അഭയ കേസ്; സിബിഐ ലാഘവത്തോടെ കണ്ടെന്ന് കോടതി
തിരുവനന്തപുരം: വിവാദമായ സിസ്റ്റര്‍ അഭയ കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് കോടതിയുടെ വിമര്‍ശനം. കേസ് അന്വേഷിച്ചതിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശിച്ചത്. തൊണ്ടിമുതലുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഗൗരവത്തിലെടുത്തില്ലെന്ന് കോടതി വിമര്‍ശിച്ചു.
അഭയയുടെ പിതാവ് ആര്‍ഡിഒയ്ക്ക് നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍ നശിപ്പിച്ചത് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് തിരുവനന്തപുരം സിബിഐ കോടതി ചോദിച്ചു. 1992 മാര്‍ച്ചിലാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം ദുരൂഹമായ സാഹചര്യത്തില്‍ കാണപ്പെട്ടത്.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒരു വര്‍ഷത്തിന് ശേഷമാണ് സിബിഐ ഏറ്റെടുത്തത്. ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
ഇവരെ സഹായിക്കാന്‍ ശ്രമിച്ചതിനും കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനും രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ വിവി അഗസ്റ്റിന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവല്‍ എന്നിവരെ പ്രതി ചേര്‍ത്തായിരുന്നു കുറ്റപത്രം. ഇവര്‍ മരണപ്പെട്ടതിനാല്‍ കേസില്‍ ഇപ്പോള്‍ മൂന്ന് പ്രതികളാണുള്ളത്.