കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യങ്ങൾ; എല്ലാം സഭയുടെ പിന്തുണയോടെ ഭീഷണിയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര
കൽപ്പറ്റ: വൈദീകർ മഠത്തിലെ കന്യാസ്ത്രീകളുമായി ഇടപെടുന്ന രീതികളെ കുറിച്ച് 'കർത്താവിന്റെ നാമത്തിൽ' എന്ന പേരിൽ സിസ്റ്റർ ലൂസി കളപ്പുര പുരസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതിഷേധവും രൂക്ഷമാകുന്നു. തനിക്കെതിരായ പ്രതിഷേധങ്ങൾ ഭീഷണിയുടെ സ്വരത്തിലുളളതാണെന്ന് സിസ്റ്റർ ലൂസി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധ പ്രകടനത്തില്‍ തന്നെ അപമാനിക്കുന്ന തരത്തിലാണ് മുദ്രാവാക്യം വിളിച്ചതെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കുന്നു.
സഭയുടെ പിന്തുണയോടെയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേർക്കുന്നു. ക്രൈസ്തവ സഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ആത്മകഥ വിവാദമായതിന് പിന്നാലെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര താമസിക്കുന്ന വയനാട് കാരയ്ക്കാമല എഫ്സിസി മഠത്തിലേക്ക് ഒരുകൂട്ടം ആളുകൾ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിൽ നാൽപ്പതോളം പേർ പങ്കെടുത്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര പുസ്തകത്തിലൂടെ തുറന്ന് പറഞ്ഞത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്കത്തിൽ പ്രതിപാദിക്കുന്നുണ്ട്.
സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കാര്യവും 'കര്‍ത്താവിന്റെ നാമത്തിൽ' എന്ന് പേരിട്ട് ആത്മകഥയിൽ സിസ്റ്റർ ലൂസി കളപ്പുര എഴുതിയിരുന്നു. അതേസമയം പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നത്.