വിജയ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, ഗായകന്‍ മനുഷ്യനാണ്, അയാള്‍ക്കും ജീവിക്കണമെന്ന് ശ്രീറാം
കൊച്ചി: മലയാള സിനിമാ രംഗത്ത് ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും അവര്‍ അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ് ആരോപിച്ചിരുന്നു. മലയാളത്തില്‍ തിരഞ്ഞെടുത്ത പാട്ടുകള്‍ മാത്രമേ ഇനി പാടുകയുളളൂ എന്നും വിജയ് വ്യക്തമാക്കിയിരുന്നു.
വിജയ് യേശുദാസിന്റെ പ്രതികരണത്തിന് പിന്നാലെ സിനിമാ രംഗത്ത് നിന്നും സംഗീത രംഗത്ത് നിന്നും നിരവധി പേര്‍ എതിര്‍ത്തും അനുകൂലിച്ചും രംഗത്ത് വരികയുണ്ടായി. വിജയ് യേശുദാസ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ് എന്നാണ് പ്രശസ്ത സംഗീതജ്ഞനായ പാലക്കാട് ശ്രീറാം പ്രതികരിച്ചിരിക്കുന്നത്.

ഇനി തിരഞ്ഞെടുത്ത പാട്ടുകള്‍ മാത്രം
തമിഴ്, തെലുങ്ക് പോലുളള സിനിമാ വ്യവസായ രംഗങ്ങളില്‍ ഗായകര്‍ക്ക് ലഭിക്കുന്ന മൂല്യം മലയാളത്തില്‍ കിട്ടുന്നില്ലെന്നാണ് വിജയ് യേശുദാസ് ആരോപിച്ചത്. അതുകൊണ്ട് തന്നെ മലയാളത്തില്‍ ഇനി തിരഞ്ഞെടുത്ത പാട്ടുകള്‍ മാത്രമേ പാടുകയുളളൂ എന്നും വിജയ് പറഞ്ഞു. താന്‍ മലയാളത്തില്‍ ഇനി പാടില്ലെന്നുളള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിക്കുകയുമുണ്ടായി.

അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം
വിജയ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ് എന്ന് ഗായകൻ പാലക്കാട് ശ്രീറാം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീറാമിന്റെ പ്രതികരണം. അതേസമയം വിജയ് യേശുദാസിന്റെ കാര്യത്തില്‍ മറ്റുളളവര്‍ എടുത്ത നിലപാടിനോട് തനിക്ക് യോജിക്കാന്‍ സാധിക്കില്ലെന്നും പാലക്കാട് ശ്രീറാം വ്യക്തമാക്കി.

ഏറ്റവും കുറഞ്ഞ ബജറ്റിൽ
വരുമാനം ഇല്ലാതെ ഒരാള്‍ ജോലി ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. വിജയ് യേശുദാസ് പറഞ്ഞത് ഏറ്റവും മിനിമം ആയിട്ടുളള ഒരു കാര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം പ്രതിഫലം തീരുമാനിക്കാനുളള അവകാശം ഒരാള്‍ക്കുണ്ട്. ഏറ്റവും കുറഞ്ഞ ബജറ്റിലാണ് മലയാള സിനിമ നേരത്തെ മുതല്‍ സിനിമകള്‍ ചെയ്യുന്നത് എന്നും പാലക്കാട് ശ്രീറാം പറഞ്ഞു.

വളരെ കുറഞ്ഞ വരുമാനം
സംഗീത സംവിധായകരായ എം ജയചന്ദ്രനും ബിജിപാലും അടക്കമുളളവര്‍ വളരെ കുറഞ്ഞ വരുമാനത്തില്‍ പാട്ടുകള്‍ ചെയ്ത് കൊടുക്കുന്നവരാണ്. പാടിക്കാനായി ഗായകരെ മുംബൈയില്‍ നിന്നും മറ്റും കൊണ്ടുവരാറുണ്ട്. അപ്പോള്‍ അവരുടെ പ്രതിഫലം കൂടാതെ അവരുടെ മാനേജര്‍മാര്‍ക്കുളള പണവും കൊടുക്കണം. കൂടാതെ യാത്രാച്ചിലവ് അടക്കമുളള ചിലവുകളും ഉണ്ടെന്നും പാലക്കാട് ശ്രീറാം പറഞ്ഞു.

തെലുങ്കിലോ കന്നടത്തിലോ പോലെയല്ല
തെലുങ്ക് അടക്കമുളള സിനിമാ രംഗത്ത് ലഭിക്കുന്ന പ്രതിഫലം മലയാളത്തില്‍ കിട്ടുന്നില്ലെന്ന വിമര്‍ശനത്തോട് പാലക്കാട് ശ്രീറാം യോജിക്കുന്നില്ല. കാരണം തെലുങ്കിലോ കന്നടത്തിലോ പാടുമ്പോള്‍ ലഭിക്കുന്ന പ്രതിഫലത്തെ മലയാളവുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്നതല്ല. തെലുങ്കിലോ കന്നടത്തിലെ ഒരു പാട്ട് പാടുമ്പോള്‍ കിട്ടുന്ന സ്വീകാര്യത അല്ല മലയാളത്തില്‍ കിട്ടുന്നത്.

അര്‍ഹിക്കുന്ന പ്രതിഫലം നല്‍കണം
തെലുങ്കില്‍ ഒരു സിനിമ പത്ത് പേരാണ് കാണുന്നത് എങ്കില്‍ മലയാളത്തില്‍ അത് രണ്ടോ മൂന്നോ പേരാകുമെന്നും പാലക്കാട് ശ്രീറാം പറഞ്ഞു. കൊവിഡ് കാലത്ത് ഗായകരെ വിളിച്ച് സൗജന്യമായി ഫേസ്ബുക്ക് പേജിലും മറ്റും ലൈവ് ചെയ്യാന്‍ പറയുന്നതിനേയും പാലക്കാട് ശ്രീറാം വിമര്‍ശിച്ചു. എല്ലാ ഗായകരേയും അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കി വേണം പരിപാടികള്‍ക്ക് വിളിക്കാന്‍.

സൈബര്‍ ആക്രമണം
അടുത്തിടെ ഒരു ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടി ഫേസ്ബുക്ക് ലൈവ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതിഫലം ചോദിച്ചതിന് പാലക്കാട് ശ്രീറാം സൈബര്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ടിരുന്നു. ശ്രീറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേര്‍ വന്ന് തെറിവിളിക്കുകയുണ്ടായി. ഒരു പരിപാടിക്ക് ചെലവാക്കേണ്ടി വരുന്നതിന്റെ പത്തിലൊന്ന് പ്രതിഫലമാണ് ചോദിക്കുന്നതെന്ന് ശ്രീറാം പറയുന്നു.

ഗായകന്‍ ഒരു മനുഷ്യന്‍ കൂടിയാണ്
ലൈവിന് വേറെ ചിലവുകളൊന്നും ഇല്ല. എന്നിട്ടാണ് ഫ്രീയായി പാടാന്‍ ആവശ്യപ്പെടുന്നത്. പാട്ടുകാരോട് സംസാരിക്കുമ്പോള്‍ സംഗീതം ഒരു വരദാനമാണ് എന്നൊക്കെയുളള വാക്കുകള്‍ ദയവ് ചെയ്ത് ഒഴിവാക്കണം എന്ന് പാലക്കാട് ശ്രീറാം ആവശ്യപ്പെടുന്നു. ഗായകന്‍ ഒരു മനുഷ്യന്‍ കൂടിയാണ് എന്നും അയാള്‍ക്കും ജീവിക്കണം എന്നും കൂടി ഓര്‍ക്കണം എന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications