കയ്യും കൊത്തും കാലും കൊത്തും.. വേണ്ടി വന്നാൽ തലയും കൊത്തും!! ആകാശ് തില്ലങ്കേരിയുടെ കൊലവിളി!
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഷുഹൈബിന്റെ കൊലപാതകം കേരളമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അതിക്രൂരമായാണ് ഷുഹൈബിനെ അക്രമികള്‍ വെട്ടിക്കൊന്നത്. ഷുഹൈബിന് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു എന്ന് കോണ്‍ഗ്രസും കുടുംബവും ആരോപിക്കുന്നുണ്.് ഷുഹൈബിനെതിരെ കൊലവിളി മുഴക്കുന്ന വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ ആകാശ് തില്ലങ്കേരിയുടെ കൊലവിളികളും പുറത്ത് വന്നിരിക്കുന്നു.
ഷുഹൈബിനെ കൊല്ലുകയെന്നത് പ്രതികളുടെ സ്വന്തം പ്ലാനിംഗ്.. സിഐടിയു പ്രവര്‍ത്തകനെ ആക്രമിച്ചതിൽ പക!
പ്രഹസനമായി സമാധാന യോഗം
സിപിഎം-ആര്‍എസ്എസ് അക്രമങ്ങള്‍ അടുത്തിടെ കണ്ണൂരില്‍ വ്യാപകമായിരിക്കുകയാണ്. ആക്രമണങ്ങളും കൊലപാതകങ്ങളും മുന്‍പില്ലാത്ത വിധം കൂടിവരികയാണ്. ഓരോ കൊലപാതകത്തിന് ശേഷവും സമാധാന യോഗങ്ങള്‍ ചേരുകയും തീരുമാനങ്ങളെടുത്ത് പിരിയുകയും ചെയ്യാറുണ്ട്. പക്ഷേ അവയിലൊന്നു പോലും നടപ്പാക്കാറില്ല.
കൊലവിളി വീഡിയോ
പ്രകോപനപരമായ പ്രസ്താവനകള്‍ നേതാക്കള്‍ നടത്തില്ലെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കും എന്നതടക്കമുള്ള തീരുമാനങ്ങളൊന്നും കണ്ണൂരില്‍ പാലിക്കപ്പെടുന്നില്ല. ഷുഹൈബ് കൊല്ലപ്പെടുന്നതിന് മുന്‍പ് ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ കൊലവിളി മുഴക്കിയതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.
അനങ്ങാതെ പോലീസ്
എന്നാല്‍ അത്തരം കൊലവിളി വീഡിയോകളില്‍ പോലീസ് യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും. വിനീഷ് കൊലപാതകത്തിന് ശേഷമുണ്ടായ സംഘര്‍ണത്തിനിടെ ആകാശ് കൊലവിളി മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
ആയുസ്സൊടുങ്ങി മരിക്കില്ല
ആകാശിന്റെ കൊലവിളി മുദ്രാവാക്യങ്ങള്‍ ഇങ്ങനെയാണ്: ``കയ്യും വെട്ടി കാലും വെട്ടി ശാഖാക്കുണ്ടില്‍ തള്ളും ഞങ്ങള്‍, ബിനീഷിനെ കൊത്തിയ കത്തി അറബി കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് നശിച്ചിട്ടില്ല, ഞങ്ങളൊരുത്തനെ വെട്ടിയെറിഞ്ഞാല്‍ ഒരൊറ്റൊരെണ്ണം ആര്‍എസ്എസും ആയുസ്സൊടുങ്ങി മരിക്കില്ല''
കയ്യും കൊത്തും കാലും കൊത്തും
ഞങ്ങള്‍ക്കുണ്ടൊരു നേതൃത്വം, നേതൃത്വം ഒരു വാക്ക് പറഞ്ഞാല്‍ വീട്ടില്‍ കയറി കൊത്തും ഞങ്ങള്‍, കയ്യും കൊത്തും കാലും കൊത്തും, വേണ്ടി വന്നാല്‍ തലയും കൊത്തും.. വൈശാഖേ ചെറ്റപ്പട്ടീ.. നിന്നുടെ നാളുകള്‍ എണ്ണപ്പെട്ടു.. എന്നിങ്ങനെ പോകുന്നു പലവീഡിയോകളിലെ കൊലവിളി മുദ്രാവാക്യങ്ങള്‍.
സിപിഎം സൈബർ പോരാളി
ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന സൈബര്‍ പോരാളികളാണ്. ആകാശ് തില്ലങ്കേരി, പിണറായി വിജയനും പി ജയരാജനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആകാശിന്റെ ഫേസ്ബുക്ക് പേജിലും നിറച്ച് സിപിഎം ആണ്.
വധഭീഷണികൾ
ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളായ കൊടി സുനിയേയും ഷാഫിയേയും ആരാധിക്കുന്നയാള്‍ കൂടിയാണ് ആകാശ് തില്ലങ്കേരി. ഷുഹൈബിന് നേര്‍ക്ക് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നുവെന്ന് അച്ഛന്‍ മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. വീട്ടിലേക്ക് പോലും ഭീഷണി സന്ദേശങ്ങളെത്തിയിരുന്നു.
ഷുഹൈബിന് വധഭീഷണി
കൊല്ലപ്പെടും മുന്‍പ് ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. തന്നെ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും ചിലര്‍ പിന്തുടരുന്നുണ്ടെന്നും അവര്‍ തന്നെ കൊലപ്പെടുത്തിയേക്കും എന്നുമാണ് ഷുഹൈബ് പറയുന്നത്. നേരത്തെ സിപിഎമ്മുകാരെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞപ്പോഴും ഷുഹൈബിന് നേര്‍ക്ക് വധഭീഷണിയുണ്ടായിരുന്നു.