ഷുഹൈബിനെ ആദ്യം വെട്ടിയത് ആകാശ്; പിന്നെ 12 വെട്ടുകള്‍!! അക്രമി സംഘത്തിനും പരിക്കേറ്റു
പ്രതികള്‍ വ്യത്യസ്തമായ മൊഴികളാണ് നല്‍കുന്നത്. ഇത് പോലീസിനെ കുഴക്കുന്നുണ്ട്.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പ്രതികള്‍ പോലീസിന് നല്‍കിയ മൊഴികളാണ് പുറത്തായിരിക്കുന്നത്. ഷുഹൈബിനെ കൊലപ്പെടുത്താന്‍ പ്രധാനമായും പങ്കാളികളായത് തില്ലങ്കേരി സ്വദേശികള്‍ തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രാദേശിക നേതാവാണെന്ന് പോലീസിന് വിവരം ലഭിച്ചു. അതേസമയം, സിപിഎം ജില്ലാ നേതൃത്വത്തിന് ഷുഹൈബ് വധത്തില്‍ പങ്കുണ്ടെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ...

നേരിട്ട് ബന്ധം ഇവര്‍ക്ക്
ഷുഹൈബ് വധക്കേസില്‍ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തില്ലങ്കേരി സ്വദേശികളാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളതെന്നാണ് വിവരം.

ഇനി ഒരാള്‍ കൂടി
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലു പേരും തില്ലങ്കേരി സ്വദേശികളാണ്. ഇതില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഇനി ഒരാള്‍ മാത്രമാണ് പിടിയിലാകാനുള്ളത്. കാറില്‍ ഡ്രൈവറടക്കം അഞ്ചുപേരാണ് ഷുഹൈബിനെ കൊല്ലാന്‍ വന്നതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു.

സിപിഎം പ്രവര്‍ത്തകന്‍ ദീപു
സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവരെല്ലാം. തില്ലങ്കേരി സ്വദേശികളായ ആകാശ്, റജില്‍രാജ്, ജിതിന്‍ എന്നിവരാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ഇനി ദീപുവാണ് പിടിയാലാകാനുള്ളത്.

ക്വട്ടേഷന്‍ നല്‍കിയത്
പ്രതികളെ ചോദ്യം ചെയ്തത് വഴി ലഭിച്ച വിവരങ്ങള്‍ മീഡിയ വണ്‍ ചാനല്‍ പുറത്തുവിട്ടു. മട്ടന്നൂരിലെ സിപിഎം നേതാവ് നല്‍കിയ ക്വട്ടേഷനാണിതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ജില്ലാ നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ആകാശിന് ക്വട്ടേഷന്‍ നല്‍കി
മട്ടന്നൂരിലെ സിപിഎം നേതാവ് ആകാശ് തില്ലങ്കേരിക്കാണ് ഷുഹൈബിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ നല്‍കിയത്. അക്രമി സംഘത്തെ തിരഞ്ഞെടുത്തത് ആകാശ് ആയിരുന്നു. ഇയാളാണ് മൂന്ന് തില്ലങ്കേരിക്കാരെ സംഘടിപ്പിച്ചത്.

എല്ലാം ആകാശ്
ആസൂത്രണം നടത്തിയതും ആകാശ് ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ എല്ലാം ആകാശിന്റെ തലയില്‍ കെട്ടിവച്ച് ഉന്നത നേതാക്കള്‍ രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

വാഹനം സംഘടിപ്പിച്ചത്
റജില്‍രാജ്, ജിതില്‍, ദീപു ചന്ദ് എന്ന ദീപു എന്നിവരെ സംഘടിപ്പിച്ചത് ആകാശ് ആണത്രെ. വാഹനം എത്തിക്കാന്‍ സഹായിച്ചത് വിരാജ്‌പേട്ടയില്‍ നിന്ന് പിടിയിലായ അഖില്‍ ആണ്.

റെന്റ് എ കാര്‍
പാപ്പിനിശേരി അരോളിയിലെ പ്രശോഭ് എന്നയാളില്‍ നിന്നാണ് കാര്‍ വാടകക്ക് എടുത്തത്. പ്രശോഭ് റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന വ്യക്തിയാണ്. ഇയാള്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നു.

അസ്‌കറിന് കൈമാറി
കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഖില്‍ കാര്‍ വാടകയ്ക്ക് എടുത്ത് പ്രദേശവാസിയായ അസ്‌കറിന് കൈമാറുകയായിരുന്നു. അസ്‌കറാണ് കൊലയാളി സംഘം വന്ന കാര്‍ ഓടിച്ചിരുന്നത്.

ഷുഹൈബിനെ കാണിച്ചുകൊടുത്തു
ഷുഹൈബിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തതും അസ്‌കര്‍ തന്നെയായിരുന്നു. അസ്‌കറിനെ വിരാജ് പേട്ടയില്‍ നിന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുകളാണുണ്ടായിരുന്നത്.

ആകാശിന്റെ 12 വെട്ട്
ഷുഹൈബിനെ ആകാശ് വെട്ടിയത് 12 തവണയാണ്. ആദ്യം വെട്ടിയതും ആകാശ് തന്നെയാണെന്നാണ് മൊഴി. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു വെട്ടിയത്.

ദീപുവിന് പരിക്ക്
ഷുഹൈബിനെ വെട്ടുന്നതിനിടെ കൊലയാളി സംഘത്തിലുണ്ടായിരുന്ന ദീപുവിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇത് കാര്യമായ പരിക്കല്ല. കൊലയാളി സംഘത്തിന് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തത് അന്‍വറാണ്. അന്‍വറും അറസ്റ്റിലായിട്ടുണ്ട്.

വ്യത്യസ്ത മൊഴികള്‍
അതേസമയം, പ്രതികളെ ഒരുമിച്ചും ഒറ്റയ്ക്കും പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ വ്യത്യസ്തമായ മൊഴികളാണ് നല്‍കുന്നത്. ഇത് പോലീസിനെ കുഴക്കുന്നുണ്ട്.

പ്രശോഭിന്റെ പരാതി
പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഉടമയായ പ്രശോഭ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ കാര്‍ രണ്ടുപേര്‍ വീട്ടിലെത്തി കൊണ്ടുപോയെന്ന് കാണിച്ചാണ് പരാതി. പോലീസുകാരെന്ന് പറഞ്ഞ് താനില്ലാത്ത സമയം വീട്ടില്‍ നിന്ന് കാറെടുത്തു കൊണ്ടുപോയെന്നാണ് പരാതി.

ഇനിയും അറസ്റ്റുണ്ടാകും
കാര്‍ വാടകയ്ക്ക് എടുക്കാന്‍ അഖിലിനെ സഹായിച്ചത് വൈശാഖന്‍ എന്ന വ്യക്തിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇയാളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം ഇയാള്‍ നേരത്തെ അറിഞ്ഞിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications