കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ വോട്ട് ചെയ്ത് സിന്ധു ജോയ്; കള്ളവോട്ടല്ല; നല്ല ഒന്നാന്തരം ഒറിജിനൽ വോട്ട്!!

  • By Aami Madhu
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടണ്‍ പൊതുതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പ്രധാമന്ത്രി ബോറിസ് ജോണ്‍സണ്‍ന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് മുന്നേറുന്നത്. വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. തലമുറിയിലെ ഏറ്റവും പ്രധാനപ്പെട്ട വിധിയെഴുത്തെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന്‍റെ അനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിന്ധു ജോയി.

അങ്ങനെ, ഇന്ത്യൻ പൗരത്വമുള്ള ഞാൻ ആദ്യമായി ബ്രിട്ടീഷ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തു! കള്ളവോട്ടല്ല; നല്ല ഒന്നാന്തരം ഒറിജിനൽ വോട്ട്, ഫേസ്ബുക്കില്‍ സിന്ധു ജോയി കുറിച്ചു. എങ്ങനെ ബ്രിട്ടനില്‍ സിന്ധുവിന് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചെന്നല്ലേ , ദാ സിന്ധു പറയുന്നത് ഇങ്ങനെ

 കള്ളവോട്ടല്ല

കള്ളവോട്ടല്ല

പോളിംഗ് തത്സമയം; അതും ഇംഗ്ലണ്ടിലെ പബ്ബിൽ നിന്ന്! അങ്ങനെ, ഇന്ത്യൻ പൗരത്വമുള്ള ഞാൻ ആദ്യമായി ബ്രിട്ടീഷ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തു! കള്ളവോട്ടല്ല; നല്ല ഒന്നാന്തരം ഒറിജിനൽ വോട്ട്! എന്റെ വോട്ടിന്റെ ബലത്തിൽ ലേബർ പാർട്ടി സ്ഥാനാർഥി ലിലിയൻ ഗ്രീൻവുഡ്‌ ജയിക്കും എന്നുറപ്പ് 😬.

 എന്തൊരു നാടാണ്, അല്ലേ?

എന്തൊരു നാടാണ്, അല്ലേ?

പോളിംഗ് ബൂത്ത് കണ്ട ഞാൻ പിന്നെയും ഞെട്ടി; ബിയറും വൈനും വിസ്‌കിയുമൊക്കെ യഥേഷ്ടം കിട്ടുന്ന ഒരു പബ്ബിൽ! ദോഷം പറയരുതല്ലോ, പബ്ബിന്റെ 'ഫങ്ക്ഷൻ റൂം' പോളിംഗ് ബൂത്താക്കി മാറ്റിയിരിക്കുകയായിരുന്നു. വോട്ടിങ് കഴിഞ്ഞു വേണമെങ്കിൽ രണ്ടെണ്ണം വീശി അപ്പുറത്തെ മുറികളിൽ രാഷ്ട്രീയം പറഞ്ഞിരിക്കാം. എന്തൊരു നാടാണ്, അല്ലേ?

 വെറും ബാലറ്റ് പേപ്പറിൽ

വെറും ബാലറ്റ് പേപ്പറിൽ

ബ്രിട്ടീഷ് കോളനികൾ ആയിരുന്ന കോമൺ വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടനിൽ വോട്ടവകാശമുണ്ട്; ഇവിടെ സ്ഥിരതാമസം ആയിരിക്കണമെന്നുമാത്രം. ആ ആനുകൂല്യം മുതലാക്കിയായിരുന്നു ബ്രിട്ടനിലെ എന്റെ കന്നി വോട്ട്. സമ്മതിദാനം ചെയ്തുതുടങ്ങിയ അന്നുമുതൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മാത്രം ഉപയോഗിച്ച ഞാൻ ബ്രിട്ടനിൽ വോട്ട് ചെയ്തതാകട്ടെ വെറും ബാലറ്റ് പേപ്പറിൽ!

 കഷ്ടം തന്നെ!

കഷ്ടം തന്നെ!

വോട്ടിംഗ് മെഷിനിലും വിവിപാറ്റിലുമൊന്നും ഇന്നാട്ടുകാർക്ക് വിശ്വാസം പോരത്രേ. നമ്മൾ ഇന്ത്യക്കാരോളം പുരോഗമനം ബ്രിട്ടീഷുകാർക്ക് ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല; കഷ്ടം തന്നെ!
കൊടും തണുപ്പാണ് ഇവിടെ; പോരാത്തതിന് മഴയും. എന്നാലും പോളിംഗ് ബൂത്തിൽ കുറേപ്പേരുണ്ട് വോട്ട് ചെയ്യാൻ. രാത്രി പത്തുമണി വരെ ബൂത്ത് തുറന്നിരിക്കും. ഓഫീസ് ജോലിയൊക്കെ കഴിഞ്ഞുവെന്ന് വോട്ട് ചെയ്താൽ മതി. എന്നാലും നമ്മുടെ നാട്ടിലെ അത്രയും പോളിംഗ് ശതമാനം ഒരിക്കലും ഇവിടെ ഉണ്ടാകാറില്ല.

 'തത്സമയം പെൺകുട്ടികൾ' ഇല്ല

'തത്സമയം പെൺകുട്ടികൾ' ഇല്ല

ചെറുപ്പക്കാർക്കൊക്കെ രാഷ്ട്രീയത്തോട് ഒരു മടുപ്പ്. അതുകൊണ്ടാവണം എന്നെപ്പോലുള്ള മറുനാട്ടുകാരെപ്പോലും ലേബർ പാർട്ടി നോട്ടമിടുന്നത്.ഇലക്ഷൻ ദിനത്തിൽ ടിവി ചാനലുകൾ തുറന്നാലും നമ്മുടെ നാട്ടിലേതുപോലെ ചർച്ചയില്ല, 'തത്സമയം പെൺകുട്ടികൾ' ഇല്ല; ബിബിസിയിൽ പോലും മൂന്നാമത്തെ പ്രധാനവാർത്ത മാത്രമായിരുന്നു പോളിംഗ്. അത് സഹിക്കാം; പക്ഷേ, പേരിനെങ്കിലും ഒരു ചുവരെഴുത്ത്, ഫ്ളക്സ്, സ്ഥാനാർഥി ചിരിച്ചു കൈകൂപ്പുന്ന പോസ്റ്ററുകൾ...ഒന്നുമില്ല; സത്യം, ഒരെണ്ണം പോലുമില്ല.

 പണച്ചിലവ് തീർത്തുമില്ല

പണച്ചിലവ് തീർത്തുമില്ല

(എറണാകുളത്തും പുതുപ്പള്ളിയിലുമൊക്കെ ഏതെങ്കിലുമൊരു മതിലിൽ ഇപ്പോഴുമുണ്ടാകും എന്റെ നിറം മങ്ങിയ ഒരു പോസ്റ്ററും ചുവരെഴുത്തും! കണ്ടുപഠിക്കണം, നമ്മൾ ഇന്ത്യക്കാരെ!).എന്തിന്, വോട്ട് ചെയ്തിട്ടും ചൂണ്ട് വിരലിൽ ഒരു മഷിയടയാളം പോലുമില്ല ഇവിടെ! ഇവിടെ മത്സരിക്കാൻ പണച്ചിലവ് തീർത്തുമില്ല.

 കടലാസ് കിട്ടിയാലായി

കടലാസ് കിട്ടിയാലായി

ആകെയുള്ളത് ദേശീയതലത്തിലുള്ള ചില കസർത്തുകൾ മാത്രം. വീടുകളിൽ ഒന്നോ രണ്ടോ ചെറിയ കടലാസ് കിട്ടിയാലായി. നോട്ടിങ്ഹാം സൗത്ത് ആണ് എന്റെ പാർലിമെന്റ് മണ്ഡലം. അകെ വോട്ടർമാർ എഴുപതിനായിരത്തിൽ താഴെ മാത്രം. എറണാകുളം നിയമസഭാ മണ്ഡലത്തിലുണ്ട് അതിന്റെ ഇരട്ടിയിലധികം വോട്ടർമാർ.

 ഇതാണാവസ്ഥ

ഇതാണാവസ്ഥ

ബ്രിട്ടനിൽ നാലരകൊല്ലത്തിനുള്ളിൽ നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണ് ഇന്ന് ബ്രിട്ടനിൽ നടന്നത്. അഞ്ചുവർഷത്തിലൊരിക്കൽ തെരെഞ്ഞെടുപ്പ് എന്നതാണ് ചട്ടം; അതും, അഞ്ചാം വർഷത്തിലെ മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച. ഇക്കണക്കിനു പോയാൽ ആണ്ടോടാണ്ട് തെരെഞ്ഞെടുപ്പ് നടക്കും. ബ്രെക്സിറ്റ്‌ നടന്നാലും നടന്നില്ലെങ്കിലും ഇതാണാവസ്ഥ.

 കോർബിൻ പ്രധാനമന്ത്രി ആകുമോ?

കോർബിൻ പ്രധാനമന്ത്രി ആകുമോ?

വോട്ടിംഗ് കഴിഞ്ഞു; നാളെ റിസൾട്ട് അറിയാം. ഞങ്ങളുടെ ലേബർ സഖാവ് ജെറെമി കോർബിൻ പ്രധാനമന്ത്രി ആകുമോ? സാധ്യതയില്ല. കോർബിന്റെ തീവ്ര ഇടതുപക്ഷ ലൈനാണ് പ്രശ്നം. ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് എന്നാണ് കോർബിൻ സഖാവ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്; കമ്യൂണിസ്റ്റ് എന്നാണ് ടോറികൾ ഈ ലേബർ നേതാവിനെ വിളിക്കുന്നത്.

 രാഷ്ട്രീയത്തോട് ഇഷ്ടം

രാഷ്ട്രീയത്തോട് ഇഷ്ടം

രാഷ്ട്രീയത്തോടുള്ള ഇഷ്ടം കൊണ്ടാണ് പൊളിറ്റിക്സ് ഒരു പഠനവിഷയമായി തെരെഞ്ഞെടുത്തത്. പ്രീഡിഗ്രിക്ക് പൊളിറ്റിക്സ് അടങ്ങിയ മൂന്നാം ഗ്രൂപ്പ്, ഡിഗ്രിക്കും പിജിക്കും പൊളിറ്റിക്സ് തന്നെ വിഷയം. എംഫിൽ പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ പഠനവും അതിൽത്തന്നെ.

 റൈറ്റ്, ലാൽ സലാം!

റൈറ്റ്, ലാൽ സലാം!

ബ്രിട്ടനിലെ രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയുടെ രാഷ്ട്രീയ ജാതകം കുറിക്കപ്പെട്ടത് എന്ന് പഠിപ്പിച്ചത് പാലക്കാരനായ കെ പി ജോസഫ് സാറാണ്; മഹാരാജാസ് കോളേജിലെ പഴയ അധ്യാപകൻ. ഇപ്പോൾ ശരിക്കും ഇന്ത്യക്കാരെ കണ്ട് ബ്രിട്ടനിലുള്ളവർ രാഷ്ട്രീയം പഠി ക്കേണ്ട അവസ്ഥയാണുള്ളത്.നായനാർ സഖാവ് പറയുംപോലെ, റൈറ്റ്, ലാൽ സലാം!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Sindhu joy explains her voting experiance from London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X