ഷുഹൈബ് കൊലപാതകത്തിൽ സിപിഎം നേതാക്കളും കുടുങ്ങുന്നു! ഫോൺ രേഖകൾ പോലീസിന്
Recommended Video
കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈിന്റെ കൊലയാളികളെ മുഴുവനായും പിടികൂടാന്‍ സാധിക്കാത്തത് പോലീസിന് തലവേദനയാവുകയാണ്. പ്രതികളെക്കുറിച്ചും പിന്നിലുള്ളവരെക്കുറിച്ചും പൂര്‍ണചിത്രം ലഭിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും പിടികൂടാനാകുന്നില്ല എന്നതാണ് പോലീസിനെ വലയ്ക്കുന്നത്.
അതിനിടെ ഷുഹൈബ് കൊലപാതകത്തില്‍ അന്വേഷണം സിപിഎം നേതാക്കളിലേക്കും നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷുഹൈബിനെ കൊലപ്പെടുത്താന്‍ ആകാശിനും സംഘത്തിനും കൊട്ടേഷന്‍ നല്‍കിയത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് പോലീസ് പറയുന്നു. നേതാക്കള്‍ കൂടി ഷുഹൈബ് കൊലക്കേസില്‍ അറസ്റ്റിലാവുകയാണ് എങ്കില്‍ സിപിഎമ്മിന് നില്‍ക്കക്കള്ളിയില്ലാതാകുമെന്നുറപ്പാണ്. കേസ് സംബന്ധിച്ച് പുറത്ത് വരുന്ന പുതിയ വിവരങ്ങളൊന്നും സിപിഎമ്മിന് ആശ്വാസകരമല്ല.
സിപിഎം കുരുക്കിൽ
ഷുഹൈബ് കൊലക്കേസില്‍ പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് ഭരണകക്ഷിയായ സിപിഎമ്മിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ് എന്നത് കൂടാതെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കും വ്യക്തമായ പങ്കുണ്ട് എന്നതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. നിലവില്‍ പിടിയിലായിരിക്കുന്ന പ്രതികളായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും നേതാക്കളെക്കുറിച്ച് മൊഴി നല്‍കിക്കഴിഞ്ഞു.
നേതാക്കൾക്കെതിരെ മൊഴി
ഷുഹൈബിനെ ആക്രമിക്കാന്‍ ചില പ്രാദേശിക നേതാക്കളാണ് കൊട്ടേഷന്‍ നല്‍കിയത് എന്ന് ആകാശും റിജിന്‍ രാജും മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ അഞ്ചംഗ കൊലയാളി സംഘത്തിന് പുറമേ ചില പ്രാദേശിക സിപിഎം നേതാക്കള്‍ കൂടി കേസില്‍ പ്രതികളായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
അഞ്ചംഗ കൊലയാളി സംഘം
ആകാശും റിജിന്‍രാജും ഇവരുടെ സുഹൃത്തായ ചുമട്ട് തൊഴിലാളിയോടുമാണ് ആദ്യം ഷുഹൈബിനെ ആക്രമിക്കാന്‍ ആവശ്യപ്പെട്ടത്. ഷുഹൈബിന്റെ കാല് വെട്ടുക എന്നതായിരുന്നു ഇവര്‍ക്ക് കിട്ടിയ കൊട്ടേഷന്‍. എന്നാല്‍ ഇവര്‍ക്ക് മൂവര്‍ക്കും ഷുഹൈബിനെ മുന്‍പരിചയം ഇല്ലായിരുന്നു. ഇതിന് ശേഷമായിരുന്നു അഞ്ചംഗ കൊലയാളി സംഘം രൂപീകരിക്കപ്പെട്ടത്.
രണ്ട് പേർ സംഘത്തിൽ
പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലോടെയാണ് മറ്റ് രണ്ട് പേരെ കൂടി സംഘത്തിലേക്ക് കൂട്ടിച്ചേര്‍ത്തതെന്ന് പോലീസ് പറയുന്നു. ഷുഹൈബിനെ മുഖപരിചയമുള്ള മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികളായ രണ്ട് പേരെയാണ് നേതാക്കള്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് തെളിയിക്കുന്നതിന് ചില ഫോണ്‍കോള്‍ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികൾക്ക് ഒളിസങ്കേതം
ഷുഹൈബ് കൊല ചെയ്യപ്പെടുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ചില സിപിഎം നേതാക്കള്‍ പ്രതികളുമായി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടതിനുള്ള രേഖകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് കൊട്ടേഷന്‍ കൊടുത്ത നേതാക്കള്‍, ഷുഹൈബിനെ ചൂണ്ടിക്കാണിച്ച് കൊടുത്തയാള്‍, മുടക്കോഴി മലയില്‍ പ്രതികള്‍ക്ക് ഒളിസങ്കേതം ഒരുക്കിയവര്‍ എന്നിവരെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
നേതാവിന്റെ വീട്ടിൽ
അഞ്ചംഗ സംഘത്തിലെ ഇനി പിടിയിലാകാനുള്ള മൂന്ന് പേര്‍ മുടക്കോഴി മലയില്‍ ഒളിവില്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടുത്തെ താല്‍ക്കാലിക ഷെഡുകളിലും ചെറിയ ഗുഹകളിലുമൊക്കെയായിരുന്നു പകല്‍ ഒളിവ് ജീവിതം. അത് മാത്രമല്ല, രാത്രി മുടക്കോഴിയിലെ സിപിഎം നേതാവിന്റെ വീട്ടിലും ഇവര്‍ ഒളിവില്‍ കഴിഞ്ഞതായി വിവരമുണ്ട്.
മാനക്കേട് തീർക്കാൻ
സിപിഎമ്മുകാരെ കോണ്‍ഗ്രസുകാര്‍ തല്ലിയതിലുള്ള മാനക്കേട് തീര്‍ക്കാനാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ- കെഎസ്്യു സംഘര്‍ഷമാണ് ഷുഹൈബിനോട് പകയുണ്ടാകാന്‍ കാരണമായത്. ഈ സംഘര്‍ഷത്തിന് പിന്നാലെ കോണ്‍ഗ്രസുകാരും സിഐടിയുക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ആക്രമിച്ചതിലെ പക
മുടക്കോഴിയിലെ സിപിഎം നേതാവിന്റെ ബന്ധുവടക്കം ഉള്‍പ്പെട്ട സിഐടിയു സംഘത്തെ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സുകാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ സിഐടിയുക്കാരുടെ വാഹനമടക്കം തകര്‍ക്കപ്പെട്ടു. കോണ്‍ഗ്രസുകാരില്‍ നിന്നും തല്ല് വാങ്ങിയതിന്റെ മാനക്കേട് തീര്‍ക്കാനായിരുന്നു ഷുഹൈബിനെ കൊലപ്പെടുത്താനുള്ള തീരുമാനം.
ഷുഹൈബിന്റെ കൊല തടുക്കാൻ ചെന്നവരേയും കൊല്ലാൻ നോക്കി! പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്
ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..
വീട്ടുതടങ്കലിൽ ക്രൂരപീഡനം.. ഭക്ഷണത്തിൽ മയക്ക് മരുന്ന്.. അച്ഛനും അമ്മയ്ക്കുമെതിരെ ഹാദിയ!