ശിവദാസന്‍ പോലീസിനെ കണ്ട് ഭയന്നോടിയതല്ല! 19 ന് ശിവദാസന്‍ വിളിച്ചെന്ന് മകന്‍
തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ എത്തിയ അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിജെപി പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. ഒക്ടോബര്‍ 18 ന് ശബരിമലയിലേക്ക് പോയ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍റെ കൊലപാതകത്തിന് ഉത്തരവാദി പിണറായി വിജയനാണെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. വിശ്വാസികളെ കൊന്നൊടുക്കാന്‍ പിണറായി വിജയന്‍ കോപ്പുകൂട്ടുന്നുണ്ടെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.
എന്നാല്‍ ബിജെപിക്കാരുടെ ആരോപണങ്ങളെയെല്ലാം തള്ളി ശിവദാസന്‍റെ മകന്‍റെ മൊഴി എത്തിയിട്ടുണ്ട്. ഇതോടെ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ബിജെപിയുടെ മറ്റൊരു കള്ളം കൂടി പൊളിഞ്ഞിരിക്കുകയാണ്.
മരിച്ച നിലയില്‍
ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇതോടെ ശബരിമലയിലെ നിലയ്ക്കലിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബിജെപി മണിക്കൂറുകൾക്കകം പത്തനംതിട്ടയിൽ ഹർത്താൽ പ്രഖ്യാപിച്ചു.
വ്യാജ വാര്‍ത്ത
മാത്രമല്ല ബിജെപി സംഘപരിവാര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ എല്ലാം ശിവദാസിനെ ബലിദാനിയാക്കിയും വാര്‍ത്തകള്‍ പ്രചരിച്ചു. നിമിഷങ്ങള്‍ക്കകം വാര്‍ത്ത കത്തിപടര്‍ന്നു.യ എന്നാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വിശദീകരിച്ച് പോലീസ് തന്നെ രംഗത്തെത്തി.
പമ്പ റൂട്ടില്‍
പത്തനംതിട്ട-നിലയ്ക്കല്‍ റൂട്ടിലുള്ള ളാഹയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലയ്ക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പോലീസ് നടപടി മുഴുവന്‍ നടന്നത് നിലയ്ക്കല്‍- പമ്പ റൂട്ടിലാണ്. നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
തെളിവുകള്‍
എന്നാൽ നിലയ്ക്കലിൽ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്നിരിക്കെ വ്യാജപ്രചാരണം നടത്തുവര്‍ക്കെതിരെ കര്‍ശനമായ നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യതെളിവുകള്‍ വെച്ച് പോലീസ് വിശദീകരിക്കുമ്പോള്‍ പോലീസിന്‍റെ വാദങ്ങളെ ശരിവെച്ചാണ് മകന്‍റെ മൊഴിയും എത്തിയിരിക്കുന്നത്.
പരാതി പുറത്ത്
ശിവദാസനെ കാണാതായതിന് പിന്നാലെ മകന്‍ പോലീസിന് നല്‍കിയ പരാതി ഇങ്ങനെയായിരുന്നു. അച്ഛന്‍ ശിവദാസന്‍ 18 നാണ് ശബരിമലയില്‍ ദര്‍ശനത്തിന് പോയത്. എല്ലാ മലയാള മാസം ഒന്നാം തീയതിയും അദ്ദേഹം ശബരിമലയിലേക്ക് പോകാറുണ്ട്. 19 ന് രാവിലെ ദര്‍ശനം കഴിഞ്ഞ് അദ്ദേഹം അമ്മയെ ഫോണില്‍ വിളിച്ചിരുന്നു.
തൊഴുത് മടങ്ങി
സന്നിധാനത്ത് എത്തി തൊഴുത് മടങ്ങുകയാണെന്നാണ് പറഞ്ഞത്.എന്നാല്‍ പിന്നീട് അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. സാധാരണ മൂന്ന് ദിവസം കഴിഞ്ഞ് മടങ്ങി വരാറുള്ള അച്ഛനെ കാണാതായതിനെ തുടര്‍ന്ന് അച്ഛന്‍ വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചിരുന്നു.
ഫോണ്‍ വിളിച്ചു
എന്നാല്‍ അത് ഒരു തമിഴ്നാട്ടുകാരന്‍റെ നമ്പര്‍ ആയിരുന്നു. സന്നിധാനത്ത് വെച്ച് കൂടെയുണ്ടായിരുന്ന അവരുടെ ഫോണ്‍ വാങ്ങി അച്ഛന്‍ വിളിച്ചതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. 21 പമ്പയിലും സന്നിധാനത്തും അച്ഛനെ തേടി തങ്ങള്‍ പോയിരുന്നു. കണ്ടെത്താന്‍ കഴിയാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു എന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്.
പൊളിഞ്ഞു
ഇതോടെ ബിജെപി പടച്ചുവിട്ട എല്ലാ കള്ളങ്ങളും പൊളിഞ്ഞിരിക്കുകയാണ്. ശിവദാസന്‍ പോലീസിനെ ഭയന്നോടി അപകടത്തില്‍ മരിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ നിലയ്ക്കലില്‍ പോലീസും പ്രതിഷേധകരും തമ്മില്‍ ഏറ്റുമുട്ടിയത് 17 ന് ഉച്ചയ്ക്ക് ശേഷമായിരുന്നു. ഈ സമയം ശിവദാസന്‍ പന്തളത്തായിരുന്നു.
മൃതദേഹം
ശബരിമല പാതയില്‍ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവില്‍ റോഡില്‍ നിന്നും 30 അടി താഴ്ചയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ശിവദാസന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതിനോട് ചേര്‍ന്ന് ഇയാള്‍ സഞ്ചരിച്ച മോപ്പെഡും കണ്ടെത്തിയിട്ടുണ്ട്.