ഷുഹൈബ് കൊലക്കേസിൽ വഴിത്തിരിവ്.. ഗൂഢാലോചനക്കാരും പിടിയിൽ!വെളുത്ത കാറും കണ്ടെത്തി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പങ്കാളികളായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കര്‍ണാടകയിലെ വീരാജ് പേട്ടയില്‍ നിന്നും പിടിയിലായ സിപിഎമ്മുകാരായ എടയന്നൂര്‍ സ്വദേശി അസ്ഗര്‍, അന്‍വര്‍, തില്ലങ്കേരി സ്വദേശി അഖില്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രതികള്‍ കൊല നടത്താനായി സഞ്ചരിച്ച വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാപ്പിനിശേരി അരോളിയില്‍ നിന്നാണ് കൊലയാളി സംഘം ഉപയോഗിച്ച വെളുത്ത വാഗണ്‍ ആര്‍ കാര്‍ കണ്ടെത്തിയത്.
മൂന്ന് അറസ്റ്റ് കൂടി
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കിയാണ് മൂന്ന് പേര്‍ കൂടി അറസ്റ്റിലായിരിക്കുന്നത്. പിടിയിലായ അന്‍വന്‍ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗൂഢാലോചന നടത്തിയവർ
അഷ്‌കര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു ആളാണെന്ന് പോലീസ് പറയുന്നു. അന്‍വറും അഖിലും ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഘത്തിലുള്ളവരാണെന്ന് സംശയിക്കുന്നതായി എസ്പി ജി ശിവ വിക്രം വ്യക്തമാക്കി. അഖിലാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്നാണ് വിവരം.
കാർ സംഘടിപ്പിച്ചത് അഖിൽ
പാപ്പിനിശേരി സ്വദേശി യു പ്രശോഭിന്റെതാണ് കൊലപാതകത്തിന് ഉപയോഗിച്ച വാഹനം. അഖില്‍ തന്റെ ഒരു സുഹൃത്ത് മുഖേനെയാണ് കാര്‍ സംഘടിപ്പിച്ചത്. ഷുഹൈബിനെ കൊലപ്പെടുത്തിയ ശേഷം പതിനാലാം തിയ്യതി വാഹനം തിരികെ നല്‍കി. അതേസമയം കാര്‍ കാണാതായതായി പ്രശോഭ് പരാതി നല്‍കിയിട്ടുണ്ട്.
കാർ കാണാനില്ലെന്ന്
പോലീസുകാരെന്ന് പരിചയപ്പെടുത്തി ചിലര്‍ കാര്‍ എടുത്ത് കൊണ്ടുപോയി എന്നാണ് പ്രശോഭ് പരാതി നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രശോഭിന്റെ ്അമ്മയും ഭാര്യയും മാത്രമുള്ള സമയത്ത് രണ്ട് അപരിചിതര്‍ പോലീസ് ആണെന്ന് പരിചയപ്പെടുത്തി വീട്ടിലേക്ക് വരികയായിരുന്നു.
പരിശോധന തുടരുന്നു
വീടിന് അകത്തേക്ക് കയറാന്‍ ഒരുങ്ങിയപ്പോള്‍ കാറിന്റെ താക്കോല്‍ നല്‍കുയായിരുന്നുവെന്ന് വളപട്ടണം പോലീസില്‍ നല്‍കിയ പരാതിയില്‍ പ്രശോഭ് പറയുന്നു. കാര്‍ വാടകയ്ക്ക് നല്‍കുന്ന ആളാണ് പ്രശോഭെന്ന് പോലീസ് വ്യക്തമാക്കുന്നു. കൂടുതല്‍ വാഹനങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമായി പോലീസ് പരിശോധന തുടരുകയാണ്.
പ്രതികൾ കസ്റ്റഡിയിൽ
അതിനിടെ നേരത്തെ പിടിയിലായ പ്രതികള്‍ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരെ കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ദൃക്‌സാക്ഷികളായ റിയാസ് നൗഷാദ് എന്നിവര്‍ തിരിച്ചറിഞ്ഞിരുന്നു.
ഞെട്ടിച്ച കൊലപാതകം
മൂപ്പതുകാരനായ ഷുഹൈബ് ഈ മാസം പന്ത്രണ്ടിനാണ് കൊല്ലപ്പെട്ടത്. രാത്രി പന്ത്രണ്ടിന് തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കവേയാണ് ഒരു സംഘം കൊലപാതകം നടത്തിയത്. കാലിന് അനവധി വെട്ടുകളേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചോര വാര്‍ന്ന് മരണപ്പെടുകയായിരുന്നു.
ഷുഹൈബ് നേരത്ത തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളി.. കൊല്ലപ്പെടും മുൻപ് ജയരാജന്റെ പോസ്റ്റ്!
കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്