'സിദ്ധിഖ് നേരത്തേ തങ്ങളോട് പറഞ്ഞിട്ടുണ്ട്', നടിയുടെ ആരോപണത്തിൽ ഇടവേള ബാബുവിന്റെ മറുപടി, വിവാദം
കൊച്ചി: റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശങ്ങൾ മലയാള സിനിമയിൽ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. നടി ഭാവനയെ അപമാനിക്കുന്ന പരാമർശങ്ങളുടെ പേരിൽ ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് പാർവ്വതി തിരുവോത്ത് അമ്മയിൽ നിന്ന് രാജി വെച്ചു.
ഭാവനയുടെ വിഷയം ചർച്ചയാകുന്നതിനിടെ സിദ്ധിഖിനെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അഭിമുഖത്തിൽ ഇടവേള ബാബു നൽകിയ മറുപടിയും വിവാദമായിരിക്കുകയാണ്. സജിത മഠത്തിൽ ആണ് ഇടവേള ബാബുവിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ..
വളരെ വിശദമായി ചര്‍ച്ച ചെയ്തു
നടൻ സിദ്ധിഖിനെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണത്തില്‍ അദ്ദേഹത്തോട് അമ്മ വിശദീകരണം തേടിയോ എന്നായിരുന്നു മീറ്റ് ദ എഡിറ്റേഴ്സിൽ ഇടവേള ബാബുവിനോട് ചോദിച്ച ചോദ്യം. സിദ്ധിഖ് അതിന് മുന്‍പേ തങ്ങളോട് അക്കാര്യം പറഞ്ഞിട്ടുണ്ട് എന്ന് ഇടവേള ബാബു മറുപടി നൽകി. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇക്കാര്യം വളരെ വിശദമായി ചര്‍ച്ച ചെയ്തതാണ് എന്നും ഇടവേള ബാബു പറഞ്ഞു.
തെളിയിക്കാന്‍ പറ്റട്ടെ
ഒരു പെണ്‍കുട്ടി പെട്ടെന്നൊരു ആരോപണം ഉന്നയിച്ചാല്‍ തെളിവില്ലാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. തെളിയിക്കാന്‍ പറ്റട്ടെ. അപ്പോള്‍ തങ്ങള്‍ എന്തായാലും നടപടി എടുക്കുമെന്നും ഇടവേള ബാബു പറഞ്ഞു. ഈ ആരോപണം തുടങ്ങിയപ്പോള്‍ തന്നെ സിദ്ധിഖ് അമ്മയുടെ യോഗത്തില്‍ പറഞ്ഞിട്ടുളളതാണ് എന്നും ഇടവേള ബാബു വ്യക്തമാക്കി.
ഇപ്പോള്‍ ആ ആരോപണം എവിടെ പോയി
ആര്‍ക്കും ആരെ പറ്റിയും ആരോപണം ഉന്നയിക്കാം. അതിന് പിന്നാലെ നമുക്ക് പോകാന്‍ പറ്റുമോ എന്നും ഇടവേള ബാബു ചോദിച്ചു. അതിനൊരു തീരുമാനം ആകട്ടെ. ഇപ്പോള്‍ ആ ആരോപണം എവിടെ പോയി. ആ കേസ് ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഇതിന് പിറകേയാണ് രൂക്ഷ വിമർശനവുമായി നടി സജിത മഠത്തിൽ രംഗത്ത് വന്നിരിക്കുന്നത്.
നിസ്സാരമായി തള്ളിക്കളയുന്ന ഒരു കേസുണ്ട്
സിദ്ദിഖിനെതിരെ രേവതി സമ്പത്ത് ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടവേള ബാബുവിനെതിരെ സജിത മഠത്തിൽ രംഗത്ത് വന്നിരിക്കുന്നത്. സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ഇതിനിടയിൽ മറക്കാൻ പാടില്ലാത്ത ചിലതു കൂടി ഓർമ്മിപ്പിക്കട്ടെ! ഇന്നലെ എഎംഎംഎയുടെ ബഹു.സ്ഥിരം. ജനറൽ സെക്രട്ടറി ചാനൽ ഇൻറർവ്യൂവിൽ നിസ്സാരമായി തള്ളിക്കളയുന്ന ഒരു കേസുണ്ട്.
ഒരു സംശയവും താങ്കൾക്കില്ല!
അത് രേവതി സമ്പത്ത് എന്ന സിനിമ സ്വപ്നം കാണുന്ന ഒരു പെൺകുട്ടിയെ കുറിച്ചാണ്. നടൻ സിദ്ധിക്കിൻ്റെ ലൈംഗിക ത്വരയോടെ ഉള്ള പെരുമാറ്റത്തെ കുറിച്ച് അവൾ സോഷ്യൽ മീഡിയയിൽ പറയുന്നതെല്ലാം സിനിമയിൽ ഒന്നുമാകാൻ പറ്റാത്തവരുടെ ജല്പനം മാത്രമാണെന്നും ഒരു തെളിവുമില്ലെന്നും, ഞങ്ങളുടെ സ്വന്തം നടൻ എല്ലാം ഞങ്ങളോട് തുറന്നു പറഞ്ഞു എന്നുമാണ്! ഒരു സംശയവും താങ്കൾക്കില്ല!
ശക്തമായ ശബ്ദമായി അവൾ ഇവിടെ തന്നെ കാണും
അതെ സെക്രട്ടറി ആത്മാഭിമാനത്തോടെ കാലാകാലങ്ങളിൽ തുടർന്നു വരുന്ന ചില അലിഖിത നിയമങ്ങളെ അവൾ ചോദ്യം ചെയ്തു. ഇനി എളുപ്പമല്ല തൻ്റെ സിനിമാ യാത്രയെന്ന് അവൾക്കും ഞങ്ങൾക്കുമറിയാം. തകർന്ന മനസ്സുമായി ഈ സത്രീകൾ ജീവിതം അവസാനിപ്പിക്കില്ല ബഹു .സെക്രട്ടറി. അവൾ മരിച്ചിട്ടില്ല. ശക്തമായ ശബ്ദമായി അവൾ ഇവിടെ തന്നെ കാണും. നിങ്ങളെ അസ്വസ്ഥപ്പെടുത്തി കൊണ്ടു തന്നെ!''
2019ൽ ആരോപണം
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് കൊണ്ട് സിദ്ധിഖും കെപിഎസി ലളിതയും വാർത്താ സമ്മേളനം നടത്തിയതിന് പിറകേയാണ് 2019ൽ രേവതി സമ്പത്ത് സിദ്ധിഖിനെതിരെ മീടൂ ആരോപണം ഉന്നയിച്ചത്. അന്നത്തെ രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എല്ലാം തുറന്നു പറയുന്നതിൽ നിന്ന് എന്നെ തടഞ്ഞുനിർത്താനാവുന്നില്ല.
അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു
തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.
Recommended Video
നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്?
അദ്ദേഹത്തിനൊപ്പം അവൾ സുരക്ഷിതയായിരിക്കുമോ എന്ന് ഞാൻ ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാൾക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യൻമാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു.''