പന്തീരങ്കാവ് യുഎപിഎ കേസ്; കേരള പോലീസിനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി
ദില്ലി: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടികൂടിയ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേരള പോലീസിന്‍റെ നടപടിയില്‍ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്നും യച്ചൂരി പറഞ്ഞു. ജനാധിപത്യവിരുദ്ധമായ കരിനിയമമാണ് യുഎപിഎ. അതിനല്‍ തന്നെ പോലീസിന്‍റെ ഈ നടപടി അംഗീകരിക്കാനാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പോലീസ് നടപടിക്കെതിരെ സിപിഎം പ്രാദേശിക ഘടകം മുതല്‍ ജനറല്‍ സെക്രട്ടറി വരെ വലിയ വിമര്‍ശനമാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയായിരുന്നു പോലീസ് നടപടിക്കെതിരെ ആദ്യമായി പരസ്യ വിമര്‍ശനം ഉന്നയിച്ച് പ്രമുഖ നേതാവ്. പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

വിമര്‍ശനം ശക്തമായതോടെ ഇത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പന്തീരങ്കാവില്‍ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ പോലീസ് നടപടിയോട് ഇടതുമുന്നണിക്കും സര്‍ക്കാരിനും യോജിപ്പില്ല. യുഎപിഎ ചുമത്തിയാലുടന്‍ അത് നിലവില്‍ വരില്ല. സര്‍ക്കാരിന്‍റെയും യുഎപിഎ സമിതിയുടെയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി. വ്യക്തമാക്കി.
അതേസമയം, അറസ്റ്റിലായ അലന്‍റേയും താഹയുടേയും ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനം പറഞ്ഞിട്ടില്ല. വെള്ളിയാഴ്ച്ച വൈകീട്ടോടെ അറസ്റ്റിലായ ഇരുവരും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.












Click it and Unblock the Notifications