കണ്ണൂരില്‍ ആരാച്ചാരുടെ ചായ സല്‍ക്കാരം; കോമാളികളാകരുത്!! കൊലക്കത്തി താഴെയിടൂ, ബിസ്‌ക്കറ്റ് പിന്നെ
ആരാച്ചാരുടെ ചായ സല്‍ക്കാരത്തിന് ദയവായി മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുത്.
ഒട്ടേറെ മനുഷ്യ ജീവനുകളുടെ ചുടുചോര വീണ മണ്ണാണ് കണ്ണൂരിന്റേത്. ഓരോ കൊലപാതകവും നടക്കുമ്പോള്‍ ഇതായിരിക്കും ഒടുവിലത്തേത് എന്ന് തോന്നും. പോലീസ് അറസ്റ്റും കേസുമെല്ലാം പൊടിപൊടിക്കുന്ന വാര്‍ത്തകളാകും. പക്ഷേ, നാളുകള്‍ അധികം വൈകില്ല.. അടുത്ത കൊലപാതകം കണ്ണൂരില്‍ നടന്നിരിക്കും.. ഓരോ കൊലപാതകം നടന്നാലും ജില്ലാ ഭരണകൂടവും പോലീസും സര്‍ക്കാരും മുന്‍കൈയ്യെടുത്ത് സമാധാന യോഗം നടക്കും. എന്നിട്ടെന്ത് കാര്യം. കൊലവിളികള്‍ക്ക് അറുതിയുണ്ടോ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലും സമാധാന യോഗം നടക്കുകയാണ് ബുധനാഴ്ച.
കോണ്‍ഗ്രസ് നേതാക്കള്‍
കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഒരിക്കലും യോഗത്തിന് പോയി കോമാളികളായി മാറരുതെന്ന് തുറന്നടിച്ചിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം. നേതൃത്വം അദ്ദേഹത്തിന്റെ നിലപാടിന് കൂടെ നില്‍ക്കുമോ എന്നറിയാന്‍ ബുധനാഴ്ച വരെ കാത്തിരിക്കാം.
യോഗങ്ങളില്‍ കാര്യമില്ല
സമാധാന യോഗങ്ങള്‍ കൊണ്ട് കാര്യമില്ലെന്ന് കണ്ണൂരിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിയാം. സമാധാന യോഗത്തില്‍ നേതാക്കള്‍ ഓരോരുത്തരും നിലപാടുകള്‍ വ്യക്തമാക്കും. പിന്നെ ചായ കുടിച്ച് ബിസ്‌ക്കറ്റ് തിന്ന് പിരിയും.
വീട്ടിലേക്ക് എത്തുംമുമ്പേ
നേതാക്കള്‍ വീട്ടിലേക്ക് എത്തുംമുമ്പേ അടുത്ത കൊലപാതകത്തിന്റേയോ ആക്രമണത്തിന്റേയോ വാര്‍ത്ത ചാനലുകളില്‍ വന്നിരിക്കും. ഇതാണ് ഇന്നുവരെയുള്ള അവസ്ഥ. പിന്നെ എന്തിനാണ് ഇത്തരമൊരു സമാധാന യോഗമെന്ന് യൂത്ത് ലീഗ് നേതാവ് ചോദിക്കുന്നു.
കണ്ണൂരില്‍ വേണ്ടത്
കണ്ണൂരില്‍ സമാധാന യോഗമല്ല ആവശ്യം. ഒരുമിച്ചിരുന്ന് ചായ കുടിക്കുകയും ബിസ്‌ക്കറ്റ് തിന്നുകയുമല്ല വേണ്ടത്. അക്രമികള്‍ കൊലക്കത്തി താഴെയിട്ടാല്‍ മാത്രം മതി. വളരെ ചിന്തിപ്പിക്കുന്നതാണ് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പ്രിയ ഷുക്കൂര്‍
കണ്ണൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ പേര് പരാമര്‍ശിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ. പ്രിയ ഷുക്കൂര്‍... നീ ഞങ്ങള്‍ക്കൊരു രക്തസാക്ഷിയല്ല. ആറു വര്‍ഷത്തിനിപ്പുറവും കണ്ണില്‍ ഇരുട്ട് മൂടുന്ന ഒരു നോവോര്‍മ്മയാണ്.
രക്തസാക്ഷികളെ വേണ്ട
ഞങ്ങള്‍ക്ക് രക്തസാക്ഷികളെ വേണ്ട. അവരുടെ ബലികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖയും വേണ്ട. രക്തസാക്ഷികള്‍ക്ക് വേണ്ടി ആണ്ടറുതിയില്‍ മുഴക്കുന്ന വികാരങ്ങള്‍ ചോര്‍ന്ന് പോയ ഇങ്കുലാബിന്റെ മുഴക്കങ്ങളും വേണ്ട.. പകരം നൊന്ത് പെറ്റ ഉമ്മയുടെയും കൂടെപ്പിറപ്പുകളുടെയും നെഞ്ച് പൊള്ളുന്ന വേദനക്ക് അറുതിയുണ്ടായാല്‍ മതി.
വാഴത്തണ്ടു പോലെ വെട്ടി
നിന്നെ വാഴത്തണ്ടു പോലെ വെട്ടിയിടുമ്പോള്‍ ഞങ്ങളോര്‍ത്തു. ഇത് അവസാനത്തേതാകുമെന്ന്. കയ്യറപ്പു തീര്‍ന്നവരെങ്കിലും നിന്റെ ചോര കൊണ്ട് അവരുടെ രക്ത ദാഹം തീരുമെന്ന്.. പിന്നെ ടിപി ചന്ദ്രശേഖരനെ മൃഗീയമായി അവസാനിപ്പിക്കുമ്പോഴും ഞങ്ങള്‍ കരുതി. ഇത് കേരളത്തിലെ അവസാന രാഷ്ട്രീയ കൊലപാതകമാവുമെന്ന്.
ഓരോ കൊലപാതകവും അവര്‍ക്ക്
ഇപ്പോഴിതാ, നിന്റെ മണ്ണില്‍ നിന്ന് തന്നെ ഷുഹൈബും. ഓരോ കൊലപാതകവും അവര്‍ക്ക് ഓരോ പരീക്ഷണങ്ങളായി തീരുമ്പോള്‍ ഞങ്ങള്‍ക്കുറപ്പുണ്ട്. തിരശീലക്ക് പിന്നില്‍ അവര്‍ മാര്‍ക്ക് ചെയ്ത് നിര്‍ത്തിയ അനേകമനേകം ഷുക്കൂറുമാര്‍ ഇനിയും മരണത്തിന്റെ ഗുഹാമുഖത്തേക്ക് ഒന്നുമറിയാതെ കടന്ന് വരുന്നുണ്ടെന്ന്.
ഓരോ മരണാഘോഷത്തിനും
ഓരോ മരണാഘോഷത്തിനും പിറകെ ആരാച്ചാര്‍മ്മാര്‍ ചായ സല്‍ക്കാരമൊരുക്കി പിന്നെയും നമ്മെ അപമാനിക്കുകയാണ്. അതിന്റെ പേരുമാത്രമാണ് സമാധാന യോഗങ്ങള്‍. ഷുഹൈബിന്റെ ചോരപ്പാടുകളുണങ്ങും മുമ്പ് കണ്ണൂരില്‍ നാളെ സമാധാന യോഗം ചേരുകയാണ്. കൊന്നവരും കൊല്ലിച്ചവരും വിളിച്ചു ചേര്‍ക്കുന്ന ചായ സല്‍ക്കാരം.
കോമാളികളായി
ആ സമാധാന യോഗ പ്രഹസനത്തില്‍ കോമാളികളായി യുഡിഎഫ് നേതാക്കള്‍ ചെന്നിരിക്കരുതെന്നാണ് എന്റെ പക്ഷം. സമാധാനമുണ്ടാക്കാന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെ ചായക്കും ബിസ്‌കറ്റിനുമാവില്ല. അതിനു സമാധാന യോഗം വിളിച്ചു ചേര്‍ക്കുന്നവര്‍ കത്തി താഴെ വെക്കാനുള്ള സന്മനസ്സ് കാണിച്ചാല്‍ മാത്രം മതി... അതില്ലാതെ സമാധാനം സാധ്യവുമല്ല.
പങ്കെടുക്കരുത്
ആരാച്ചാരുടെ ചായ സല്‍ക്കാരത്തിന് ദയവായി മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുത്. ഷുക്കൂറിന്റെയും ടിപിയുടെയും ഷുഹൈബിന്റെയും ഓര്‍മ്മകളോട് അങ്ങിനെയൊരു മര്യാദയെങ്കിലും നാം കാണിക്കണമെന്ന് ഓര്‍മിപ്പിച്ചാണ് നജീബ് കാന്തപുരത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.
ഖത്തര്‍ രാജകുടുംബാംഗം യുഎഇയില്‍; അബുദാബി കൊട്ടാരത്തില്‍ തിരക്കിട്ട ചര്‍ച്ച!!
ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..
ഷുഹൈബിനെ കൊന്നത് ടിപി കേസ് പ്രതി? കിര്‍മാണി മനോജിന് പരോള്‍ കൊടുത്തത് കൊലപാതകത്തിന്... ഗുരുതര ആരോപണം