രാഷ്ട്രീയ കൊലകള്‍ സിപിഎം സംസ്‌കാരമല്ല നേതാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് യെച്ചൂരി
നരേന്ദ്ര മോദി മൗനേന്ദ്ര മോദിയായെന്ന് യെച്ചൂരി
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും അക്രമരാഷ്ട്രീയങ്ങളെ തള്ളിക്കളഞ്ഞും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം പ്രതിരോധത്തിലായതിനെ തുടര്‍ന്ന് സംസ്ഥാന സമ്മേളനത്തിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
നേരത്തെ യെച്ചൂരി സമ്മേളനത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് നേരത്തെ പ്രതിപക്ഷം ഉറ്റുനോക്കിയിരുന്നു. കണ്ണൂരിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ യെച്ചൂരിക്ക് കത്തയച്ചതും ഇപ്പോഴത്തെ അദ്ദേഹത്തിന്റെ മറുപടിക്ക് കാരണമായെന്നാണ് സൂചന.
പ്രതിരോധിക്കും
ആക്രമണത്തെ ഒരിക്കലും സിപിഎം അംഗീകരിക്കുന്നില്ലെന്ന് യെച്ചൂരി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി സഖാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ നോക്കിയിരിക്കാന്‍ സാധിക്കില്ല. അതിനെ പ്രതിരോധിക്കും. നേരത്തെ തന്നെ നിരവധി നേതാക്കളുടെ ജീവന്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ പ്രതിരോധം മാത്രമാണ് ഏക വഴിയെന്നും യെച്ചൂരി പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍
കേരളത്തിലെ രാഷ്ട്രീയ കൊലകളെ ഗൗരവത്തോടെ കാണുന്നു. എന്നാല്‍ പലതിനെയും ദേശീയതലത്തില്‍ പെരുപ്പിച്ച് കാണിക്കുകയാണ്. പാര്‍ട്ടിക്കെതിരെ ആക്രമണം നടത്തുന്നവരെ ജനാധിപത്യ രീതിയില്‍ നേരിടും. രാഷ്ട്രീ കൊലപാതകങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മൗനേന്ദ്ര മോദി
പ്രധാനമന്ത്രിയെ സംസാരത്തിനിടയില്‍ യെച്ചൂരി പരിഹസിച്ചു. അഴിമതിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പോലെ നിശബ്ദനാണ് നരേന്ദ്ര മോദി. അതുകൊണ്ട് അദ്ദേഹം മൗനേന്ദ്ര മോദിയാണന്നും യെച്ചൂരി പരിഹസിച്ചു. വിദേശ യാത്ര നടത്തുമ്പോള്‍ വമ്പന്‍ വ്യവസായികള്‍ അദ്ദേഹത്തിനൊപ്പമുണ്ടാകാറുണ്ട്. അതാരൊക്കെയാണെന്ന് അദ്ദേഹം പറഞ്ഞാല്‍ നന്നായിരുന്നുവെന്നും ചെയ്യൂരി വ്യക്തമാക്കി.
മതനിരപേക്ഷത
രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ബിജെപി ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ആര്‍എസ്എസുമായി ചേര്‍ന്നാണ് അവരുടെ പ്രവര്‍ത്തനം. ബിജെപിയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ വലിയ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്. അതോടൊപ്പം വര്‍ഗീയ ധ്രുവീകരണം കൂടി ചേരുമ്പോള്‍ അപകടകരമായ ഭരണമായി അത് മാറിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ഐക്യം വേണം
വലതുപക്ഷ തീവ്രവാദത്തെ നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ. അതിനായി രാജ്യത്ത് ഇടത് പാര്‍ട്ടികളുടെ ഐക്യം ഉണ്ടാവണം. ഇന്ത്യയുടെ ഭാവി ഈ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാന്‍ സാധിക്കുമെന്നും യെച്ചൂരി പറയുന്നു. കേരളത്തിലെ പാര്‍ട്ടി സംവിധാനം ശക്തമാണ്. ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളിലും ശക്തമായ സംഘടനാ അടിത്തറ ഉണ്ടാക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.
കോണ്‍ഗ്രസ് ബന്ധം
സിപിഎമ്മില്‍ ഏറെ നാളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ബന്ധത്തിലും പ്രസംഗത്തില്‍ യെച്ചൂരി മറുപടി പറഞ്ഞു. ബിജെപി വന്‍ ഭീഷണിയാണ്. പക്ഷേ അവരെ നേരിടാന്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കില്ല. പക്ഷേ തിരഞ്ഞെടുപ്പുകളില്‍ തന്ത്രമാകാമെന്നും യെച്ചൂരി പറഞ്ഞു. ഇതിന് സംസ്ഥാന സമ്മേളനത്തില്‍ കാരാട്ട് പക്ഷത്തിന്റെ മറുപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിട്ടാക്കടം
വന്‍ കോര്‍പ്പറേറ്റുകളില്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കാനുള്ള കിട്ടാക്കടം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവ എഴുതി തള്ളാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. പക്ഷേ കര്‍ഷകരുടെ വായ്പ എഴുതി തള്ളില്ല. കിട്ടാകടത്തിന്റെ പകുതി ലഭിച്ചാല്‍ തന്നെ രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ മോദി ഇവരുമായി അടുത്തബന്ധം പുലര്‍ത്തുന്നതിനാല്‍ അതൊന്നും സാധ്യമല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങരുതെന്ന് സീതാറാം യെച്ചൂരി
അമിതാഭ് ബച്ചൻ കോൺഗ്രസിലേക്കോ? കോണ്‍ഗ്രസ് നേതാക്കളോട് അനുഭാവം പ്രകടിപ്പിച്ച് ബിഗ് ബി!
കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!