48 വർഷത്തിനിടെ ആദ്യമായി ആ പതിവ് തെറ്റിച്ച് യേശുദാസ്, ഇക്കുറി കൊല്ലൂർ മൂകാംബിക ക്ഷേത്ര നടയിലെത്തില്ല
കൊച്ചി: കൊവിഡ് മഹാമാരി ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടെ മനുഷ്യരുടെ എല്ലാ പതിവുകളും തെറ്റിച്ചിരിക്കുകയാണ്. ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസും ഇക്കുറി അത്തരമൊരു പതിവ് തെറ്റലിന്റെ ദുഖത്തിലാണ്.
എല്ലാ വര്‍ഷവും തന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര നടയില്‍ എത്താറുണ്ട് യേശുദാസ്. എന്നാല്‍ തന്റെ ജീവിതത്തിലെ 48 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ആ പതിവ് ഇക്കുറി കൊവിഡ് കാരണം തെറ്റുകയാണ് എന്ന വിഷമത്തിലാണ് യേശുദാസും കുടുംബവും.
മുടങ്ങാത്ത പതിവ്
സംഗീത ലോകത്തെ അനുഗ്രഹീത ഗായകന്‍ കെജെ യേശുദാസ് കൊല്ലൂര്‍ മൂകാംബികയുടെ വലിയ ഭക്തനാണ്. മൂകാംബിക ദേവിയുടെ അനുഗ്രഹമാണ് തന്റെ സംഗീതം എന്നാണ് യേശുദാസ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ജന്മദിനമായ ജനുവരി പത്താം തിയ്യതി എല്ലാ തിരക്കുകളും മാറ്റി വെച്ച് മുടങ്ങാതെ കുടുംബാംഗങ്ങള്‍ക്കൊപ്പം യേശുദാസ് കൊല്ലൂരെത്തും. ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്തും.
യേശുദാസ് അമേരിക്കയിൽ
എന്നാല്‍ 48 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി യേശുദാസ് ആ പതിവ് മുടങ്ങുന്നതിന്റെ വിഷമത്തിലാണ്. അമേരിക്കയിലെ ഡല്ലാസിലാണ് യേശുദാസ് ഇപ്പോഴുളളത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ പറ്റാതിരിക്കുകയാണ് അദ്ദേഹം. ശരീരം കൊണ്ട് മൂകാംബിംക ദേവിക്ക് മുന്നില്‍ ഇല്ലെങ്കിലും ഇക്കുറിയും ജനുവരി 10ന് യേശുദാസിന്റെ ഗന്ധര്‍വ്വ സംഗീതം ക്ഷേത്ര നടയിലെത്തും.
സംഗീതാര്‍ച്ചന വെബ്കാസ്റ്റ് വഴി
വെബ്കാസ്റ്റ് വഴിയാണ് യേശുദാസിന്റെ സംഗീതാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ദേവിക്ക് മുന്നിലെത്തുക. അതിനായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ പ്രത്യേക സ്‌ക്രീന്‍ സൗകര്യമൊരുക്കും. ജനുവരി പത്തിന് മൂകാംബികയില്‍ വെച്ച് കാണാമെന്ന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് വരെ യേശുദാസ് പറഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ഗാനരചയിതാവുമായ ആര്‍ കെ ദാമോദരന്‍ പറയുന്നു.
പൂജാമുറിയില്‍ ഒരു തിരി തെളിക്കും
''ബുധനാഴ്ച രാത്രി യേശുദാസ് വിളിച്ചിരുന്നു. ഇക്കുറി മുകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞു. ഡല്ലാസിലെ വീട്ടിലെ പൂജാമുറിയില്‍ ഒരു തിരി തെളിക്കുമെന്നും ദേവിക്ക് അര്‍ച്ചനയായി വാണി വാഗദീശ്വരി പാടുമെന്നും അദ്ദേഹം പറഞ്ഞു''വെന്നും ആര്‍കെ ദാമോദരന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പം യേശുദാസ് മൂകാംബികയിലെത്തിയിരുന്നു.
കഴിഞ്ഞ പിറന്നാളിന്
ജനുവരി 9ന് വൈകിട്ടോടെ കൊല്ലൂരെത്തിയ യേശുദാസ് അന്ന് ദീപാരധന തൊഴുതത് ആര്‍കെ ദാമോദരന്‍ ഓര്‍ത്തെടുക്കുന്നു. ജന്മദിനത്തില്‍ രാവിലെ ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷം ദേവീക്ക് സംഗീതാര്‍ച്ചന നടത്തി. ഉച്ചയ്ക്ക് ഗോവിന്ദ അഡിഗളുടെ വീട്ടില്‍ നിന്ന് സദ്യ കഴിച്ചു. ആയിരക്കണക്കിന് ആരാധകര്‍ യേശുദാസിന് ആശംസ അറിയിക്കാന്‍ കാത്ത് നിന്നിരുന്നു. അദ്ദേഹം ജനുവരി 11ന് മടങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
യേശുദാസ് സംഗീതോത്സവം
യേശുദാസ് ഇക്കുറി എത്തില്ല എന്നറിഞ്ഞ് ഗോവിന്ദ അഡിഗളും വിഷമത്തിലാണ്. ഇത്തവണ പിറന്നാളിനുണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എങ്കിലും പിറന്നാള്‍ ദിനത്തില്‍ യേശുദാസിന്റെ പേരില്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ കഴിപ്പിക്കുമെന്നും ഗോവിന്ദ അഡിഗ പറഞ്ഞു. സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഇക്കുറിയും യേശുദാസ് സംഗീതോത്സവം മൂകാംബിക ക്ഷേത്രത്തില്‍ സംഘടിപ്പിക്കും. 2000 മുതലാണ് യേശുദാസിന്റെ ജന്മദിനത്തില്‍ ഇവിടെ സംഗീതോത്സവം സംഘടിപ്പിച്ച് തുടങ്ങിയത്.