രണ്ടര പതിറ്റാണ്ട് നീണ്ട ചുരുളഴിയാത്ത ദുരൂഹത, അഭയ കേസ് വിധി കാത്ത് കേരളം, കേസിന്റെ നാൾവഴികൾ
കോട്ടയം: 28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം കാത്തിരുന്ന വിധി വരാനിരിക്കുകയാണ്. സിസ്റ്റര്‍ അഭയയുടെ മരണം കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്തിട്ടുളളവയില്‍ ഒന്നാണ്. പല ദുരൂഹതകളും സംശയങ്ങളും കൂടിക്കുഴഞ്ഞ് കിടക്കുന്ന കേസിലെ വിധിയെ സംസ്ഥാനം ഉറ്റ് നോക്കുന്നു.
Recommended Video
ആദ്യം ലോക്കല്‍ പോലീസും പിന്നെ ക്രൈം ബ്രാഞ്ചും അത് കഴിഞ്ഞ് സിബിഐയും അന്വേഷിച്ച കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറയുന്നത്. അഭയ കേസിന്റെ നാള് വഴികള്‍ പരിശോധിക്കാം..
കോണ്‍വെന്റ് വളപ്പിലെ കിറണില്‍
1992 മാര്‍ച്ച് 27- കോട്ടയം ജില്ലയിലെ പയസ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ അഭയ. ബിസിഎം കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി. മാര്‍ച്ച് 27ന് രാവിലെ കോണ്‍വെന്റ് വളപ്പിലെ കിറണില്‍ മരിച്ച നിലയില്‍ അഭയയെ കണ്ടെത്തി.
1992 മാര്‍ച്ച് 31- സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നു. ജോമോന് പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ അഭയയ്ക്ക് നീതി ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
1992 ഏപ്രില്‍ 14- ലോക്കല്‍ പോലീസ് അന്വേഷിച്ച് ആത്മഹത്യയെന്ന് നിഗമനത്തിലെത്തിയ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി
ആത്മഹത്യ തന്നെയെന്ന് ക്രൈം ബ്രാഞ്ച്
1993 ജനുവരി 30- പതിനാറ് ദിവസത്തെ അന്വേഷണത്തിന് ശേഷം സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യ തന്നെയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വിധിയെഴുതി
1993 മാര്‍ച്ച് 29- അഭയയുടേത് ആത്മഹത്യയാണ് എന്ന കണ്ടെത്തിലിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടു. ഡിവൈഎസ്പി വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തിലുളള സിബിഐ സംഘം കേസന്വേഷണം ഏറ്റെടുത്തു
1993 ഡിസംബര്‍ 30- അന്വേഷണം പുരോഗമിക്കുന്നതിനിടെ സിബിഐ സംഘത്തിന്റെ തലവന്‍ വര്‍ഗീസ് പി തോമസ് രാജി വെച്ചു
കൊലപാതകമാണെന്ന് സിബിഐ
1994 മാര്‍ച്ച് 17- അഭയയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ സിബിഐ ഫോറന്‍സിക് പരിശോധനയും ഡമ്മി പരിശോധനയും നടത്തി. അഭയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സിബിഐ കണ്ടെത്തി.
1994 മാര്‍ച്ച് 27- അഭയ കേസ് ആത്മഹത്യയാക്കണം എന്നാവശ്യപ്പെട്ട് സിബിഐ എസ്പി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി രാജി വെച്ച സിബിഐ മുന്‍ അന്വേഷണ സംഘത്തലവന് വര്‍ഗീസ് പി തോമസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നു
1994 ജൂണ്‍ 2- അഭയ കേസ് അന്വേഷിക്കാന്‍ സിബിഐയുടെ തന്നെ പ്രത്യേക സംഘത്തിന് ചുമതല
പുനരന്വേഷിക്കണമെന്ന് കോടതി
1996 ഡിസംബര്‍ 6- അഭയ കേസില്‍ തെളിവുകള്‍ കണ്ടെത്താനാകില്ലെന്ന് വ്യക്തമാക്കി സിബിഐ കോടതിയെ സമീപിച്ചു. കേസ് അന്വേഷണം അവസാനിപ്പിക്കാനുളള അനുമതിയും സിബിഐ തേടി
1997 ജനുവരി 18- അന്വേഷണം അവസാനിപ്പിക്കാനുളള സിബിഐ നീക്കത്തിനെതിരെ അഭയയുടെ പിതാവ് കോടതിയെ സമീപിച്ച് ഹര്‍ജി നല്കി
1997 മാര്‍ച്ച് 20- അഭയ കേസ് പുനരന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്
കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട്
1999 ജൂലൈ 12- അഭയയുടേത് കൊലപാതകമാണ് എന്ന് സിബിഐ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആദ്യം കേസ് അന്വേഷിച്ച പോലീസ് തെളിവുകള്‍ നശിപ്പിച്ചെന്നും അതിനാല്‍ പ്രതികളെ പിടികൂടാനായില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു
2000 ജൂണ്‍ 23- സിബിഐയുടെ റിപ്പോര്‍ട്ട് സിജെഎം കോടതി സ്വീകരിച്ചില്ല. അഭയ കേസിലെ സിബിഐയുടെ ആത്മാര്‍ത്ഥ ഇല്ലായ്മയെ കോടതി കുറ്റപ്പെടുത്തി
2001 മേയ് 18- പുതിയ അന്വേഷണ സംഘത്തെ നിയമിച്ച് പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു
അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ
2001 ഓഗസ്റ്റ് 16- സിബിഐയുടെ പുതിയ ടീം അന്വേഷണം ആരംഭിച്ചു. അന്വേഷണം ഏറ്റെടുത്തത് സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുളള എട്ടംഗ സംഘം
2005 ഓഗസ്റ്റ് 21- അഭയ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ സംഘം വീണ്ടും കോടതിയെ സമീപിച്ചു. ഇത് മൂന്നാമത്തെ തവണ
2006 ഓഗസ്റ്റ് 30- സിബിഐയുടെ ആവശ്യം കോടതി വീണ്ടും തളളി
2007 ജൂണ്‍ 11- അഭയ കേസ് അന്വേഷണം സിബിഐയുടെ പുതിയ ടീമിന്
സിബിഐ കുറ്റപത്രം
2008 നവംബര്‍ 18- അഭയ മരണപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പുതൃക്കയിലും കസ്റ്റഡിയില്‍
2008 നവംബര്‍ 19- അഭയ കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി അറസ്റ്റില്‍
2008 നവംബര്‍ 24- അഭയ കേസ് അന്വേഷിച്ച മുന്‍ എസ്്ഐയായ വിവി അഗസ്റ്റിന് ആത്മഹത്യ ചെയ്തു
2009 ജൂലൈ 17- അഭയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
2014 മാര്‍ച്ച് 19- കേസിലെ തെളിവ് നശിപ്പിച്ചു എന്ന ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് എസ്പിയായ കെടി മൈക്കിള്‍ അടക്കമുളളവര്‍ക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
കുറ്റക്കാരെന്ന് വിധി
2018 ജനുവരി 22- അഭയ കേസില്‍ തെളിവ് നശിപ്പിച്ച ക്രൈം ബ്രാഞ്ച് എസ്പി കെടി മൈക്കിളിന് എതിരെ തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
2018 മാര്‍ച്ച് 7- കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാദര്‍ ജോസഫ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്.
2020 ഫെബ്രുവരി 3- നാര്‍ക്കോ അനാലിസിസ് ഫലം പ്രതികള്‍ക്കെതിരെയുളള തെളിവായി സ്വീകരിക്കാവില്ലെന്ന് കോടതി.
2020 നവംബര്‍ 3- കേസിലെ നിര്‍ണായക തെളിവുകളായ തൊണ്ടിമുതല്‍ നശിപ്പിച്ചത് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് കെ സാമുവല്‍ ആണെന്ന് സിബിഐ
2020 ഡിസംബര്‍ 22- അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും തിരുവനന്തപുരം സിബിഐ കോടതി വിധി