ഗർഭിണിയല്ല.. രണ്ട് ദിവസവും ട്രെയിനിൽ കറക്കം.. ഷംനയെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം:തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ ശേഷം കാണാതായ പൂർണ ഗർഭിണി കിളിമാനൂർ മടവൂർ വിളയ്ക്കാട് പേഴുവിള വീട്ടിൽ ഷംന (22) രണ്ട് ദിവസവും ട്രെയിനുകളിലാണ് സഞ്ചരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെ എസ്.എ.ടി ആശുപത്രിയിൽ നിന്ന് അപ്രത്യക്ഷയായ ഷംന വീട്ടുകാരെ വെട്ടിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി. അവിടെ നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഉച്ചയ്ക്ക് പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റിൽ കയറി ചൈന്നെയ്ക്ക് പോയി.
യാത്രയ്ക്കിടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിൻ വൈകുന്നേരം എറണാകുളം നോർത്തിലെത്തിയപ്പോൾ ഫോൺ ഓണാക്കി. ഷംനയെ കാണാതായ പരാതിയിൽ സൈബർ സെൽ സഹായത്തോടെ അന്വേഷണം നടത്തിവന്ന പൊലീസ് ഫോണിന്റെ ടവർലൊക്കേഷൻ അനുസരിച്ച് അന്വേഷണത്തിനായി പൊലീസ് എറണാകുളത്തെത്തി. അവിടെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ചെന്നൈയിലേക്ക് യാത്ര തുടർന്ന ഷംന ചെന്നൈ സെൻട്രൽ സ്റ്റേഷനിലിറങ്ങി. അവിടെനിന്ന് മറ്റൊരു ട്രെയിനിൽ ചെങ്ങന്നൂരിലേക്ക് തിരിക്കുകയും ചെയ്തു.
രണ്ട് ദിവസവും ട്രെയിനിൽ തന്നെ കഴിച്ചുകൂട്ടിയ ഷംന ട്രെയിനിൽ നിന്നാണ് ആഹാരം കഴിച്ചത്. സഹ യാത്രികരോട് അധികം ഇടപഴകാൻകൂട്ടാക്കാതിരുന്ന ഷംന ചെങ്ങന്നൂരിലിറങ്ങി അവിടെ നിന്ന് കരുനാഗപ്പള്ളിയ്ക്കുള്ള ബസിൽ കയറി കരുനാഗപ്പള്ളി ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റിൽ ക്ഷീണിതയായി കാണപ്പെട്ട ഷംനയെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പത്രത്തിൽ വന്ന ഫോട്ടോ നോക്കി ഷംനയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിച്ചത്. ഗർഭിണിയല്ലെന്ന് മനസിലാക്കിയാൽ ദാമ്പത്യം തകരുമോയെന്ന ആശങ്കയും ബന്ധുക്കളുടെ പഴിപറച്ചിലും ഭയന്നാണ് ഗർഭിണിയായി അഭിനയിക്കാൻ കാരണമെന്നാണ് ഷംന പൊലീസിനോട് പറഞ്ഞത്.
ഇന്ന് തൈയ്ക്കാട് ഗവ. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ഷംനയെ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. ഷംനയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും ഉണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. പിന്നീട് ഫോൺ സ്വിച്ചോഫായി.
ബുധനാഴ്ച വീണ്ടും ഫോൺ ഓണായപ്പോൾ ബന്ധുക്കൾ തുടർച്ചയായി വിളിച്ചെങ്കിലും എടുത്തില്ല. ഈ സമയം തമിഴ്നാട്ടിലെ വെല്ലൂരായിരുന്നു ടവർ ലൊക്കേഷൻ. ഇതോടെ യുവതി ട്രെയിനിൽ യാത്ര ചെയ്യുകയാണെന്ന നിഗമനത്തിൽ പൊലീസെത്തി. പിന്നീട് വീണ്ടും സ്വിച്ചോഫായ ഫോൺ ഇന്നലെ രാവിലെ ഓണായപ്പോൾ ചെങ്ങന്നൂരായിരുന്നു ലൊക്കേഷൻ. പൊലീസ് ട്രെയിനുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് യുവതിയെ കരുനാഗപ്പള്ളിയിൽ കണ്ടെത്തിയത്.