വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക് അറസ്റ്റിൽ, പറഞ്ഞ കഥകളെല്ലാം പൊളിഞ്ഞു!! അറസ്റ്റ് എട്ട് മണിക്കൂർ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്ഐ അറസ്റ്റിൽ. എസ്ഐ ജിഎസ് ദീപകാണ് അറസ്റ്റിലായിട്ടുള്ളത്. ശ്രീജിത്തിന്റെ മരണത്തോടെ എസ്ഐ ദീപകിനെകിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. ദീപക് ഉള്‍പ്പെടെയുള്ള പോലീസുകാർക്കെതിരെ ശ്രീജിത്തിന്റെ കുടുംബവും പരാതി നൽകിയിരുന്നു.
ശ്രീജിത്തിനെ അന്യായമായി തടങ്കലിൽ വെച്ചുവെന്നാണ് ദീപകിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുന്നോടിയായി എട്ട് മണിക്കൂറോളം ദീപകിനെ ചോദ്യം ചെയ്തിരുന്നു. സ്റ്റേഷനിൽ വച്ച് ശ്രീജിത്തിനെ എസ്ഐ മർദിച്ചിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കള്ളം പൊളിഞ്ഞു
ശ്രീജിത്ത് അറസ്റ്റിലായ ദിവസം അവധിയിലായിരുന്ന ദീപ്ക സ്റ്റേഷനിലെത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. അവധിയിലായിരുന്നിട്ടും എന്തിനാണ് പോലീസ് സ്റ്റേഷനിൽ എത്തിയതെന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സംഭവം നടന്നതിന്റെ പിറ്റേ ദിവസം രാവിലെയാണ് താന്‍ സ്റ്റേഷനിലെത്തിയതെന്ന ദീപകിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരും നേരത്തെ അറസ്റ്റിലായിരുന്നു. മൂന്ന് ആര്‍ടിഎഫുകാരാണ് നേരത്തെ കേസില്‍ അറസ്റ്റിലായത്. റൂറല്‍ ടൈഗർ ഫോഴ്സ് അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരെയാണ് 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

കസ്റ്റഡി മരണത്തിൽ പോലീസിന്റെ പങ്ക്
ഏപ്രില്‍ ആറാം തിയ്യതി രാത്രി വരാപ്പുഴയിലെ വീട്ടിൽ നിന്നാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ ദേവസ്വം പാടത്ത് വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത് ഏപ്രിൽ ഒമ്പതിന് മരണമടയുകയായിരുന്നു. എന്നാൽ ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടിട്ടുള്ളത്. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം മർദ്ദനമേറ്റ് ശ്രീജിത്തിന്റെ ചെറുകുടൽ മുറിഞ്ഞ നിലയിലായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് മെഡിക്കൽ ബോർഡ് ചൂണ്ടിക്കാണിച്ചത്.

പോലീസുകാർ കുരുക്കിൽ
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടർന്ന് വരാപ്പുഴ എസ്ഐ ജിഎസ് ദീപകിന് പുറമേ വരാപ്പുഴ സിഐ ക്രിസ്പിൻ, ജനറൽ ഡയറി ചുമതലയിലുണ്ടായിരുന്ന ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിപിഒ സന്തോഷ് ബേബി എന്നിവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവർക്ക് പുറമേ ടൈഗർ ഫോഴ്സ് അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവരേയും സസ്പെന്‍ഡ് ചെയ്തിരുന്നു. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ സിഎയ്ക്കും എസ്ഐ ദീപക്കിനും വീഴ്ച സംഭവിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ മർദനത്തിരയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.

അറസ്റ്റിന് വേണ്ടി കുടുംബം
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്ഐ ദീപക്കിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദിവസം അറസ്റ്റിലായ ടൈഗര്‍ ഫോഴ്സിലെ അംഗങ്ങള്‍ കൂടി കേസിൽ എസ്ഐയുടെ പങ്കിനെക്കുറിച്ച് സൂചന നൽകിയതോടെയാണ് ദീപക്കിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ശ്രീജിത്തിന്റെ കുടുംബം ഉറച്ചുനിന്നത്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ എസ്ഐ ദീപക്കിന്‍റെ വീട്ടു പടിക്കല്‍ സത്യാഗ്രഹമിരിക്കും. മകന്‍ ശ്രീജിത്തിനെ സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി രണ്ടാമത്തെ മകനും കൂട്ടുപ്രതികളും പറഞ്ഞിട്ടുണ്ട്. കേസില്‍ മൂന്ന് ടിആര്‍എഫ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സിഐ ദീപക്കിനും റൂറല്‍ എസ്പി എവി ജോര്‍ജ്ജിനും പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് അമ്മ ശ്യാമള വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications