സ്വർണത്തിന് പകരം വെള്ളി വാങ്ങി വെച്ചവർക്ക് കിട്ടിയത് എട്ടിൻ്റെ പണി; ഇനിയെന്ത് ?ജ്വല്ലറി വ്യാപാരി പറയുന്നു
സ്വർണത്തോടൊപ്പം വലിയ കുതിപ്പായിരുന്നു വെള്ളി നടത്തിയത്. 2025 ൽ 170 ശതമാനവും 2026 ജനുവരിയിൽ മാത്രം 74 ശതമാനം നേട്ടവും വെള്ളി നേടി. ഇതോടെ വെള്ളി വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവ് ഉണ്ടായി. എന്നാൽ നിക്ഷേപകരെ എല്ലാം അമ്പരപ്പിച്ച് ഫെബ്രുവരി മുതൽ വെള്ളി വില കുത്തനെ താഴേക്ക് പതിച്ചു. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് വെള്ളി വില കുറയാൻ കാരണമായത്. എന്താലും വിലയിടിവ് കേരളത്തിലെ ഉപഭോക്താക്കൾക്കും കനത്ത ആഘാതമാണ് തീർത്തതെന്നാണ് ജ്വല്ലറി വ്യാപാരികൾ പറയുന്നത്. പ്രമുഖ സ്വർണ വ്യാപാരി സീ ന്യൂസ് മലയാളത്തോട് പങ്കുവെച്ചത് ഇങ്ങനെ
'ആഗോള വിപണിയിലെ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിലും വില നിശ്ചയിക്കുന്നത്. രാജ്യാന്തര വില രൂപയിലാക്കി അതിനൊപ്പം തീരുവയും മാർജിനും കൂടെ ചേർത്താണ് വെള്ളിവില കണക്കുകൂട്ടുക. സ്വർണത്തിനൊപ്പം തന്നെ വെള്ളി വിലയും വർധിക്കുകയാണ്. എന്നാൽ സ്വർണത്തിന് ആനുപാദികമായിട്ട് വെള്ളിവില ഉയരുന്നില്ല. ഗ്രാമിന് 300 രൂപയ്ക്ക് മുകളിലേക്ക് വെള്ളി വില ഉയർന്നിരുന്നു. എന്നിരുന്നാലും നിലവിൽ 255 രൂപയാണ് ഗ്രാമിന് വില.

വെള്ളി വില കുതിച്ചുയരുമെന്ന് കരുതി വെള്ളി കട്ടികൾ വാങ്ങിവെച്ചവർ ധാരാളമാണ്. എന്നാൽ വെള്ളി വില കുറയുകയാണ് ഉണ്ടായത്. ഇനിയും വെള്ളിക്ക് വില കൂടുമോ അതോ കുറയുമോ എന്ന് പറയാനാകില്ല. ജ്വല്ലറിക്കാർക്ക് പ്രവചിക്കാൻ പറ്റാത്ത വിധത്തിലാണ് ഇപ്പോൾ സ്വർണത്തിൻ്റേയും വെള്ളിയുടേയുമൊക്കെ വിലയിലെ പോക്ക്.
അതേസമയം സ്വർണ വില കുതിച്ചുകയറിയതോടെ വെള്ളി ആഭരണങ്ങൾ ധരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. സ്വർണം വാങ്ങിക്കുന്നവരാകട്ടെ വളരെ കുറഞ്ഞ അളവിലാണ് വാങ്ങുന്നത്. ഒരു പവൻ എടുത്തിരുന്നവർ അരപ്പവനിലേക്ക് വാങ്ങൽ ചുരുക്കി. രണ്ടും മൂന്നും ഗ്രാമിനൊക്കെ മാല കിട്ടുമോയെന്ന് ചോദിച്ചാണ് പലരും വരുന്നത്.
ഇടത്തരം കുടുംബങ്ങും അതിന് മുകളിലുള്ളവരുമാണ് ഇപ്പോൾ സ്വർണം വാങ്ങുന്നത്. വിവാഹ ആവശ്യങ്ങൾക്ക് ആളുകൾ സ്വർണം വാങ്ങുന്നുണ്ട്. എന്നിരുന്നാലും അളവ് വലിയ തോതിൽ കുറയ്ക്കുകയാണ്.
വെള്ളി വില ഗ്രാമിന് 300 രൂപയ്ക്ക് മുകളിൽ പോയപ്പോൾ ഒരു കിലോയുടെയും അരകിലോയുടെയും കാൽ കിലോയുടേയും ഒക്കെ വെള്ളി ബിസ്കറ്റുകൾ വാങ്ങിക്കുന്നവരുടെ എണ്ണം കൂടിയിരുന്നു .സ്വർണത്തെ പോലെ തന്നെ ഇത് വാങ്ങിച്ച് സൂക്ഷിച്ച് വെയ്ക്കാം ഭാവിയിൽ വില ഇനിയും കൂടും എന്ന് കരുതിയിട്ടാകും. എന്നാൽ അവരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി വെള്ളി വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. വില ഗ്രാമിന് 250 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്', അദ്ദേഹം പറഞ്ഞു.
വെള്ളിവില കൂടുമോ?
വില താത്കാലികമായി ഇടിഞ്ഞെങ്കിലും സ്വർണത്തെ പോലെ തന്നെ വെള്ളിയും ദീർഘകാലാടിസ്ഥാനത്തിൽ കുതിക്കുമെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വെള്ളി പ്രധാനമായും വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ലോഹമാണ്. അതുകൊണ്ട് തന്നെ വെള്ളിയുടെ ഉപഭോഗം കൂടി വരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വില ഉയരാൻ കാരണമാകും.


Click it and Unblock the Notifications
