ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് മഞ്ജു വന്നില്ല... ചോദ്യങ്ങളുമായി സിദ്ദിഖ്
കൊച്ചി: ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ അമ്മ നല്‍കിയ മറുപടികള്‍ ഓരോന്നും ഞെട്ടിക്കുന്നതായിരുന്നു. സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ഓരോ കാര്യങ്ങളും യുക്തിക്ക് നിരക്കാത്തതും കൂടിയായിരുന്നു. ദിലീപിന് തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം കൊണ്ട് ഉദ്ദേശിച്ചതെന്നായിരുന്നു സിദ്ദിഖിന്റെ വാദം. അതേസമയം ഉള്ളി പൊളിക്കുന്നത് പോലെയാണെന്നായിരുന്നു കെപിഎസി ലളിതയുടെ ആരോപണം.
ഇതിന് പുറമേ ആഷിക്ക് അബുവിനെയടക്കം അപമാനിക്കുന്ന തരത്തിലായിരുന്നു ഇരുവരും സംസാരിച്ചത്. ദിലീപിനൊപ്പമാണെന്ന് കൃത്യമായി പ്രഖ്യാപിക്കുകയും മോഹന്‍ലാലിനെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടും കൂടിയായിരുന്നു ഇത്. അതേസമയം നേരത്തെ അമ്മ വക്താവ് ജഗദീഷ് ഇറക്കിയവാര്‍ത്താക്കുറിപ്പിന് നേര്‍വിപരീതം കൂടിയായിരുന്നു ഇത്. അമ്മയ്ക്ക് രാജി കത്ത് നല്‍കിയതെന്നാണ് സിദ്ദീഖിന്റെ ന്യായം.
സിദ്ദീഖിന്റെ വാദങ്ങള്‍
ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയുള്ള സംഘടനയല്ല അമ്മ എന്നായിരുന്നു സിദ്ദീഖിന്റെ വാദം. ദിലീപിന് തൊഴില്‍ എടുക്കാനുള്ള അവകാശമില്ലെന്ന് അവര്‍ക്ക് പറയാന്‍ എന്താണ് അവകാശം. ഉണ്ണികൃഷ്ണന്റെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും ദിലീപിനെ വിലക്കാന്‍ അവര്‍ക്ക് എന്താണ് അവകാശമെന്നും സിദ്ദീഖ് ചോദിക്കുന്നു.
എന്തുകൊണ്ട് മഞ്ജു വന്നില്ല
വലിയ കാര്യത്തില്‍ ഡബ്ല്യുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് മഞ്ജുവാര്യര്‍ പങ്കെടുത്തില്ല. മഞ്ജു ഇപ്പോഴും അമ്മയിലെ സജീവ അംഗമാണ്. ജനങ്ങള്‍ക്ക് ഇക്കാര്യം സംശയമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഡബ്ല്യുസിസിക്ക് ഗൂഢ അജണ്ടയുണ്ടെന്ന് ഞാനുൂം വിശ്വസിക്കുന്നു. ഇരയെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ട് അവര്‍ എന്താണ് നേടിയത്. മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാലൊന്നും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പറിച്ചെറിയാനാവില്ലെന്നും സിദ്ദിഖ് പറയുന്നു.
അക്ഷയ് കുമാറും ആമിര്‍ ഖാനും
മീ ടുവിന്റെ പേരില്‍ സിനിമയില്‍ നിന്നും പിന്‍മാറിയ അക്ഷയ് കുമാറിനും ആമിര്‍ ഖാനുമെതിരെയാണ് നടപടിയെടുക്കേണ്ടത്. അവര്‍ രണ്ടുപേരുടെ തൊഴിലെടുക്കാനുള്ള അവസരമാണ് നിഷേധിച്ചത്. ഇവിടെ ദിലീപിനും അതേ അവസ്ഥ ഉണ്ടാക്കാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നത്. എന്നാല്‍ നടിമാര്‍ ചെയ്തിരിക്കുന്നത് ഗുരുതര തെറ്റ് തന്നെയാണെന്നും ഒരാളെ പ്രത്യേക ടാര്‍ഗറ്റ് ചെയ്യുന്നത് അനുവദിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു.
ആഷിക്ക് അബുവിനെതിരെ അധിക്ഷേപം
ആഷിക്ക് അബു തന്റെ ചിത്രത്തില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണമുണ്ടാകും. ആ സിനിമയില്‍ അത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. അതുെകാണ്ടാണ് അത്തരം കമ്മിറ്റികള്‍ രൂപീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചതെന്നും സിദ്ദിഖ് പറഞ്ഞു. അമ്മയില്‍ അങ്ങനെയൊരു കമ്മിറ്റി രൂപീകരിക്കേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്നും സിദ്ദീഖ് പറഞ്ഞു.
ഒരു പ്രശ്‌നവുമില്ല
സിദ്ദിഖിനേക്കാള്‍ രസകരമായിരുന്നു കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍. ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ ഉള്ളി പൊളിച്ചത് പോലെയാണ്. സ്ത്രീപീഡനം പണ്ടുമുതലേ എല്ലാ മേഖലയിലുമുണ്ട്. കുടുംബത്തില്‍ തീര്‍ക്കേണ്ട പ്രശ്‌നം ആവശ്യമില്ലാതെ പൊതു ഇടത്തില്‍ കൊണ്ടുവന്ന് വഷളാക്കുകയാണ്. അമ്മയില്‍ നിന്ന് രാജിവെച്ചവര്‍ക്ക് മാപ്പ് പറഞ്ഞാല്‍ തിരിച്ചുകയറാം. രേവതി എന്റെ ഭര്‍ത്താവിന്റെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊന്നും സുരക്ഷാ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. അമ്മയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും ലളിത പറയുന്നു.
എന്തിനാണ് മോഹന്‍ലാലിനെ ലക്ഷ്യമിടുന്നത്
മോഹന്‍ലാലിനെ എന്തിനാണ് നടിമാര്‍ ലക്ഷ്യമിടുന്നതെന്നാണ് സിദ്ദിഖ് ചോദിച്ചത്. ദിലീപ് തന്നെയാണ് മോഹന്‍ലാലിനോട് ലാലേട്ടാ, ഈ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ഞാന്‍ രാജിവെക്കുകയാണെന്ന് അറിയിച്ചത്. എന്റെ പേരില്‍ സംഘടനയില്‍ പ്രശ്‌നങ്ങള്‍ വേണ്ടെന്നാണ് ദിലീപ് പറഞ്ഞത്. ദിലീപിന്റെ പുറത്താക്കാനുള്ള തീരുമാനം ജനറല്‍ ബോഡിയാണ് മരവിപ്പിച്ചത്. അത് ദിലീപിന് തൊഴില്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും സിദ്ദീഖ് പറയുന്നു.
തെറിവിളിക്കും ന്യായീകരണം
ഡബ്ല്യുസിസിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തെറിവിളികളെയും സിദ്ദിഖ് ന്യായീകരിച്ചിട്ടുണ്ട്. അവരുടെ ഭാഗത്ത് തെറ്റുള്ളത് കൊണ്ടാണ് അവരെ തെറിവിളിക്കുന്നതെന്നാണ് സിദ്ദിഖ് പറഞ്ഞത്. ജനങ്ങളുടെ പ്രതികരണമായി അതിനെ കണ്ടാല്‍ മതിയെന്നാണ് സിദ്ദീഖിന്റെ ന്യായീകരണം. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ എന്നെ എല്ലാവരും ചേര്‍ന്ന് കൂക്കിവിളിക്കുന്നുണ്ടെങ്കില്‍ അത് എന്റെ തെറ്റാണ്. ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്ന ഒരു പ്രവൃത്തിയും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
'നടിമാര്‍ക്കെതിരെ നടപടി, ആക്രമിക്കപ്പെട്ട നടി അടക്കമുള്ളവര്‍ മാപ്പ് പറയണം,പിന്നില്‍ ഗൂഢാലോചന'
പ്രശ്നങ്ങൾ ഉള്ളി തൊലിച്ചതുപോലെ; രാജിവെച്ചവരെ തിരിച്ചെടുക്കണമെങ്കിൽ മാപ്പ് പറയണമെന്ന് കെപിഎസി ലളിത