മകളെ മഠത്തിൽ നിന്ന് വിളിച്ച് കൊണ്ട് പോകണം, സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കാന്‍ നീക്കം
കല്‍പ്പറ്റ: പീഡനക്കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ നിലപാടെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. ഇന്ന് തന്നെ സിസ്റ്റര്‍ ലൂസി മഠം വിട്ട് പോകണം എന്നാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം ആവശ്യപ്പെട്ടിരിക്കുന്നത്. സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മകളെ മഠത്തില്‍ നിന്ന് വിളിച്ച് കൊണ്ട് പോകണം എന്നാവശ്യപ്പെട്ട് ഇവര്‍ സിറ്റര്‍ ലൂസിയുടെ അമ്മ റോസമ്മയ്ക്കാണ് കത്തയച്ചിരിക്കുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സിസ്റ്റര്‍ ലൂസി കളപ്പുര പിന്തുണച്ചിരുന്നു. ഇതിന്റെ പേരിലാണ് സഭയില്‍ നിന്നും ഇവര്‍ പുറത്താക്കപ്പെട്ടത്. കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര പാലിച്ചില്ല എന്നാണ് സഭയുടെ വാദം.

സഭയുടെ മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയ ജ്യോതി മരിയ ഒപ്പിട്ട കത്താണ് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത്. സഭാ നിയമങ്ങളുടെ തുടര്‍ച്ചയായുളള ലംഘനങ്ങളാണ് പുറത്താക്കലിന് കാരണമെന്ന് കത്തില്‍ പറയുന്നു. 2015ല്‍ കൊടുത്ത സ്ഥലംമാറ്റം സ്വീകരിക്കാത്തതും അനുവാദം കൂടാതെ പുസ്തകം പ്രസിദ്ധീകരിച്ചതും കാര്‍ വാങ്ങിയതും ശമ്പലം സഭയ്ക്ക് കൈമാറാതിരുന്നതും അനുവാദം ഇല്ലാതെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തുമെല്ലാം നടപടിക്കുളള കാരണങ്ങളായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ തനിക്ക് എതിരായ നടപടികളെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി. മഠത്തില്‍ നിന്ന് അങ്ങനെ ഇറങ്ങിപ്പോകാന്‍ സാധിക്കില്ലെന്നും സിസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മഠത്തില്‍ നിന്നും പുറത്താക്കിയ നടപടിക്ക് എതിരെ ലൂസി കളപ്പുര വത്തിക്കാന് അപ്പീല്‍ നല്‍കി.












Click it and Unblock the Notifications