഹൈബ് കേസില്‍ അറസ്റ്റിലായ നാല് പേരെയാണ് സിപിഎം പുറത്താക്കിയിരിക്കുന്നത്. ആകാശ് തില്ലങ്കേരി, സിഎസ് ദീപ് ചന്ദ്, ടികെ അസ്‌കര്‍, കെ അഖില്‍ എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് കുറ്റാരോപിതരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
പിടിയിലായത് 11 പേർ
സിപിഎം- കോണ്‍ഗ്രസ് പ്രാദേശിക സംഘര്‍ഷങ്ങളുടെ ഭാഗമായാണ് ഷുഹൈബ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് കണ്ടെത്തല്‍. ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ക്ക് കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക നേതൃത്വത്തിലുള്ളവരാണ് എന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. നിലവില്‍ 11 പേരാണ് ഷുഹൈബ് കൊലക്കേസില്‍ പോലീസ് പിടിയിലുള്ളത്. ഇവരില്‍ നാല് പേര്‍ സിപിഎമ്മില്‍ അംഗത്വമുള്ളവരാണ് എന്നാണ് വിവരം. ഇവരെയാണിപ്പോള്‍ പാര്‍ട്ടി പുറത്താക്കിയിരിക്കുന്നത്.
ഭാര്യയുടെ പരാതിക്ക് പിന്നാലെ ഷമിയെ കാണാനില്ല? എവിടെയെന്ന് ആർക്കുമറിയില്ല.. ഒപ്പം സഹോദരനും!
ദുരൂഹതകൾ ബാക്കിയാക്കിയ ശ്രീദേവിയുടെ മരണം.. രേഖകൾ കേന്ദ്രത്തിന്.. പരിശോധനയിൽ മനസ്സിലായത്!