ഹൈദരാബാദ് ട്രോമകെയർ മാതൃകയിൽ മെഡിക്കൽ കോളേജിലെ സിമുലേഷൻ സെന്റർ
തിരുവനന്തപുരം: മികച്ച ട്രോമകെയർ പരിശീലനത്തിന് തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന 10 കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഒഫ് ദ ആർട്ട് സിമുലേഷൻ സെന്ററിനായി ഹൈദരാബാദിലെ മികച്ച ട്രോമകെയർ സെന്ററുകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും. ഇതിന്റെ ഭാഗമായി മന്ത്രി കെ.കെ. ശൈലജ ഹൈദരാബാദിലെ കെയർ ഹോസ്പിറ്റലും എമർജൻസി മെഡിസിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിച്ച് ചർച്ച നടത്തി.
മികച്ച ആംബുലൻസ് സംവിധാനവും അത്യാധുനിക എമർജൻസി മാനേജ്‌മെന്റ് സമ്പ്രദായങ്ങളുമുള്ള ആശുപത്രിയാണ് കെയർ ഹോസ്പിറ്റൽ.
ഇവിടത്തെ ഡോക്ടർമാരുടെ സംഘം ഹൈദരാബാദിലെ ട്രോമകെയർ സെന്ററുകൾ സന്ദർശിക്കുകയും അവിടത്തെ വിദഗ്ദ്ധസംഘം കേരളം സന്ദർശിക്കുകയും ചെയ്യും. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാന പരിശീലനകേന്ദ്രം ആരംഭിക്കുന്നത്. ടാറ്റ ട്രസ്റ്റിനാണ് ഇതിന്റെ മൂന്ന് വർഷത്തെ നടത്തിപ്പ് ചുമതല. ആംബുലൻസ് ഡ്രൈവർമാർ മുതൽ ഡോക്ടർമാർ വരെയുള്ളവർക്കാണ് പരിശീലനം നൽകുന്നത്. യു.കെയിലെ വാർവിക് യൂണിവേഴ്‌സിറ്റി, ന്യൂഡൽഹിയിലെ എയിംസ് എന്നിവയുമായി സഹകരിച്ചാണ് സമഗ്ര ട്രോമകെയർ സംവിധാനം നടപ്പാക്കുന്നത്. എമർജൻസി മെഡിസിൻ വിഭാഗം, സ്റ്റേറ്റ് ഒഫ് ദ ആർട്ട് സിമുലേഷൻ സെന്റർ, 3 ലെവലിലുള്ള ട്രോമകെയർ സംവിധാനം എന്നിവയാണ് സമഗ്ര ട്രോമകെയർ സംവിധാനത്തിലുള്ളത്.
അപകടത്തിൽപ്പെട്ടയാളെ വളരെ ശ്രദ്ധയോടെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലൻസ് ഡ്രൈവർമാർക്ക് നിരന്തര പരിശീലനം ആവശ്യമാണ്. ഈ ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രോമകെയർ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്), അഡ്വാൻസ്ഡ് ക്രിട്ടിക്കൽ ലൈഫ് സപ്പോർട്ട് (എ.സി.എൽ.എസ്), എമർജൻസി കാർഡിയാക് ലൈഫ് സപ്പോർട്ട്, മികച്ച സ്‌ട്രോക്ക് പരിചരണം തുടങ്ങിയ അടിയന്തര പരിശീലനങ്ങളാണ് ഈ സ്ഥാപനത്തിൽ സജ്ജമാക്കുന്നത്.