എത്തിയത് ആറര ലക്ഷം പേർ; സന്നിധാനത്തെ അന്നദാനത്തിന് സീസണിൽ സംഭാവനയായി ലഭിച്ചത് 87 ലക്ഷം രൂപ
തിരുവനന്തപുരം: ശബരിമല: ഈ മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തർക്ക് അന്നമേകി ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്കു സൗജന്യ ഭക്ഷണം നൽകുന്ന ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ പ്രതിദിനം 17,000 പേരാണ് മൂന്നുനേരങ്ങളിലായി ഭക്ഷണത്തിന് എത്തുന്നത്.

ഇക്കുറി മണ്ഡലകാലം ആരംഭിച്ചതുമുതൽ ഇന്നലെ(ഡിസംബർ 23) രാവിലെ വരെയായി 6,35,000 പേർ അന്നദാനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് അന്നദാന മണ്ഡപം സ്‌പെഷ്യൽ ഓഫിസർ എസ്. സുനിൽകുമാർ പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തരിൽനിന്നും മറ്റുള്ളവരിൽ നിന്നുമുള്ള സംഭാവനയായി 87 ലക്ഷം രൂപയാണ് ഈ സീസണിൽ ദേവസ്വം ബോർഡിന്റെ അന്നദാനപദ്ധതിക്കായി ലഭിച്ചത്.
മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. ഒരുനേരം 7,000 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സാധിക്കും. മൂന്നു ഷിഫ്റ്റുകളിലായി 240 പേരാണിവിടെ ജോലിചെയ്യുന്നത്.
പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതൽ 11 മണി വരെ വിതരണം ചെയ്യും. ഉച്ചക്ക് 12 മുതൽ 3.30 വരെ പുലാവ്, അച്ചാർ, സാലഡ്, ചുക്കുവെള്ളം എന്നിവയും രാത്രിഭക്ഷണമായി വൈകീട്ട് 6.30 മുതൽ 11.15 വരെ കഞ്ഞി പയർ/അസ്ത്രം എന്നിവയുമാണ് നൽകുന്നത്.
അന്നദാനത്തിനായി മണ്ഡപത്തിലെത്തുന്ന ഭക്തരെ സ്വാമി അയ്യപ്പനായാണ് ബോർഡ് കാണുന്നത്. അതുകൊണ്ടുതന്നെ ശുചിത്വ പൂർണമായ ഭക്ഷണമാണ് അവർക്ക് നൽകുന്നത്. ഓരോനേരവും ഇവിടെനിന്നു വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉദ്യോഗസ്ഥസംഘം പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ഭക്തർക്ക് വിളമ്പുന്നതെന്നു സ്‌പെഷ്യൽ ഓഫിസർ പറഞ്ഞു.
ഭക്ഷ്യവസ്തുക്കൾക്കൊപ്പം അന്നദാന മണ്ഡപവും ശുചിയായി സംരക്ഷിക്കാൻ നിഷ്ഠ പുലർത്തുന്നുണ്ട്. ദിവസവും മൂന്നുനേരം പുൽത്തൈലം അടക്കമുള്ളവ ഉപയോഗിച്ച് യന്ത്രസഹായത്തോടെ മണ്ഡപം അണുവിമുക്തമാക്കും. പാത്രങ്ങൾ ഇലക്ട്രിക്കൽ ഡിഷ് വാഷറുപയോഗിച്ച് കഴുകാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.
ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി
സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സിടി രവികുമാര്‍
ശബരിമല: സന്നിധാനത്ത് 'പുണ്യം പൂങ്കാവനം' ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി ടി രവികുമാര്‍. ശബരിമല ദര്‍ശനത്തിനെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ ഇന്നലെ (ഡിസംബര്‍23) രാവിലെ ഒന്‍പതു മണി മുതല്‍ സന്നിധാനത്തു നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കറുപ്പണിഞ്ഞെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങള്‍ സ്വയം ചുമന്നു ട്രാക്ടറിലേക്കു മാറ്റി.
പുണ്യം പൂങ്കാവനം ഓഫീസിനു സമീപവും, അയ്യപ്പസേവാ സംഘം അന്നദാനമണ്ഡപത്തിനു മുന്നിലും ധനലക്ഷ്മി ബാങ്കിനു സമീപവുമുണ്ടായിരുന്ന മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് ജസ്റ്റിസ് സി.ടി. രവികുമാര്‍ നേതൃത്വം നല്‍കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് പുണ്യം പൂങ്കാവനം ഓഫീസിലെത്തിയ ജസ്റ്റിസ് സി.ടി. രവികുമാര്‍ സന്ദര്‍ശകഡയറിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയെ അനുമോദിച്ച് കുറിപ്പെഴുതി.
വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തുനടന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കര്‍പ്പൂരാഴി ഘോഷയാത്രചടങ്ങിലും ജസ്റ്റീസ് സി.ടി. രവികുമാര്‍ സംബന്ധിച്ചിരുന്നു.
ശബരിമല അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ നിഥിന്‍ രാജ്, ദ്രുതകര്‍മസേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, സന്നിധാനം പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് സി.പി. അശോകന്‍, ഓഫീസര്‍ കമാന്‍ഡന്റുമാരായ എ. ഷാജഹാന്‍, ബാലകൃഷ്ണന്‍, സി.കെ. കുമാരന്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. പുണ്യം പൂങ്കാവനം പോലീസ് സേനാംഗങ്ങള്‍, ദ്രുതകര്‍മസേന(ആര്‍.എ.എഫ്), ദേശീയദുരന്തപ്രതികരണ സേന(എന്‍.ഡി.ആര്‍.എഫ്.) അംഗങ്ങള്‍, അഗ്‌നി രക്ഷാ സേന, എക്സൈസ്, വനംവകുപ്പ് ജീവനക്കാര്‍, പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാര്‍, അഖില ഭാരത അയ്യപ്പ സേവാസംഘം വോളണ്ടിയര്‍മാര്‍, അയ്യപ്പഭക്തര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.












Click it and Unblock the Notifications