'ഊതിപ്പെരുപ്പിച്ചു', തെറിവിളിയും പരിഹാസവും കനത്തതോടെ മറുപടിയുമായി ഗായകൻ വിജയ് യേശുദാസ്
കൊച്ചി: മലയാള സിനിമയില്‍ താന്‍ ഇനി പാടില്ലെന്നുളള ഗായകന്‍ വിജയ് യേശുദാസിന്റെ പ്രഖ്യാപനം സംഗീത ലോകത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെ വിജയ് യേശുദാസിനെ വിമര്‍ശിച്ച് പ്രമുഖര്‍ അടക്കം രംഗത്ത് വരികയുണ്ടായി.
സോഷ്യല്‍ മീഡിയയില്‍ പലരും വിജയ് യേശുദാസിന് നേര്‍ക്ക് തെറിവിളി നടത്തി. ചിലര്‍ പരിഹാസവും ട്രോളുകളുമായും രംഗത്ത് എത്തി. ഇതോടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിജയ് യേശുദാസ് രംഗത്ത് വന്നിരിക്കുകയാണ്.
ഇനി മലയാളത്തിൽ പാടില്ല
കഴിഞ്ഞ ദിവസമാണ് വിജയ് യേശുദാസിന്റേതായി പുറത്ത് വന്ന അഭിമുഖത്തില്‍ താന്‍ ഇനി മലയാളം സിനിമയില്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞതായി അച്ചടിച്ച് വന്നത്. മലയാള സിനിമാ ലോകത്ത് ഗായകര്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ലെന്നും തമിഴ്, തെലുങ്ക് പോലുളള സിനിമാ രംഗങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ് എന്നുമാണ് വിജയ് യേശുദാസ് പറഞ്ഞത്.
ഊതിപ്പെരുപ്പിച്ച വാര്‍ത്താ തലക്കെട്ടുകള്‍
ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നതോടെയാണ് വിജയ് തന്റെ വാക്കുകള്‍ക്ക് വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുന്നത്. തനിക്കെതിരെ ഇത്ര അധികം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരാനുളള കാരണം ഊതിപ്പെരുപ്പിച്ച വാര്‍ത്താ തലക്കെട്ടുകള്‍ ആണെന്ന് വിജയ് യേശുദാസ് കുറ്റപ്പെടുത്തി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഗായകന്റെ പ്രതികരണം.
നെഗറ്റീവ് ഫലം
തന്റെ അഭിമുഖം പൂര്‍ണമായും വായിച്ചാല്‍ താന്‍ പറഞ്ഞത് എന്താണ് എന്ന് ആര്‍ക്കും മനസ്സിലാകും. താന്‍ പറഞ്ഞത് കുറച്ച് കൂടി ഒരു വലിയ പ്രശ്‌നത്തെ കുറിച്ചാണെന്ന് വിജയ് യേശുദാസ് പറയുന്നു. അതേക്കുറിച്ച് വാര്‍ത്ത നല്‍കിയവര്‍ നല്‍കിയ ഊതിവീര്‍പ്പിച്ച തലക്കെട്ടുകള്‍ ഒരു നെഗറ്റീവ് ഫലം ആണ് സൃഷ്ടിച്ചത് എന്നും വിജയ് പറഞ്ഞു.
ചിലരൊക്കെ അംഗീകാരം തരാറുണ്ട്
തന്റെ മൂല്യം അംഗീകരിക്കാത്ത ഒരു രംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനെ കുറിച്ചാണ് താന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതെന്ന് വിജയ് വ്യക്തമാക്കുന്നു. അതേസമയം മലയാളത്തില്‍ ചിലരൊക്കെ അംഗീകാരം തരാറുണ്ട്. അവര്‍ക്കൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യം ഉണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞു.
സിനിമയ്ക്ക് പുറത്തുളള സംഗീതം
മലയാളത്തില്‍ സിനിമാ പിന്നണി ഗാനങ്ങള്‍ പാടുന്നത് കുറയ്ക്കാനും അതേസമയം സിനിമയ്ക്ക് പുറത്തുളള സംഗീത രംഗത്ത് സജീവമാകാനുമാണ് തന്റെ തീരുമാനം എന്നും വിജയ് യേശുദാസ് വ്യക്തമാക്കി. മലയാള സംഗീത രംഗത്ത് കഴിവിന് അനുസരിച്ചുളള പ്രതിഫലം ലഭിക്കുന്നില്ല എന്നത് താന്‍ മാത്രം നേരിടുന്ന ഒരു പ്രശ്‌നം അല്ലെന്നും വിജയ് യേശുദാസ് വ്യക്തമാക്കി.
അംഗീകാരം നല്‍കാന്‍ മടി
സംഗീത രംഗത്ത് സ്വന്തം കഴിവ് തെളിയിച്ച പല കലാകാരന്മാരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. അത് അങ്ങനെയല്ല വേണ്ടത് എന്നാണ് താന്‍ പറഞ്ഞത്. അര്‍ഹിക്കുന്ന അംഗീകാരം ആളുകള്‍ക്ക് നല്‍കാന്‍ മടി കാട്ടുന്ന ഒരു രംഗത്ത് പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യം ഇല്ല എന്നും വിജയ് യേശുദാസ് വ്യക്തമാക്കി. സ്വതന്ത്ര സംഗീത സൃഷ്ടികള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കും.
തിരക്കുളള ഗായകൻ
മലയാളം സിനിമയിലെ പിന്നണി ഗാനരംഗത്ത് 20 വര്‍ഷം തികച്ചിരിക്കുകയാണ് യേശുദാസിന്റെ മകന്‍ കൂടിയായ വിജയ് യേശുദാസ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുളള വിജയ് യേശുദാസ് തമിഴിലും തെലുങ്കിലും തിരക്കുളള ഗായകനാണ്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് മലയാള സിനിമയില്‍ പാടുന്നത് താന്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംഗീത സംവിധായകരും പിന്നണി ഗായകരും അടക്കമുളളവര്‍ക്ക് മലയാളത്തിൽ അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്ന് വിജയ് യേശുദാസ് ആരോപിച്ചു.
ആരേയും കുറ്റപ്പെടുത്തുകയല്ല
മലയാളത്തിലെ അനുഭവം മടുപ്പിച്ചെന്നും സെലക്ടീവ് ആയിപ്പോലും പിന്നണി ഗാനരംഗത്ത് തുടരാന്‍ താല്‍പര്യം ഇല്ലെന്നും വിജയ് യേശുദാസ് അഭിമുഖത്തിൽ വ്യക്തമാക്കി. അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് തന്റെ ഈ തീരുമാനം എന്നും വിജയ് യേശുദാസ് പറഞ്ഞു. താന്‍ ആരേയും കുറ്റപ്പെടുത്തുകയല്ല. അരനൂറ്റാണ്ടിലധികമായി പാടുന്ന യേശുദാസ് ആറക്ക സംഖ്യ പ്രതിഫലമായി ചോദിക്കുമ്പോള്‍ പോലും അത് വലിയ തുകയാണ് എന്നാണ് പറയുന്നതെന്ന് വിജയ് ആരോപിച്ചു.
Recommended Video