ഷുഹൈബിനെ കൊല്ലുകയെന്നത് പ്രതികളുടെ സ്വന്തം പ്ലാനിംഗ്.. സിഐടിയു പ്രവര്‍ത്തകനെ ആക്രമിച്ചതിൽ പക!
Recommended Video
കണ്ണൂര്‍: ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെ അഞ്ചംഗ കൊലയാളി സംഘം പൈശാചികമായി വെട്ടിക്കൊന്നത്. കാലിലെ 37 വെട്ടുകളടക്കം 42 വെട്ടുകളാണ് ഷുഹൈബിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് കഴിഞ്ഞു. കൊലയാളി സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലാണ്.
മുട്ടിന് താഴെ 37, മുഖമാണെങ്കിൽ 51! നിങ്ങൾക്കീ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ജയശങ്കർ
സിപിഎമ്മിന്റെ സൈബര്‍ പോരാളികളായ ഇവരില്‍ നിന്നും നിര്‍ണായകമായ മൊഴികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഷുഹൈബിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കാനുള്ള കാരണം അടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചംഗ സംഘം
കണ്ണൂര്‍ മട്ടന്നൂരില്‍ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കേയാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം അക്രമിസംഘം ഷുഹൈബിനെ ഇറച്ചിക്കഷണം വെട്ടുന്നത് പോലെ കൊത്തി നുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അഞ്ച് പേര്‍ അടങ്ങുന്നതാണ് കൊലയാളി സംഘമെന്ന് പോലീസ് പറയുന്നു. ഒരാള്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു.
കൊല്ലാനല്ല കൊട്ടേഷൻ
സംഘത്തിലെ രണ്ട് പേർ ഷുഹൈബിനെ കാട്ടിക്കൊടുത്തു. ഒരാള്‍ കാറില്‍ ഡ്രൈവറായി ഇരുന്നു. മറ്റൊരാള്‍ ബോംബെറിയുകയും തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് ഷുഹൈബിനെ വെട്ടിക്കൊല്ലുകയുമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. അതേസമയം ഷുഹൈബിനെ കൊലപ്പെടുത്താന്‍ ആയിരുന്നില്ല പ്രതികള്‍ക്ക് ക്വട്ടേഷന്‍ ലഭിച്ചത് എന്നും പോലീസ് പറയുന്നു.
കൊട്ടേഷൻ ഏൽപ്പിച്ചു
എടയന്നൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി നേരത്തെ ഉണ്ടായ സംഘര്‍ഷവും അതിന്റെ തുടര്‍ച്ചയുമാണ് ഷുഹൈബിന്റെ കൊലപാതകമെന്ന് പോലീസ് പറയുന്നു. എടയന്നൂരില്‍ വെച്ച് തന്നെ ഷുഹൈബിനെ ആക്രമിക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോട് കൂടി തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ എടയന്നൂരില്‍ ക്വട്ടേഷന് പറ്റിയ ആളുകള്‍ ഇല്ലാത്തതിനാല്‍ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
കാലുകൾ ഒടിക്കുക ലക്ഷ്യം
നേരത്തെ ചാലോട് ഉള്ള സിഐടിയു പ്രവര്‍ത്തകനെ അടക്കം ആക്രമിച്ച ഷുഹൈബിന്റെ കാലുകള്‍ ഒടിക്കുക എന്നതായിരുന്നു ലക്ഷ്യം എന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ സിഐടിയു പ്രവര്‍ത്തകനില്‍ നിന്നാണ് ആസൂത്രണത്തിന്റെ തുടക്കം. കൊല്ലാന്‍ വേണ്ടി ഉദ്ദേശിച്ചിരുന്നില്ല. കൃത്യം നടപ്പാക്കാന്‍ പോകുന്ന വഴിയില്‍ വെച്ചായിരുന്നു കാല് വെട്ടാന്‍ തീരുമാനിച്ചത് എന്നും പ്രതികള്‍ പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ചോര വാർന്ന് മരണം
ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ സ്വന്തം പ്ലാനിംഗ് ആയിരുന്നു അതെന്ന് പോലീസ് പറയുന്നു. ഷുഹൈബിനെ വെട്ടാന്‍ ബോംബെറിഞ്ഞ് ആളുകളെ അകറ്റി നിര്‍ത്തിയതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിന് മുന്‍പ് ചോര വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം.
രണ്ട് ദിവസം പിന്തുടർന്നു
നിലവില്‍ കീഴടങ്ങിയിരിക്കുന്ന പ്രതികള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നതായും പോലീസ് പറയുന്നു. ഷുഹൈബിനെ ആക്രമിക്കാന്‍ രണ്ട് ദിവസമാണ് പ്രതികള്‍ വാഹനത്തില്‍ പിന്തുടര്‍ന്നത്. പഴയ വാഹനത്തില്‍ ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ചായിരുന്നു ഷുഹൈബിനെ ഇവര്‍ പിന്തുടര്‍ന്നത്. മൂന്നാം ദിവസം അവസരം ഒത്തുവന്നപ്പോള്‍ ആക്രമിക്കുകയായിരുന്നു.
പ്രതികൾക്ക് വേണ്ടി തെരച്ചിൽ
ആകാശ് തില്ലങ്കേരിയേയും റിജിന്‍ രാജിനേയും കൂടാതെയുള്ള മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇവര്‍ മട്ടന്നൂര്‍, എടയന്നൂര്‍ സ്വദേശികളാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഗണര്‍ കാറിന് വേണ്ടിയും പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. ആയുധങ്ങളും പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്.
കേസ് അട്ടിമറിക്കാൻ ശ്രമം
പിടിയിലാകാനുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണ് എന്നും പോലീസ് പറയുന്നു. രണ്ട് പ്രതികള്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനൊപ്പം കീഴടങ്ങാനെത്തിയപ്പോള്‍ കണ്ണൂര്‍ എസ്പി അവധിയിലായിരുന്നു എന്നതും വിവാദമായിട്ടുണ്ട്. എസ്പി ഇല്ലാത്ത നേരത്തെ അറസ്റ്റ് ദുരൂഹമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സിപിഎം ആജ്ഞാനുവര്‍ത്തിയായ ഡിവൈഎസ്പിയുടെ സഹായത്തോടെ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.