ശ്വേതയെ അപമാനിച്ചത് ജനപ്രതിനിധി തന്നെ; ഇന്നസെന്റ്
തിരുവനന്തപുരം: നടി ശ്വേത മേനോനെ കൊല്ലത്ത് വള്ളംകളിയുടെ പൊതുവേദിയില്‍ വച്ച് ശാരീരികമായി അപമാനിച്ചതിനെതിരെ സിനിമാ സംഘടനയായ അമ്മയും വനിതാ കമ്മീഷനും രംഗത്ത്. ശ്വേതയെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്നും ശ്വേതയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ലിസി ജോസ് അറിയിച്ചു. അമ്മയുടെ പിന്തുണ ഇന്നസെന്റും പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്വേതയെ അപമാനിച്ചത് ഒരു ജനപ്രതിനിധി തന്നെയാണെന്ന് ശ്വേത തന്നോട് പറഞ്ഞതായി ഇന്നസെന്റ് പറഞ്ഞു. ശ്വേതയ്ക്ക് നിയമനടപടികള്‍ക്കുവേണ്ട എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോംബെയില്‍ ഇരിക്കുന്ന ശ്വേതയെ വിളിച്ചുവരുത്തി അപമാനിച്ചത് ശരിയായില്ലെന്നും ഇന്നസെന്റ് പ്രതികരിച്ചു. പരാതി ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കളക്ടറെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞെന്ന് ശ്വേത പറഞ്ഞെങ്കിലും തന്നെ വിളിച്ച് ആരും പരാതി പറഞ്ഞിട്ടില്ലെന്നാണ് കളക്ടര്‍ ബി മോഹന്‍ പ്രതികരിച്ചത്. ശ്വേത പരിപാടിയില്‍ നല്ല സന്തോഷത്തോടെ പങ്കെടുത്തെന്നാണ് കളക്ടര്‍ പറയുന്നത്. ശ്വേത തന്നെ വിളിച്ചിട്ടില്ല, വേണമെങ്കില്‍ തന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. 15 മിനിറ്റിനകം സംഭവിത്തിന്റെ വിശാംദാശങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കൊല്ലത്ത് കഴിഞ്ഞ ദിവസം നടന്ന വള്ളംകളിമത്സര വേദിയിലാണ് സംഭവം. കളക്ടര്‍ ക്ഷണിച്ചതു പ്രകാരം പരിപാടിയില്‍ മുഖ്യാതിഥിയായാണ് ശ്വേത എത്തിയത്. അവിടെ നിന്ന് തിരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ ശ്വേത അപ്പോള്‍ തന്നെ ഭര്‍ത്താവ് ശ്രീനിവാസനെയും കളക്ടറെയും കെപിസിസി പ്രസിഡന്റിനെയും വിളിച്ചു കാര്യം അറിയിച്ചിരുന്നു. പരിപാടി അലങ്കോലപ്പെടുത്തേണ്ടെന്നു കരുതിയാണ് അപ്പോള്‍ പ്രതികരിക്കാഞ്ഞതെന്ന് ശ്വേത കളക്ടര്‍ക്കുള്ള മറുപടിയായി പറഞ്ഞു.
അതേസമയം അപമാന ശ്രമം നടത്തിയത് എന്‍ പീതാംബര കുറുപ്പ് എംപിയാണെന്നാണ് ആരോപണം. എന്നാല്‍ വാര്‍ത്തകള്‍ പീതാംബര കുറുപ്പ് നിഷേധിച്ചു. ഇത്തരത്തില്‍ ഒരാരോപണം നടത്തിയതില്‍ ദുഖമുണ്ടെന്നും സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു. ആരാണ് ശ്വേതയെ അപമാനിച്ചതെന്ന് തനിക്കറിയാമെന്നും ആ രേഖകള്‍ താന്‍ വൈകാതെ പുറത്തുകൊണ്ടുവരുമെന്നും പീതാംബര കുറുപ്പ് പറയുന്നു.