'അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം'; കെ.റെയിൽ വിഷയം;കടുപ്പിച്ച് കെ.സുരേന്ദ്രന്‍
കോഴിക്കോട്: കെ-റെയില്‍ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. പദ്ധതി വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്.
സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ഭരണകൂട ഫാസിസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വികാരം മനസിലാക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട് പോകാനുള്ള നീക്കം ബിജെപി തടയും.
അറസ്റ്റ് ചെയ്ത സമരക്കാരെ ഭീഷണിപ്പെടുത്തുന്ന പൊലീസ് നടപടി കിരാതമാണ്. കേരളത്തിന്റെ താത്പര്യം സംരക്ഷിച്ച് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാർ അനുമതി നല്‍കിയിരുന്നില്ല.

ഈ നയം ഒരു മാതൃകയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം, മാടപ്പള്ളിയില്‍ കെ-റെയില്‍ പദ്ധതിക്ക് എതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തെ കെ.സുരേന്ദ്രന്‍ അപലപിച്ചിരുന്നു. അതേസമയം, കെ-റെയിൽ സർവേ കല്ലിടുന്നതിനെടിരെ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു. സമരം ചെയ്ത നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ചു കീറി. കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മമാരെ വലിച്ചിഴയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

വിഡി സതീശൻ്റെ വാക്കുകൾ ഇങ്ങനെ ; -
'കെ റെയിൽ സർവ്വേയുടെ പേരിലുള്ള പൊലീസ് അതിക്രമങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ സഭയിൽ ഈ വിഷയം ഉന്നയിച്ചതാണ്. എന്നാൽ പൊലീസിൽ നിന്നും യാതൊരും പ്രകോപനമോ അക്രമമോ ഉണ്ടാവില്ല എന്ന ഉറപ്പാണ് മുഖ്യമന്ത്രി തന്നത്. ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങളോട് ക്രൂരമായി പൊലീസ് പെരുമാറി. സ്ത്രീകളോടും കുട്ടികളോടും വരെ പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചു. തന്ന ഉറപ്പിന് വിപീരതമായ കാര്യങ്ങളാണ് ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയിൽ കണ്ടത്.

പൊലീസ് അതിക്രമം നേരിടുന്ന ഈ ജനവിഭാഗങ്ങൾക്കൊപ്പം യുഡിഎഫ് ഉറച്ചു നിൽക്കും അവർക്ക് യുഡിഎഫ് സംരക്ഷണമൊരുക്കും. നിരവധി സ്ത്രീകളേയും കുട്ടികളേയും പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തു. വലിച്ചഴിച്ച് പൊലീസ് വണ്ടികളിലേക്ക് കേറ്റി. ഇതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. ജനാധിപത്യരീതിയിൽ പൊലീസിനെ തടയുക അല്ലാതെ ഒരക്രമമവും പൊലീസിന് നേരെ പ്രതിപക്ഷം നടത്തിയിട്ടില്ല. കല്ലെറിയുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ല.' - അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, പ്രതിപക്ഷം വീണ്ടും വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. സിൽവർ ലൈൻ സമരങ്ങളിൽ അനാവശ്യ പ്രകോപനമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ചങ്ങനാശേരിയിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തടഞ്ഞു വച്ചു. ആക്രമണത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണം. പദ്ധതി സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചങ്ങനാശ്ശേരിയിൽ സിൽവർ ലൈൻ പദ്ധതിയിൽ കല്ലിടലിനെതിരെ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചു. എന്നാൽ, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിയപ്പോയിരുന്നു. ഇതിന് എതിരെയാണ് പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ ; -

'പ്രതിപക്ഷം അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണ്. കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ സമാധാനപരമായാണ് നടക്കുന്നത്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങളും ഉയർന്നു വരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു സംഘർഷാവസ്ഥയുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. തെറ്റായ ഇടപെടലും പ്രകോപനം സൃഷ്ടിക്കലും പൊലീസിനേയും സർവ്വേയ്ക്ക് എത്തിയ തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും നടക്കുകയാണ്.
Recommended Video

അതേസമയം, കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം നടന്നത്. സമരത്തിൽ പങ്കെടുത്തവരെ പൊലീസ് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ചങ്ങനാശേരിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications