അഭയ കേസിൽ വിധി ഇന്ന്; കഴുത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാടുകളുണ്ടായിരുന്നു, സാക്ഷിയുടെ വെളിപ്പെടുത്തൽ
കോട്ടയം: രാജ്യം ഉറ്റു നോക്കുന്ന സിസ്റ്റര്‍ അഭയ കേസില്‍ വിധി ഇന്ന്. കേസില്‍ വിധി പ്രസ്താവിക്കാനിരിക്കെ ഏഴാം സാക്ഷിയുടെ വെളിപ്പെടുത്തല്‍. സിസ്റ്റര്‍ അഭയയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നെന്ന് കേസിലെ ഏഴാം സാക്ഷി വര്‍ഗീസ് ചാക്കോ വെളിപ്പെടുത്തുന്നു. അഭയ കേസില്‍ ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി ഫോട്ടോ എടുത്തത് വര്‍ഗീസായിരുന്നു. മൃതദേഹത്തിന്റെ ക്ലോസപ്പ് ഫോട്ടോകളെടുത്തപ്പോള്‍ അഭയയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാട് വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നെന്ന് വര്‍ഗീസ് വ്യക്തമാക്കുന്നു.
അന്ന് പത്ത് പടങ്ങളാണ് ആകെ എടുത്തത്. അതില്‍ സിബിഐക്ക് ആറെണ്ണം മാത്രമേ ലഭിച്ചുള്ളൂ. നാലെണ്ണം നഷ്ടപ്പെട്ടിരിക്കുന്നു. സാക്ഷി മൊഴി പറയുമ്പോഴും എന്നെ ഫോട്ടോ കാണിച്ചിരുന്നു. നാല് ഫോട്ടോകള്‍ അതില്‍ ഉണ്ടായിരുന്നില്ല. അഭയയുടെ മൃതദേഹം വസ്ത്രങ്ങളെല്ലാം മാറ്റി ഒരു പുല്പ്പായയില് ഒരു ബെഡ്ഷീറ്റ് കൊണ്ടു മൂടിയിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ ചെല്ലാതെ വേഷം മാറ്റാന്‍ നിയമമില്ല. കൂടാതെ തലയുടെ പിറകില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. അത് പൊലീസുകാര്‍ എടുപ്പിച്ചില്ല. മൃതശരീരത്തിന്റെ മുന്‍ഭാഗം മാത്രമേ എടുത്തിട്ടുള്ളൂ- വര്‍ഗീസ് ചാക്കോ പറഞ്ഞു.
അഭയയുടെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നു. ആ കുടുംബത്തിന് നീതി ലഭിക്കണമെന്നും അഭയയുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുവുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുക. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച് ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ കേസ് സിബിഐയാണ് കൊലപാതകമാണെന്ന് തെളിയിച്ചത്. കേസില്‍ രഹസ്യ മൊഴി നല്കിയ സാക്ഷി ഉള്‍പ്പടെ കൂറുമാറിയ കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്.
കേസില്‍ മൂന്നാം സാക്ഷിയായ രാജുവിന്റെ മൊഴിയാണ് നിര്‍ണായകം. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ കോണ്‍വെന്റില്‍ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്നാണ് രാജുവിന്റെ മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശത്തിനെ തുടര്‍ന്ന് തിരുവനന്തപുരം കോടതിയില്‍ വിചാരണ ആരംഭിക്കുകയായിരുന്നു. 49 പ്രോസിക്യൂഷന് സാക്ഷികളെ വിസ്തരിച്ചു. ഈ മാസം 10നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. സിബിഐ കോടതി ജഡ്ജി സനല്‍ കുമാറാണ് വിധി പറയുന്നത്.
Recommended Video