അഭയ കേസ്: മകളുടെ ഘാതകരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ പോരാടി; വിധി വന്നപ്പോൾ അവർ ഇല്ല
കോട്ടയം: ഏകമകള്‍ കര്‍ത്താവിന്റെ മണവാട്ടിയാക്കണമെന്ന് ആഗ്രഹിച്ചാണ് തോമസും ലീലാമ്മയും അഭയയെ കോണ്‍വെന്റിലേക്ക് അയച്ചത്. എന്നാല്‍ പ്രതീക്ഷിക്കാതെ മകളുടെ മൃതദേഹം 1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് ടെന്ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ പൊങ്ങിയപ്പോള്‍ ഇരുവരുടെയും സ്വപ്നങ്ങളും കൂടെയാണ് അവസാനിച്ചത്. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസും പുരോഹിതരും പാടുപെട്ടപ്പോള്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടില്‍ മാതാപിതാക്കള്‍ ഉറച്ചു നിന്നു. പിന്നീട് നിയമപോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കുമായി ഇവര്‍ മുന്നിട്ടിറങ്ങി. എന്നാല്‍ ഇന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ആ വിധി കേള്‍ക്കാന്‍ അവര്‍ ഈ ലോകത്ത് ഇല്ല.
മകളുടെ കൊലപാതകിയെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുന്നതിന് ആയുസിന്റെ ഏറെ കാലവും നീക്കിവച്ചവരായിരുന്നു ഇവര്‍. മരണം ആത്മഹത്യയാണെന്ന് പൊലീസും ക്രൈബ്രാഞ്ചും ഉറപ്പിച്ച് പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. നാല് വര്‍ഷം മുമ്പാണ് അഭയയുടെ മതാപിതാക്കള്‍ ലോകത്തോട് വിട പറഞ്ഞത്. പിതാവ് ജോസ് 2016 ജൂലായിലാണ് മരിച്ചത്. നാല് മാസങ്ങള്‍ക്ക് ശേഷം അമ്മ ലീലാമ്മയും മരിച്ചു.
മകള്‍ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് നിരവധി പേരാണ്. എന്നാല്‍ മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് തോമസും ലീലാമ്മയും പറഞ്ഞത്. മകളുടെ കൊലയാളികളെ എന്നെങ്കിലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരുന്നു. ഒടുവില്‍, ഇന്ന് കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി നാളെയാണ് വിധിക്കുക. കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. അതിക്രമിച്ച് കടന്നു എന്ന വകുപ്പ് പ്രകാരമുള്ള കുറ്റം ഫാദര്‍ കോട്ടൂരിനെതിരെയും തെളിഞ്ഞു. 1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് കൊല്ലപ്പെട്ടതാണ് കേസ്.
അഭയ പ്രതികളെ മോശം സാഹചര്യത്തില്‍ ഒരുമിച്ച് കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ഫാദര്‍ തോമസ് എം കോട്ടൂര്‍. മൂന്നാം പ്രതിയാണ് സിസ്റ്റര്‍ സെഫി. രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
Recommended Video